
റിയാദ്: ജൂലൈ ഒന്ന് മുതല്‍ മൂല്യ വര്‍ധിത നികുതി (വാറ്റ്) 15 ശതമാനമാക്കിയതിന് പിന്നാലെ രാജ്യത്ത് പണപ്പെരുപ്പം കൂടിയതായി സൗദി സകാത്ത് ആന്‍ഡ് ടാക്‌സ് അതോറിറ്റി വ്യക്തമാക്കി. നികുതി വര്‍ധിപ്പിച്ചതോടെ ജീവിത ചെലവ് ഉയര്‍ന്നതാണ് ഇതിന് പ്രധാന കാരണമായത്. പണപ്പെരുപ്പം വര്‍ധിക്കുന്നത് ചെലവ് വര്‍ധിപ്പിക്കുമെന്നതിനാല്‍ സാമ്പത്തിക സ്ഥിതി അതോറിറ്റി നിരീക്ഷിക്കുന്നുണ്ട്.
അഞ്ച് ശതമാനത്തില്‍ നിന്നും 15 ശതമാനമായാണ് വാറ്റ് കൂട്ടിയത്. ജൂലൈ മുതല്‍ തന്നെ പണപ്പെരുപ്പവും കൂടി. ജൂണ്‍ മാസത്തില്‍ 0.5 ശതമാനം മാത്രമായിരുന്ന പണപ്പെരുപ്പം നികൂതി കൂട്ടിയതോടെ 6.1 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ മാസം റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ചില ഇടപാടുകളില്‍ നികുതി ഒഴിവാക്കി കൊടുത്തു. എങ്കിലും കഴിഞ്ഞ മാസവും പണപ്പെരുപ്പം 5.8 ശതമാനമായി നിലനില്‍ക്കുന്നു.
വാറ്റ് കൂട്ടിയതാണ് പണപ്പെരുപ്പത്തിന് കാരണമെന്ന് സകാത്ത് ആന്‍ഡ് ടാക്‌സ് അതോറിറ്റി തന്നെ വ്യക്തമാക്കി. ജനങ്ങള്‍ നികുതി കാരണം ചെലവ് കുറക്കുന്നതാണ് ഇതിന് പ്രധാന കാരണം. അവശ്യവസ്തുക്കളുടെ വില വര്‍ധനവാണ് ഇതിന് കാരണം. ഭക്ഷണം, യാത്ര എന്നിവയിലെല്ലാം വിലയേറ്റമുണ്ടായതായി അതോറിറ്റി സൂചിപ്പിക്കുന്നുണ്ട്. സ്ഥിരമായി പണപ്പെരുപ്പം കൂടുന്നത് സാമ്പത്തിക രംഗത്ത് ഗുണമുണ്ടാക്കില്ല. ഇതിനാല്‍ തന്നെ ഓരോ ആഴ്ചയിലും സ്ഥിതി അതോറിറ്റി പരിശോധിക്കുന്നുണ്ട്. വര്‍ധിപ്പിച്ച വാറ്റ് അടുത്ത വര്‍ഷവും തുടരുമെന്ന് ധനകാര്യ മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam