800 രൂപയ്ക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്തു; കാത്തിരുന്നിട്ടും ഒന്നും കിട്ടിയില്ല, കൈയില്‍ നിന്നു പോയത് ഒരു ലക്ഷവും

Published : Jun 28, 2023, 10:24 PM ISTUpdated : Jun 28, 2023, 10:27 PM IST
800 രൂപയ്ക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്തു; കാത്തിരുന്നിട്ടും ഒന്നും കിട്ടിയില്ല, കൈയില്‍ നിന്നു പോയത് ഒരു ലക്ഷവും

Synopsis

പ്രമുഖ  വിദേശ ഫാസ്റ്റ് ഫുഡ് ശൃംഖലയുടെ വെബ്‍സൈറ്റിലൂടെയായിരുന്നു ഭക്ഷണം ഓര്‍ഡര്‍ ചെയ്‍തതെന്ന് യുവാവ് പറയുന്നു. ബര്‍ഗറുകളും, സോഫ്റ്റ് ഡ്രിങ്കുകളും ഒപ്പം റസ്റ്റോറന്റിന്റെ ലോഗോയുള്ള ഒരു പാവയും കൂടി തെരഞ്ഞെടുത്തപ്പോള്‍ 'ഓഫര്‍' പ്രകാരമുള്ള വിലയായി 37 ദിര്‍ഹമാണ് വെബ്‍സൈറ്റില്‍ കാണിച്ചത്. 

ദുബൈ: ഓണ്‍ലൈന്‍ വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനുള്ള ശ്രമത്തിനിടെ സൈബര്‍ തട്ടിപ്പിന് ഇരയായി യുവാവിന് വന്‍തുക നഷ്ടമായി. ദുബൈയില്‍ താമസിക്കുന്ന പ്രവാസിയാണ് തന്റെ ദുരനുഭവം മറ്റുള്ളവര്‍ക്കും ഒരു പാഠമാവാന്‍ വേണ്ടി വെളിപ്പെടുത്തിയത്. 37 ദിര്‍ഹത്തിന് ഭക്ഷണം ഓര്‍ഡര്‍ ചെയ്ത ഇയാള്‍ക്ക് 4848 ദിര്‍ഹമാണ് നഷ്ടമായത്. എന്നാല്‍ ഭക്ഷണം കിട്ടിയതുമില്ല.

പ്രമുഖ  വിദേശ ഫാസ്റ്റ് ഫുഡ് ശൃംഖലയുടെ വെബ്‍സൈറ്റിലൂടെയായിരുന്നു ഭക്ഷണം ഓര്‍ഡര്‍ ചെയ്‍തതെന്ന് യുവാവ് പറയുന്നു. ബര്‍ഗറുകളും, സോഫ്റ്റ് ഡ്രിങ്കുകളും ഒപ്പം റസ്റ്റോറന്റിന്റെ ലോഗോയുള്ള ഒരു പാവയും കൂടി തെരഞ്ഞെടുത്തപ്പോള്‍ 'ഓഫര്‍' പ്രകാരമുള്ള വിലയായി 37 ദിര്‍ഹമാണ് വെബ്‍സൈറ്റില്‍ കാണിച്ചത്. വലിയ വിലക്കുറവ് നല്‍കുന്നത് കൊണ്ടാണ് ഇത്ര ചെറിയ വിലയ്ക്ക് ലഭിക്കുന്നതെന്നും സൈറ്റില്‍ അറിയിച്ചിരുന്നു. എന്നാല്‍ പണം നല്‍കാനായി കാര്‍ഡ് വിവരങ്ങളെല്ലാം നല്‍കിക്കഴിഞ്ഞ് ഒടിപിയും കൊടുത്തപ്പോള്‍ അക്കൗണ്ടില്‍ നിന്ന് പോയതാവട്ടെ 4848 ദിര്‍ഹവും.

ജൂണ്‍ 26ന് തനിക്ക് ഒരു പോപ്പ് അപ്പ് സന്ദേശം ലഭിച്ചുവെന്നും. പ്രമുഖ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റ് ശൃംഖലയുടെ സ്ഥിരം ഉപയോക്താവായതു കൊണ്ട് ഒര ദിവസത്തേക്ക് മാത്രം 50 ശതമാനം ഡിസ്‍കൗണ്ട് ലഭിക്കുമെന്നും അറിയിച്ചു. നല്ല ഓഫറാണല്ലോ എന്ന് ധരിച്ച് പരസ്യത്തില്‍ പറഞ്ഞതുപോയെ സാധനങ്ങള്‍ തെരഞ്ഞെടുത്ത് പൈസ കൊടുക്കാറായപ്പോള്‍ 37 ദിര്‍ഹമാണ് ആകെ നല്‍കേണ്ടത് എന്ന് അറിയിച്ചു. കാര്‍ഡ് വിവരങ്ങള്‍ കൊടുത്തപ്പോള്‍ ഒടിപി ലഭിച്ചു. ഇതും കൊടുത്തതോടെ 37 ദിര്‍ഹത്തിന് പകരം 4848 ദിര്‍ഹം അക്കൗണ്ടില്‍ നിന്നു പോയി. ഭക്ഷണമൊന്നും കിട്ടിയതുമില്ല.

ഉടന്‍ തന്നെ പൊലീസിലും ബാങ്കിലും പരാതി നല്‍കി. ഫാസ്റ്റ് ഫുഡ് കമ്പനിയുടെ യഥാര്‍ത്ഥ വെബ്‍‍സൈറ്റ് പോലെ തോന്നിപ്പിക്കുന്ന വ്യാജ വെബ്‍സൈറ്റ് ഉണ്ടാക്കി അതിന്റെ ലിങ്ക് ഓഫറുകളെന്ന പേരില്‍ അയച്ചുകൊടുത്ത് പറ്റിച്ചതാണെന്ന് മനസിലായി. പണം നല്‍കാനുള്ള സ്ഥിരീകരണത്തിന് വേണ്ടി ലഭിച്ച ഒടിപിയോടൊപ്പം എത്ര തുകയാണ് ഇടപാടെന്ന് രേഖപ്പെടുത്തിയിട്ടുണ്ടാരുന്നെങ്കിലും അത് ശ്രദ്ധിച്ചില്ല. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ പലപ്പോഴും മുന്നറിയിപ്പ് നല്‍കാറുണ്ട്.

ഉപഭോക്താക്കള്‍ നല്‍കുന്ന കാര്‍ഡ് വിവരങ്ങള്‍ ശേഖരിച്ചു വെച്ച് അത് ഉപയോഗിച്ച് പണം തട്ടുകയാണ് ഇത്തരം സംഘങ്ങള്‍ ചെയ്യുന്നത്. വെബ്‍സൈറ്റുകളിലൂടെ സാമ്പത്തിക ഇടപാടുകള്‍ നടത്തുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്യുന്നതിന് മുമ്പ് യുആര്‍എല്‍ (വെബ്‍സൈറ്റിന്റെ വിലാസം) പരിശോധിക്കണം. അജ്ഞാതമായ സ്രോതസുകളില്‍ നിന്ന് ലഭിക്കുന്ന ലിങ്കുകള്‍ വഴി ഇത്തരം സൈറ്റുകളില്‍ കേറാതിരിക്കുന്നതാണ് ഉചിതം. 

അക്ഷരത്തെറ്റുകളും വ്യാകരണ പിശകുകളുമുള്ള വെബ്‍സൈറ്റുകള്‍ പലപ്പോഴും വ്യാജമായിരിക്കാം. പണമടയ്ക്കാനായി പ്രത്യേക ലിങ്ക് നല്‍കുന്ന വെബ്‍സൈറ്റുകള്‍, പേരോ മറ്റ് വിശദാംശങ്ങളോ വ്യക്തമാക്കാത്ത പേയ്‍മെന്റ് ഐഡികള്‍, ഉടന്‍ തന്നെ പണം അടയ്ക്കാന്‍ ആവശ്യപ്പെടുന്ന സന്ദേശങ്ങള്‍ എന്നിവയെല്ലാം തട്ടിപ്പ് സംശയിക്കപ്പെടാവുന്ന സാഹചര്യങ്ങളാണെന്നും വിദഗ്ധര്‍ പറയുന്നു.

Read also: യുഎഇയിലെ തീപിടുത്തത്തില്‍ നശിച്ചത് 64 അപ്പാര്‍ട്ട്മെന്റുകളും 10 വാഹനങ്ങളും; 256 പേരെ മാറ്റിപ്പാര്‍പ്പിച്ചു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗൾഫിലേക്കുള്ള ചരക്കുനീക്കം ഇനി ഒമാൻ വഴി
ബിഗ് ടിക്കറ്റ് - ദുബായ് മലയാളിക്ക് 150,000 ദിർഹം സമ്മാനം