
കുവൈത്ത് സിറ്റി: ബുധനാഴ്ച പുലർച്ചെയോടെ രാജ്യത്തേക്ക് പ്രവേശിച്ച 8 ഡ്രോണുകൾ നാഷണൽ ഗാർഡിന്റെ ടാസ്‌ക് ഫോഴ്‌സ് തകർത്തതായി നാഷണൽ ഗാർഡിന്റെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ ഡോ. ജദ്ആൻ ഫദൽ ജദ്ആൻ അറിയിച്ചു. പ്രധാന സൗകര്യങ്ങളുടെയും സ്ഥാപനങ്ങളുടെയും സുരക്ഷ ശക്തിപ്പെടുത്തുന്നതിനും സാധ്യതയുള്ള ഭീഷണികളെ നേരിടുന്നതിനുമായുള്ള നടപടികളുടെ ഭാഗമായാണ് ഈ ഇടപെടൽ നടത്തിയതെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
ബന്ധപ്പെട്ട അധികാരികൾ പുറത്തിറക്കുന്ന സുരക്ഷാ നിർദേശങ്ങളും മുൻകരുതൽ മാർഗനിർദേശങ്ങളും ജനങ്ങൾ കർശനമായി പാലിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. നാഷണൽ ഗാർഡ് സൈന്യം, പൊലീസ്, കുവൈത്ത് ഫയർ ഫോഴ്‌സ് എന്നിവയുമായി ചേർന്ന് ഉയർന്ന ജാഗ്രതയോടെ പ്രവർത്തിക്കുന്നുണ്ടെന്നും രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും തകർക്കാനുള്ള ഏത് ശ്രമങ്ങളെയും ശക്തമായി നേരിടാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ദുബായ് ഇന്‍റർനാഷണൽ എയർപോർട്ടിന് സമീപം രണ്ട് ഡ്രോണുകളുടെ അവശിഷ്ടം വീണതായി അധികൃതർ സ്ഥിരീകരിച്ചു. ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നതെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. ഡ്രോൺ അവശിഷ്ടം വീണ് ആകെ നാല് പേർക്ക് പരിക്കേറ്റു. ഇന്ത്യക്കാരൻ, രണ്ട് ഘാന സ്വദേശികള്‍, ഒരു ബംഗ്ലാദേശ് സ്വദേശി എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഡ്രോണുകൾ പതിച്ചെങ്കിലും ദുബായ് വിമാനത്താവളത്തിലെ വ്യോമഗതാഗതം തടസ്സപ്പെട്ടിട്ടില്ല. വിമാനങ്ങൾ നിശ്ചയിച്ച പ്രകാരം സാധാരണ നിലയിൽ സർവീസ് നടത്തുന്നുണ്ടെന്ന് മീഡിയ ഓഫീസ് അറിയിച്ചു. യാത്രക്കാർ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും സുരക്ഷാ സംവിധാനങ്ങൾ അതീവ ജാഗ്രതയിലാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam