ബഹ്റൈനില്‍ ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍ വന്നു; നിയമ ലംഘനം കണ്ടെത്താന്‍ പരിശോധന

By Web TeamFirst Published Jul 2, 2022, 10:04 AM IST
Highlights

ചൂട് കാരണമായി തൊഴിലാളികള്‍ക്ക് ഉണ്ടാവാന്‍ സാധ്യതയുള്ള ശാരീരിക ബുദ്ധുമുട്ടികള്‍ ഒഴിവാക്കുന്നതിനാണ് ഉച്ച വിശ്രമം അനുവദിക്കുന്നതെന്ന് തൊഴില്‍ മന്ത്രി ജമീല്‍ ഹുമൈദാന്‍ അറിയിച്ചു. 

മനാമ: ചൂട് കൂടുന്ന സാഹചര്യത്തില്‍ ഒമാനില്‍ ഉച്ചവിശ്രമ നിയമം ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. ഉച്ചയ്‍ക്ക് 12 മണി മുതല്‍ വൈകുന്നേരം നാല് വരെ തുറസായ സ്ഥലങ്ങളില്‍ നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്ന തരത്തിലുള്ള ജോലികള്‍ക്കാണ് വിലക്കുള്ളത്. ഓഗസ്റ്റ് 31 വരെ നിയന്ത്രണം നിലവിലുണ്ടാവും.

ചൂട് കാരണമായി തൊഴിലാളികള്‍ക്ക് ഉണ്ടാവാന്‍ സാധ്യതയുള്ള ശാരീരിക ബുദ്ധുമുട്ടികള്‍ ഒഴിവാക്കുന്നതിനാണ് ഉച്ച വിശ്രമം അനുവദിക്കുന്നതെന്ന് തൊഴില്‍ മന്ത്രി ജമീല്‍ ഹുമൈദാന്‍ അറിയിച്ചു. കണ്‍സ്ട്രക്ഷന്‍ സൈറ്റുകളിലും മറ്റ് ജോലി സ്ഥലങ്ങളിലും അധികൃതര്‍ ഇത് സംബന്ധിച്ചുള്ള ബോധവത്കരണം നേരത്തെ തന്നെ തുടങ്ങിയിരുന്നു. 2013 മുതലാണ് ബഹ്റൈനില്‍ ഉച്ചവിശ്രമ നിയമം നടപ്പാക്കിത്തുടങ്ങിയത്. മറ്റ് പല ഗള്‍ഫ് രാജ്യങ്ങളിലും നേരത്തെ തന്നെ ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.

Read also: സൗദിയില്‍ മൂന്നു മാസം ശമ്പളം മുടങ്ങിയാല്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് തൊഴിലുടമയെ മാറ്റാം

കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ 98 ശതമാനവും നിയമം പാലിക്കപ്പെട്ടുവെന്ന് തൊഴില്‍ മന്ത്രി ജമീല്‍ ഹുമൈദാന്‍ നേരത്തെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഉഷ്ണകാലത്തുണ്ടാകാന്‍ സാധ്യതയുള്ള ശാരീരിക പ്രശ്നങ്ങളെക്കുറിച്ച് കമ്പനികള്‍ ബോധവാന്മാരായിരിക്കുകയും തൊഴിലാളികള്‍ക്ക് അവബോധം പകരുകയും വേണം. നിയമലംഘനം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ സ്ഥിരമായും അപ്രതീക്ഷിതമായും പരിശോധനകള്‍ നടക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Read also: വാഹനത്തില്‍ പൊലീസ് എമര്‍ജന്‍സി ലൈറ്റ് ഉപയോഗിച്ചു; ദുബൈയില്‍ രണ്ടുപേര്‍ അറസ്റ്റില്‍

നിയമം ലംഘിക്കുന്ന തൊഴിലുടമകള്‍ക്ക് മൂന്ന് മാസം ജയില്‍ ശിക്ഷയും 500 മുതല്‍ 1000 ദിനാര്‍ വരെ പിഴ ശിക്ഷയും അല്ലെങ്കില്‍ ഇവ രണ്ടും കൂടിയും ലഭിക്കും.  കഴിഞ്ഞ വര്‍ഷം 3,334 സൈറ്റുകളില്‍ അധികൃതര്‍ പരിശോധന നടത്തിയിരുന്നു. ഗള്‍ഫില്‍ വേനല്‍ കാലത്ത് രണ്ട് മാസം മാത്രം ഉച്ചവിശ്രമം അനുവദിക്കുന്ന ഒരേയൊരു രാജ്യമാണ് ബഹ്റൈന്‍. മറ്റ് രാജ്യങ്ങളിലെല്ലാം മൂന്ന് മാസത്തെ ഉച്ചവിശ്രമം അനുവദിക്കാറുണ്ട്. ബഹ്റൈനിലും ഉച്ചവിശ്രമം മൂന്ന് മാസമാക്കണമെന്ന് ആവശ്യപ്പെട്ട് ട്രേഡ് യൂണിയനുകള്‍ അധികൃതരെ സമീപിച്ചിരുന്നു.

click me!