
അബുദാബി: മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ വിമാനത്താവള ടെര്‍മിനുകളിലൊന്നായ അബുദാബി മിഡി ഫീല്‍ഡ് ടെര്‍മിനലിൽ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് വരുന്നു. ഇതാദ്യമായാണ് എയർപോർട്ട് ഡ്യൂഫ്രീയ്ക്ക് അകത്ത് ഒരു ഹൈപ്പർമാർക്കറ്റ് വരുന്നത്. മൂന്ന് ലക്ഷത്തിലധികം വിസ്തീർണ്ണമുള്ള ഡ്യൂട്ടി ഫ്രീ ഷോപ്പിംഗ്, വിനോദം എന്നിവ ഉൾക്കൊള്ളുന്ന മിഡ്‌ഫീൽഡ് ടെർമിനലിലെ അന്താരാഷ്ട്ര ബ്രാൻഡുകൾ ഉൾപ്പെടുന്ന നിരയിലേക്കാണ് റീട്ടെയിൽ രംഗത്തെ പ്രമുഖരായ ലുലു കടന്നു വരുന്നത്.
അബുദാബി എയർപോർട്ടിനുവേണ്ടി സിഇഒ ബ്രയാൻ തോംസണും ലുലു ഗ്രൂപിനുവേണ്ടി സിഇഒ സൈഫി രൂപാവാലയും കരാറിൽ ഒപ്പ് വച്ചു. ദീർഘകാല റീട്ടെയിൽ തന്ത്രത്തിന്റെ നിർണായക ചുവടാകും ലുലു ഗ്രൂപ്പുമായുള്ള പങ്കാളിത്തമെന്ന് എയർപോർട്ട് ചെയർമാൻ ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ താനൂൺ അൽ നഹ്യാൻ പറഞ്ഞു.
പ്രാദേശിക ഉൽപ്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കിക്കൊണ്ട് ലോകോത്തര യാത്രാ അനുഭവമായിരിക്കും സഞ്ചാരികള്‍ക്ക് നൽകുകയെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി അറിയിച്ചു.
അന്താരാഷ്ട്ര ആർക്കിടെക്റ്റുകളാണ് ടെർമിനലിലെ ലുലു സ്റ്റോറുകൾ രൂപകൽപ്പന ചെയ്യുന്നത്. 21,000 കോടി രൂപ ചിലവഴിച്ച് 80 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിൽ പണിതുയരുന്ന മിഡ് ഫീൽഡ് ടെർമിനലിനു പ്രതിവർഷം 45 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ സാധിക്കും. അടുത്ത വര്‍ഷം മാർച്ചിനകം ടെർമിനൽ പ്രവർത്തനമാരംഭിക്കുമെന്നാണ് പ്രതീക്ഷുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam