'ആദ്യം അപകടമെന്ന് പറഞ്ഞു, പിന്നെ ആത്മഹത്യയെന്ന്', മാൾട്ടയിൽ മലയാളി നഴ്‍സ് മരിച്ചതിൽ ദുരൂഹത

By Web TeamFirst Published Mar 3, 2020, 7:36 PM IST
Highlights

മാൾട്ടയിൽ നഴ്‍സായി ജോലി ചെയ്തിരുന്ന സിനി ഫെബ്രുവരി 17-ാം തീയതിയാണ് മരിച്ചത്. സിനിയുടെ ഭർത്താവ് മോനിഷാണ് മരണവിവരം അറിയിച്ചത്. മോനിഷ് മരണവിവരം പറഞ്ഞതിൽ വൈരുദ്ധ്യമുണ്ടെന്ന് അച്ഛനമ്മമാർ പറയുന്നു.

തിരുവല്ല: മാൾട്ടയിൽ മലയാളി നഴ്സ് സിനി ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ. മകൾ ആത്മഹത്യ ചെയ്യില്ലെന്നും കൊലപ്പെടുത്തിയതാകാമെന്നും ബന്ധുക്കൾ ആരോപിക്കുന്നു. വിദേശത്ത് വെച്ച് ഭർത്താവ് നിരന്തരമായി സിനിയെ ഉപദ്രവിക്കാറുണ്ടായിരുന്നെന്നും ബന്ധുക്കൾ പറയുന്നു.

''കുറച്ചു കാലമായിട്ട് അവളെ മാനസികമായി അവര് നല്ലവണ്ണം ഉപദ്രവിക്കുമായിരുന്നു. എന്തെങ്കിലുമൊക്കെ കാരണങ്ങളുണ്ടാക്കി കുറ്റം പറയുമായിരുന്നു. ചെരുപ്പ് കൊണ്ട് രണ്ട് വശത്തും അടിച്ചു. അതിന്‍റെ ഫോട്ടോകളും അവൾ അയച്ച് തന്നിരുന്നു. മേശപ്പുറത്തിരുന്ന സാധനങ്ങൾ എടുത്ത് തലയ്ക്ക് എറിഞ്ഞു. മൂക്കിനും വേദനിക്കുന്നു അമ്മേ എന്ന് അവള് പറഞ്ഞിരുന്നു'', എന്ന് സിനിയുടെ അമ്മ പറയുന്നു. 

മാൾട്ടയിൽ നഴ്സായി ജോലി നോക്കിയിരുന്ന സിനി ഫെബ്രുവരി 17-നാണ് മരിച്ചത്. സിനിയുടെ ഭർത്താവ് മോനിഷ് തന്നെയാണ് മരണ വിവരം ബന്ധുക്കളെ വിളിച്ചറിയിച്ചത്. അപകടത്തിൽപ്പെട്ട് മരിച്ചെന്നായിരുന്നു ആദ്യം അറിയിച്ചത്. എന്നാൽ പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പിന്നീട് മാറ്റിപ്പറഞ്ഞുവെന്ന് ബന്ധുക്കൾ പറയുന്നു. 

എന്നാ ൽ മകൾ ആത്മഹത്യ ചെയ്യില്ലെന്നും മരിക്കുന്നതിന് രണ്ട് മണിക്കൂർ മുൻപ് വീട്ടിലേക്ക് വിളിച്ച് സംസാരിച്ചിരുന്നതാണെന്നും മാതാപിതാക്കൾ പറയുന്നു. നാട്ടിൽ വെച്ചും വിദേശത്തു വെച്ചും സിനിയെ ഭർത്താവ് മോനിഷ് ഉപദ്രവിക്കാറുണ്ടായിരുന്നതായും അമ്മ അടക്കമുള്ളവർ ആരോപിക്കുന്നു.

കഴിഞ്ഞ ബുധനാഴ്ച നാട്ടിലെത്തിച്ച മൃതദേഹം ഇന്നലെ സംസ്കരിച്ചു. നാട്ടിലെത്തിയിട്ടും ഭർത്താവ് മോനിഷോ ബന്ധുക്കളോ സംസ്കാര ചടങ്ങുകൾക്കായി എത്തിയിരുന്നില്ല. ഇതും മരണത്തിലെ ദുരൂഹത വർദ്ധിപ്പിക്കുകയാണ്. സിനിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്.

click me!