കൊലക്കയറിനും ജീവിതത്തിനുമിടയിൽ നീണ്ട നിയമപോരാട്ടം; സൗദി ജയിലിലെ അഞ്ച് വർഷങ്ങൾക്ക് ശേഷം ഒടുവിൽ നീതി, അനന്ദു നാട്ടിലെത്തി

Published : Mar 19, 2026, 11:16 AM IST
 anandhu

Synopsis

സൗദിയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന അനന്ദു അരവിന്ദിന്‍റെ ജീവിതം മാറ്റി മറിച്ചത് അപസ്മാരം മൂലം സംഭവിച്ച വാഹനാപകടമാണ്. തൊഴിലുടമ മരിച്ച കേസിൽ അഞ്ചുവർഷത്തെ ജയിൽവാസത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തി. കൊലക്കുറ്റം ചുമത്തപ്പെട്ടെങ്കിലും നാല് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു.

റിയാദ്: പ്രവാസലോകത്തെ അപ്രതീക്ഷിത വിധിയിൽ തളർന്നുപോയ പെരുമ്പാവൂർ സ്വദേശി അനന്ദു അരവിന്ദ് അഞ്ചുവർഷത്തെ ജയിൽവാസത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തി. സൗദി കുടുംബത്തിൽ ഹൗസ് ഡ്രൈവറായി ജോലിയിൽ പ്രവേശിച്ച് ഒന്നര വർഷം തികയും മുമ്പാണ് അനന്ദുവിന്റെ ജീവിതം മാറിമറിച്ച വാഹനാപകടം സംഭവിക്കുന്നത്.

അപകടം

2021 മാർച്ച് നാലിന് വാഹനം ഓടിച്ചുകൊണ്ടിരിക്കെ പെട്ടെന്നുണ്ടായ അപസ്മാരത്തെത്തുടർന്ന് അനന്ദുവിന് ബോധം നഷ്ടമാവുകയും വാഹനം അപകടത്തിൽപ്പെടുകയുമായിരുന്നു. അപകടത്തിൽ അനന്ദുവിന്റെ തൊഴിലുടമയായ സൗദി വനിത മരിച്ചു. സംഭവത്തിൽ അനന്ദുവിന്റെ രണ്ടു കാലുകൾക്കും ഗുരുതരമായി പരിക്കേൽക്കുകയും സ്വയം നടക്കാൻ കഴിയാത്ത അവസ്ഥയിലാവുകയും ചെയ്തു.

കൊലക്കുറ്റവും നിയമപോരാട്ടവും

അപകടമരണമാണെങ്കിലും സ്പോൺസറുടെ കുടുംബം അനന്ദുവിനെതിരെ കൊലക്കുറ്റം ചുമത്തി പരാതി നൽകിയതോടെ കേസ് സങ്കീർണമായി. വധശിക്ഷ വരെ ലഭിക്കാവുന്ന കേസിൽ, താൻ ദീർഘകാലമായി അപസ്മാരത്തിന് മരുന്ന് കഴിക്കുന്ന വ്യക്തിയാണെന്ന മെഡിക്കൽ റിപ്പോർട്ട് കോടതിയിൽ ഹാജരാക്കിയത് നിർണായകമായി. മതിയായ തെളിവുകളില്ലെന്ന് കണ്ട് റിയാദ് ക്രിമിനൽ കോടതി അനന്ദുവിനെ കുറ്റവിമുക്തനാക്കിയെങ്കിലും സ്പോൺസറുടെ കുടുംബം അപ്പീൽ കോടതിയെ സമീപിച്ചു.

നാല് വർഷത്തെ നിയമപോരാട്ടത്തിനും 54 കോടതി സിറ്റിങ്ങുകൾക്കും ഒടുവിലാണ് മോചനം സാധ്യമായത്. ഈ വർഷം ജനുവരി ഒന്നിന് അപ്പീൽ കോടതി കീഴ്ക്കോടതി വിധി ശരിവെക്കുകയും ഫെബ്രുവരി 24-ന് അന്തിമ വിധി വരികയും ചെയ്തു. ആശുപത്രിയിലെ ജയിൽ വാർഡിലും ജയിലിലുമായി അഞ്ചു വർഷമാണ് അനന്ദു കഴിഞ്ഞത്. സൗദി അഭിഭാഷക ഡോ. റെന അബ്ദുൽ അനന്ദുവിന്റെ ദയനീയാവസ്ഥ പരിഗണിച്ച് കേസ് ഏറ്റെടുത്ത് നടത്തിയിരുന്നു.

അമ്മയുടെ വിയോഗം നൊമ്പരമായി

മകന്റെ മടങ്ങിവരവിനായി കാത്തിരുന്ന അമ്മയുടെ വിയോഗം ഈ മോചനത്തിനിടയിലെ തീരാനൊമ്പരമായി. ആറു മാസം മുമ്പാണ് അനന്ദുവിന്റെ അമ്മ കാൻസർ ബാധിച്ച് മരിച്ചത്. ജയിലിലായിരുന്ന അനന്ദുവിനെ അമ്മയുടെ മരണവാർത്ത അറിയിച്ചത് ഇന്ത്യൻ എംബസി ഓഫീസർ സവാദ് യൂസുഫും സാമൂഹികപ്രവർത്തകൻ സിദ്ധിഖ് തുവ്വൂരും ചേർന്നായിരുന്നു.

താങ്ങായി പ്രവാസി സമൂഹം

സാമൂഹികപ്രവർത്തകൻ നൗഷാദ് ആലുവയാണ് അനന്ദുവിന്റെ വിവരം സിദ്ധിഖ് തുവ്വൂരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നത്. തുടർന്ന് അഷ്‌റഫ് വേങ്ങാട്ട്, കബീർ വൈലത്തൂർ എന്നിവരുമായി ആലോചിച്ച് ജലീൽ തിരൂർ (ചെയർമാൻ), നൗഷാദ് ആലുവ (കൺവീനർ), കരീം കാനാംപുരം (ട്രഷറർ), സിദ്ധീഖ് തുവ്വൂർ (ലീഗൽ കോഓഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിൽ 'അനന്ദു സഹായ സമിതി' രൂപീകരിച്ചു.

മൊഹിയുദീൻ സഹീർ, ഡൊമിനിക് സാവിയോ, സലാം പെരുമ്പാവൂർ, ഉസ്മാൻ പരീദ്, മുജീബ് പെഴക്കാപ്പിള്ളി, ഷാഹിദ് മാഷ് എന്നിവരും മറ്റ് സാംസ്‌കാരിക പ്രവർത്തകരും സഹായവുമായി ഒപ്പമുണ്ടായിരുന്നു. എംബസി ഉദ്യോഗസ്ഥരായ സവാദ് യൂസുഫ്, ഷറഫുദ്ദീൻ, സാബിർ, മുഹമ്മദ് ഇംദാദ് എന്നിവരും കേസിന്റെ തുടക്കത്തിൽ ഇടപെട്ട ചന്ദ്രസേനൻ, വിനു എന്നിവരും വലിയ പിന്തുണ നൽകി.

ഫ്ലെയിൻകോ എം.ഡി സാബിത്ത് നൽകിയ വിമാന ടിക്കറ്റിൽ, യൂസുഫ് പെരിന്തൽമണ്ണയുടെ സഹായത്തോടെയാണ് അനന്ദു കോഴിക്കോടെത്തിയത്. വിമാനത്താവളത്തിൽ അച്ഛനും ബന്ധുക്കളും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. സൗദി നീതിന്യായ വ്യവസ്ഥയുടെ സുതാര്യത വെളിപ്പെടുത്തുന്നതായിരുന്നു ഈ കേസിന്റെ നടപടികളെന്ന് സിദ്ധിഖ് തുവ്വൂർ പറഞ്ഞു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാന് സൗദിയുടെ അന്ത്യശാസനം; ക്ഷമയ്ക്ക് പരിധിയുണ്ട്, സൈനിക തിരിച്ചടിക്ക് രാജ്യത്തിന് അവകാശമുണ്ടെന്ന് വിദേശകാര്യ മന്ത്രി
സംഘർഷ സാഹചര്യം മുൻനിർത്തി പുതിയ ക്രമീകരണങ്ങൾ; ഈദ്ഗാഹുകൾ ഒഴിവാക്കി, ഖത്തറിൽ ചെറിയ പെരുന്നാൾ നാളെ