
കുവൈത്ത് സിറ്റി: കുവൈത്തില്‍ പള്ളിയ്ക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറുകളില്‍ നിന്ന് മോഷണം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുവൈത്ത് പൗരനായ 33 വയസുകാരനാണ് പിടിയിലായത്. പള്ളിയില്‍ കയറുന്ന വിശ്വാസികള്‍ പ്രാര്‍ത്ഥനയില്‍ മുഴുകുമ്പോള്‍ കാറുകളില്‍ നിന്ന് മോഷണം നടത്തുന്നതായിരുന്നു ഇയാളുടെ രീതി.
കഴിഞ്ഞ ദിവസം അബ്‍ദുല്ല അല്‍ മുബാറക് ഏരിയയിലെ അല്‍ മുവാസിരി പള്ളിയ്ക്ക് സമീപത്തു നിന്നാണ് ഫര്‍വാനിയയിലെ ഡിറ്റക്ടീവ് സംഘം ഇയാളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മയക്കു മരുന്നിന് അടിമയായ പ്രതി നേരത്തെയും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിരുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. നേരത്തെ ഒരു കേസില്‍ ശിക്ഷക്കപ്പെട്ട് ജയിലിലായിരുന്ന ഇയാള്‍ ഒരു മാസം മുമ്പാണ് പുറത്തിറങ്ങിയത്.
പലയിടങ്ങളില്‍ നിന്നായി നാല്‍പതിലധികം കാറുകളില്‍ നിന്ന് മോഷണം നടത്തിയതായി ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഫര്‍വാനിയ, ഹവല്ലി ഗവര്‍ണറേറ്റുകളിലായിരുന്നു പ്രധാനമായും മോഷണം നടത്തിയിരുന്നത്. പ്രത്യേക ഹാമര്‍ ഉപയോഗിച്ചാണ് വാഹനങ്ങളുടെ ഗ്ലാസ് പൊട്ടിച്ചിരുന്നത്. മോഷണത്തിന് ഉപയോഗിച്ചിരുന്ന സാധനങ്ങളും വാഹനങ്ങളില്‍ നിന്ന് മോഷ്ടിച്ച പണത്തിന്റെ ഒരു ഭാഗവും ഇയാളില്‍ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു. തുടര്‍ നടപടികള്‍ക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam