
കുവൈത്ത് സിറ്റി: നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കുവൈത്തിൽ 15 സ്വകാര്യ ഫാർമസികൾ ഉടനടി അടച്ചുപൂട്ടാനും അവയുടെ ലൈസൻസുകൾ റദ്ദാക്കാനും കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാധി ഉത്തരവിട്ടു. മരുന്നുകളുടെ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കുന്നതിനായി ആരോഗ്യ മന്ത്രാലയം നടത്തിയ കർശന പരിശോധനകൾക്ക് പിന്നാലെയാണ് ഈ നടപടി. 1996-ലെ 28-ാം നമ്പർ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചതായി മന്ത്രാലയത്തിന്‍റെ ഫാർമസ്യൂട്ടിക്കൽ ആൻഡ് ഫുഡ് കൺട്രോൾ കമ്മിറ്റികൾ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
മരുന്നുകൾ വിതരണം ചെയ്യുന്നതിലെ അപാകതകൾ, ഔദ്യോഗിക ചട്ടങ്ങൾ പാലിക്കാതെ മെഡിക്കൽ ഉൽപ്പന്നങ്ങൾ കൈകാര്യം ചെയ്യുക, ഭരണപരമായ വീഴ്ചകൾ എന്നിവ പരിശോധനാ സംഘം കണ്ടെത്തി. ഇത്തരം നിയമലംഘനങ്ങൾ രോഗികളുടെ ആരോഗ്യത്തെ നേരിട്ട് ബാധിക്കുമെന്നും ഔഷധ സുരക്ഷയ്ക്കും ഉപഭോക്തൃ അവകാശങ്ങൾക്കും ഭീഷണിയാണെന്നും മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. ആരോഗ്യമേഖലയിലെ പ്രൊഫഷണൽ നിലവാരം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് മന്ത്രാലയം അറിയിച്ചു. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam