
കുവൈറ്റ് സിറ്റി: കുവൈറ്റിലെ റോഡുകളിൽ മരണപ്പാച്ചിൽ നടത്തുന്നവർക്ക് കനത്ത പ്രഹരവുമായി ജനറൽ ട്രാഫിക് ഡയറക്ടറേറ്റ്. അമിതവേഗതയിൽ വാഹനം ഓടിച്ച് മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്നവരെ പിടികൂടാൻ സുരക്ഷാ പരിശോധനകൾ അതീവ കർശനമാക്കി. ആവർത്തിച്ച് വേഗത പരിധി ലംഘിക്കുന്നവരെ നേരിട്ട് വിളിപ്പിക്കാനും അവർക്കെതിരെ ക്രിമിനൽ നടപടികൾ ആരംഭിക്കാനുമാണ് അധികൃതരുടെ തീരുമാനം. ട്രാഫിക് ക്യാമറകളിൽ കുടുങ്ങുന്ന അതിവേഗക്കാർക്ക് ഇനി ഇളവുകൾ ഉണ്ടാകില്ല. നിയമലംഘനത്തിന്റെ ഗൗരവം അനുസരിച്ച് ശിക്ഷകൾ കടുപ്പിക്കും.
കേസ് കോടതിയിലേക്ക് പോകാതെ തീർപ്പാക്കുകയാണെങ്കിൽ 150 കുവൈറ്റ് ദിനാർ പിഴയൊടുക്കണം. കേസ് കോടതിയിൽ എത്തിയാൽ 1 മുതൽ 3 വർഷം വരെ തടവോ, 600 മുതൽ 1,000 ദിനാർ വരെ പിഴയോ, അല്ലെങ്കിൽ ഇവ രണ്ടുമോ ലഭിക്കാം. കുറ്റം തെളിഞ്ഞാൽ വാഹനം രണ്ട് മാസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വെക്കും. പരിശോധന ശക്തമാക്കിയതിന്റെ ഭാഗമായി കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അശ്രദ്ധമായി വാഹനമോടിച്ച മൂന്ന് പേരെ ട്രാഫിക് വിഭാഗം അറസ്റ്റ് ചെയ്തു. ഇവരെ നിലവിൽ ട്രാഫിക് ഡിറ്റൻഷൻ സെന്ററിലേക്ക് മാറ്റിയിരിക്കുകയാണ്. റോഡുകളിൽ സുരക്ഷ ഉറപ്പാക്കാനും അപകടങ്ങൾ കുറയ്ക്കാനും വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്ന് സുരക്ഷാ വൃത്തങ്ങൾ മുന്നറിയിപ്പ് നൽകി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam