
കുവൈത്ത് സിറ്റി: കുവൈത്തിലെ സ്‍കൂളുകളില്‍ ലോഹ നിര്‍മിത ഫ്ലാസ്‍കുകള്‍ക്ക് വിലക്ക്. രാജ്യത്തെ വിദ്യാഭ്യാസ മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒരു സ്‍കൂളില്‍ നടന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
ഒരു എലിമെന്ററി സ്‍കൂള്‍ വിദ്യാര്‍ത്ഥി തന്റെ ലോഹ നിര്‍മിത ഫ്ലാസ് ഉപയോഗിച്ച് സഹപാഠിയെ ഉപദ്രവിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ടി വന്നുവെന്ന് കുവൈത്തി മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തിന് ശേഷം ലോഹനിര്‍മിത ഫ്ലാസ്‍കുകള്‍ ഉപയോഗിക്കുന്നതിന് ചില സ്‍കൂളുകളില്‍ ആണ്‍കുട്ടികള്‍ക്ക് മാത്രം വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് പ്രകാരം എല്ലാം സ്‍കൂളുകളിലും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വിലക്ക് ബാധകമാണ്.
Read also: 1000 ദിര്‍ഹത്തിന്റെ പുതിയ കറന്‍സി നോട്ട് പുറത്തിറക്കി യുഎഇ സെന്‍ട്രല്‍ ബാങ്ക്
സിഐഡി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച മൂന്ന് പേര്‍ക്ക് ശിക്ഷ വിധിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ സിഐഡി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്ന് യുവാക്കള്‍ക്ക് പത്ത് വര്‍ഷം ജയില്‍ ശിക്ഷ. കുവൈത്ത് പരമോന്നത കോടതിയാണ് കഴിഞ്ഞ ദിവസം ശിക്ഷ വിധിച്ചത്. കേസില്‍ അറസ്റ്റിലായ മൂന്ന് പേരും കുവൈത്ത് പൗരന്മാരാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു.
കുറ്റാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥരെന്ന വ്യാജേനയെത്തി പ്രവാസിയെ തട്ടിക്കൊണ്ടു പോവുകയും പണവും മറ്റ് സാധനങ്ങളും കൊള്ളയടിക്കുകയും ചെയ്തുവെന്നാണ് കേസ്. പ്രവാസിയുടെ അടുത്തെത്തിയ സംഘം അറസ്റ്റ് ചെയ്‍ത് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയാണെന്ന് പറഞ്ഞ് വാഹനത്തില്‍ കയറ്റി മറ്റൊരു സ്ഥലത്തേക്കാണ് കൊണ്ടുപോയത്. അവിടെവെച്ചായിരുന്നു മോഷണവും ഭീഷണിപ്പെടുത്തലും.
പ്രവാസിയെ തട്ടിക്കൊണ്ടു പോയതിനും ഭീഷണിപ്പെടുത്തിയതിനും പൊലീസ് ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് പ്രവാസിയെ കബളിപ്പിച്ചതിനുമാണ് ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയത്. വിചാരണ പൂര്‍ത്തിയാക്കിയ കുവൈത്ത് പരമോന്നത കോടതി കഴിഞ്ഞ ദിവസം മൂന്ന് പ്രതികള്‍ക്കും 10 വര്‍ഷം ജയില്‍ ശിക്ഷ വിധിക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