ജോലിക്ക് പോകാത്തത് കണ്ട് കതകിൽ തട്ടി, മുറിയിൽ ഒരു വശം തളർന്ന നിലയിൽ കട്ടിലിൽ; കരുതലായത് മലയാളി നഴ്സുമാർ

Published : Jan 06, 2025, 05:39 PM IST
ജോലിക്ക് പോകാത്തത് കണ്ട് കതകിൽ തട്ടി, മുറിയിൽ ഒരു വശം തളർന്ന നിലയിൽ കട്ടിലിൽ; കരുതലായത് മലയാളി നഴ്സുമാർ

Synopsis

മലയാളി നഴ്സുമാരുടെ കൃത്യമായ പരിചരണത്തിൽ പക്ഷാഘാതം ബാധിച്ച പ്രവാസി മലയാളിയുടെ ആരോഗ്യം വീണ്ടെടുത്തു. 

റിയാദ്: പക്ഷാഘാതം തളർത്തിയ കൊല്ലം കരുനാഗപ്പള്ളി സ്വദേശി ചന്ദ്രശേഖരനെ സ്വന്തം രക്തബന്ധുക്കളെ പോലെ കരുതലും കാവലുമായി ദിവസങ്ങളോളം പരിചരിച്ചത് റിയാദിന് സമീപം ഹുറൈംല ജനറൽ ആശുപത്രിയിലെ മലയാളി നഴ്സുമാർ. റിയാദിലെ മൽഹം പ്രദേശത്തെ ഒരു സ്വകാര്യ കമ്പനിയിൽ പ്രൊഡക്ഷൻ ഡിസൈനിങ്ങ് സൂപ്പർവൈസറായി കഴിഞ്ഞ എട്ടു മാസം മുമ്പ് ജോലിക്കെത്തിയ ചന്ദ്രശേഖരൻ റൂമിൽ കുഴഞ്ഞു വീഴുകയായിരുന്നു. 

രാവിലെ ജോലിക്ക് പോകുന്നതിനായി തയ്യാറാവുന്നത് കാണാതിരുന്ന സുഹൃത്തുക്കൾ കതകിൽ തട്ടിയെങ്കിലും, കതക് തുറക്കുകയോ അനക്കം കേൾക്കുകയോ ചെയ്യാതിരുന്നതിനെ തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയും, പൊലീസെത്തി കതക് തുറന്നപ്പോൾ ഒരു വശം തളർന്ന നിലയിൽ കട്ടിലിൽ കിടക്കുന്നതാണ് കണ്ടത്. ഉടൻ തന്നെ  ഹുറൈംല ജനറൽ ആശുപത്രിയിൽ എത്തിച്ചു. 

വിദഗ്ദ്ധ ചികിത്സക്കായി ദരിയ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. 10 ദിവസത്തോളം ദരിയ ആശുപത്രിയിൽ ചികിത്സിച്ച് പിന്നീട് വീണ്ടും ഹുറൈംല ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
വിവരമറിഞ്ഞ മകൾ ദുർഗ്ഗ നാട്ടിൽ നിന്നും കേളി സെക്രട്ടറിയുമായി ബന്ധപെടുകയും കേളി ജീവകാരുണ്യ വിഭാഗം കൺവീനർ നസീർ മുള്ളൂർക്കര ദരയ്യയിൽ പോയി ആശുപത്രിയിലെ വിവരങ്ങൾ വീട്ടുകാരെ അറിയിക്കുകയും വിഡിയോ കോളിലൂടെ ബന്ധപ്പെടുത്തി ആശയ വിനിമയം നടത്താനുള്ള സൗകര്യം ഏർപ്പെടുത്തി കൊടുക്കുകയും ചെയ്തു.  

തിരക്കേറിയ ദരയ്യ ആശുപത്രിയിൽ നിന്നും തുടർന്നും വേണ്ടത്ര വിവരങ്ങൾ ലഭിക്കാതിരുന്നതിനെ തുടർന്ന് ചന്ദ്രശേഖരെൻറ സുഹൃത്ത് മുഖേന ആശുപത്രിക്കടുത്ത് ജോലിചെയ്യുന്ന  മലപ്പുറം എടവണ്ണ സ്വദേശി അമീർ ആശുപത്രിയിൽ എത്തി വിവരങ്ങൾ അന്വേഷിച്ചു. പലപ്പോഴും സമയത്തിന് ഭക്ഷണം കഴിക്കാൻ കഴിഞ്ഞിരുന്നില്ല എന്നറിഞ്ഞ അമീർ പ്രത്യേക അനുവാദത്തോടെ ഭക്ഷണം കഴിപ്പിക്കുന്നതിനായി ആശുപത്രിയിൽ എത്തുകയും, റൂമിൽ നിന്നും കഞ്ഞി തയ്യാറാക്കി എത്തിക്കുകയും ചെയ്തു കൊണ്ടിരുന്നു. ആശുപത്രിയിലെ തിരക്ക് കാരണം പിന്നീട് ഹുറൈംല ജനറൽ ആശുപത്രിയിലേക്ക് ചന്ദ്രശേഖറിനെ മാറ്റി. 

