തിരിച്ചടവ് മുടങ്ങിയത് കൊവിഡ് മൂലമെന്ന് പ്രതികൾ; കുവൈത്തിലെ ബാങ്ക് അധികൃതർ അടുത്ത ആഴ്ച കേരളത്തിലെത്തും

Published : Dec 07, 2024, 06:24 AM IST
തിരിച്ചടവ് മുടങ്ങിയത് കൊവിഡ് മൂലമെന്ന് പ്രതികൾ; കുവൈത്തിലെ ബാങ്ക് അധികൃതർ അടുത്ത ആഴ്ച കേരളത്തിലെത്തും

Synopsis

കുവൈത്തിലെ ഗൾഫ് ബാങ്കിൽ നിന്നെടുത്ത വായ്പാ തിരിച്ചടവ് മുടങ്ങിയത് കൊവിഡിനെ തുടർന്ന് തിരികെ പോകാൻ സാധിക്കാതെ വന്നതോടെയെന്ന് മൊഴി

കൊച്ചി: കുവൈത്തിലെ ഗൾഫ് ബാങ്കിനെ ശതകോടികൾ കബളിപ്പിച്ച നഴ്സുമാരടങ്ങുന്ന 1425 മലയാളികൾക്കെതിരായ കേസിൽ കൂടുതൽ വിവരങ്ങൾ കൈമാറാൻ ബാങ്ക് അധികൃതർ അടുത്ത ആഴ്ച കൊച്ചിയിലെത്തും. ഇവർ കൈമാറുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ കേസ് എടുക്കാനാണ് സാധ്യത. പ്രതികളായ നഴ്സുമാരുടെ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള നീക്കം ബാങ്ക് അധികൃതർ തുടങ്ങി എന്നാണ് വിവരം. എന്നാൽ കൊവിഡ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് നാട്ടിലേക്ക് മടങ്ങേണ്ടി വന്നതാണ് ലോൺ തിരിച്ചടവ് മുടങ്ങാൻ കാരണമെന്നാണ് പ്രതികളായവരുടെ വിശദീകരണം.

ഗൾഫ് ബാങ്ക് കുവൈത്തിന്‍റെ ഡപ്യൂട്ടി ജനറൽ മാനേജരായ മുഹമ്മദ് അബ്ദുൾ വസി കഴിഞ്ഞ നവംബർ അഞ്ചിന് കേരളത്തിൽ എത്തിയതോടെയാണ് വൻ ബാങ്ക് തട്ടിപ്പ് പുറത്തുവന്നത്. 2020-22 കാലഘട്ടത്തിൽ കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിൽ ജോലി ചെയ്തിരുന്ന 700 നഴ്‌സുമാരടക്കം 1425 മലയാളികൾ 700 കോടിയോളം ബാങ്കിനെ കബളിപ്പിച്ച് കടന്നു കളഞ്ഞെന്നായിരുന്നു പരാതി. സംസ്ഥാന പൊലീസ് ഉന്നതരെ വന്നുകണ്ട ബാങ്ക് അധികൃതർ ഇവരെ കണ്ടെത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 10 പേരെ തിരിച്ചറിഞ്ഞതും കേസെടുത്തതും. 

സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തതിൽ എട്ട് കേസുകൾ എറണാകുളം റൂറൽ പരിധിയിലും ഒരെണ്ണം കൊച്ചി സിറ്റിയിലും മറ്റൊരെണ്ണം കോട്ടയത്തുമാണ്. അറുപത് ലക്ഷം മുതൽ 2 കോടി രൂപ വരെയാണ് ഓരോരുത്തരും കുവൈത്തിലെ സാലറി സർട്ടിഫിക്കറ്റ് കാണിച്ച് ലോണെടുത്തത്. ആദ്യത്തെ കുറച്ച് തവണകൾ അടച്ചശേഷം പലപ്പോഴായി ഇവരെല്ലാം മുങ്ങിയെന്നാണ് ബാങ്ക് അധികൃതരുടെ പരാതി. ഭൂരിഭാഗം പേരും അമേരിക്ക, കാനഡ, ബ്രിട്ടൻ, അയർലൻഡ്, ഓസ്ട്രേലിയ എന്നിവടങ്ങിലേക്ക് കുടിയേറി. കൈവശമുളള രേഖകളുടെ അടിസ്ഥാനത്തിൽ ഇവരെ കണ്ടെത്താനാണ് സംസ്ഥാന പൊലീസിന്‍റെ സഹായം തേടിയത്. നിലവിൽ കേരളത്തിൽ കണ്ടെത്തിയ 10 പേർക്കെതിരെയാണ് കേസെടുത്തത്. എന്നാൽ കുവൈത്തിലെത്തിയ ശേഷം ഇടനിലക്കാർ മുഖേനയാണ് ലോൺ എടുത്തതെന്നും കൊവിഡിനെ തുടർന്ന് മടങ്ങിപ്പോന്നെന്നുമാണ് പ്രതികളായവർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. പണം തിരികെയാവശ്യപ്പെട്ട് ബാങ്കിന്‍റെ ഇടനിലക്കാർ സമീപിച്ചിരുന്നുവെന്നും ഇവർ പറ‌ഞ്ഞു. രാജ്യാന്തര കബളിപ്പിക്കലെന്ന് ബോധ്യപ്പെട്ടതോടെ പ്രത്യേക സംഘത്തിന് അന്വേഷണ ചുമതല കൈമാറിയിട്ടുണ്ട്. ഓരോ ജില്ലയിലെയും ജില്ലാ ക്രൈംബ്രാഞ്ചുകളാകും കേസ് അന്വേഷിക്കുക.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

മയക്കുമരുന്ന് ഉപയോഗിച്ചവരുടെ കൂടെ കണ്ടാൽ പോലും മൂന്ന് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത്
മരുഭൂമിയിലെ സ്വകാര്യ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തത് വൻ ലഹരി ശേഖരം, കുവൈത്തിൽ മയക്കുമരുന്ന് വേട്ട