ഒരു മാസത്തോളം ഹുറൈംലയിലെ ആശുപത്രിയിൽ ലഭിച്ച പരിചരണത്തിലൂടെ കാര്യമായ പുരോഗതി കൈവരിക്കാനായി. ദരയ്യ ആശുപത്രിയിൽ നിന്നും തീർത്തും വ്യത്യസ്തമായിരുന്നു ഹുറൈംലയിൽ ലഭിച്ച പരിചരണമെന്ന് ചന്ദ്രശേഖരൻ പറഞ്ഞു. മലയാളികളായ നഴ്സുമാരുടെ കൃത്യതയാർന്ന കരുതൽ മാനസിക സംഘർഷം കുറച്ചെന്നും, ഭക്ഷണവും മറ്റും കൃത്യ സമയത്ത് കഴിപ്പിക്കാൻ അവർ സഹായിക്കുകയും, നാട്ടിലെ ഭാര്യയും മകളുമായി നിരന്തരം ഭന്ധപെടുന്നതിനുള്ള സൗകര്യങ്ങൾ ചെയ്തു തന്നെന്നും,  മരുന്നിനേക്കാൾ ഉപരി ലഭിച്ച പരിചരണമാണ് അസുഖം വേഗത്തിൽ ഭേദമാകാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.

യാത്ര ചെയ്യാനുള്ള ആരോഗ്യം വീണ്ടെടുത്തതിനെ തുടർന്ന് തുടർ ചികിത്സക്കായി ചന്ദ്രശേഖരനെ നാട്ടിലെത്തിച്ചു.  യാത്ര ചെയ്യാനുള്ള വീൽചെയർ രേഖകളും കൂടെ അനുഗമിക്കാനുള്ള യാത്രക്കാരെയും കേളി തരപ്പെടുത്തി. ടിക്കറ്റും  ചന്ദ്രശേഖരെൻറ റൂമിലുള്ള വസ്ത്രങ്ങളും മറ്റും കമ്പനി ആശുപത്രിയിലേക്ക് എത്തിക്കാമെന്ന് ഏറ്റെങ്കിലും സമയത്തിന് മുമ്പ് എത്തിക്കാതിരുന്നതിനാൽ നഴ്സുമാർ തന്നെ യാത്രചെയ്യാനുള്ള വസ്ത്രങ്ങൾ എത്തിച്ചു നൽകി. 

Read Also -  300 യാത്രക്കാർ, ശനിയാഴ്ച രാത്രി പോകേണ്ട എയർ ഇന്ത്യ എക്സ്‍പ്രസ് വിമാനം പറന്നത് ഞായറാഴ്ച; കാരണം പൈലറ്റ് വൈകിയത്

നസീർ മുള്ളൂർക്കരയാണ് എയർപോർട്ടിൽ എത്തിച്ചത്. കോട്ടയം സ്വദേശി നിതിൻ റിയാദിൽ നിന്നും കൊച്ചി വിമാനത്താവളം വരെ കൂടെ അനുഗമിക്കുകയും കൊച്ചിയിൽ നിന്നും ബന്ധുക്കളെ ഏൽപ്പിക്കുകയും ചെയ്തു. കൊല്ലം എൻഎസ് ആശുപത്രിയിലാണ് തുടർ ചികിത്സക്കായി പ്രവേശിപ്പിച്ചിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹാജർ രേഖപ്പെടുത്തുന്നതിൽ സംശയം, ചുരുളഴിഞ്ഞത് വൻ കൃത്രിമം, സിലിക്കൺ വിരലടയാളം ഉപയോഗിച്ച് തട്ടിപ്പ്, പ്രവാസികളടക്കം പിടിയിൽ
വീട്ടുജോലിക്കാർക്കുള്ള ശമ്പളം ഇനി ബാങ്ക് വഴി മാത്രം, ജനുവരി ഒന്ന് മുതൽ സൗദിയിൽ നിയമം പ്രാബല്യത്തിൽ