മറ്റൊരാളുടെ പേരിൽ വാടകക്കെടുത്ത മുറിയിൽ കിടന്ന് മരിച്ച പ്രവാസിയുടെ മൃതദേഹം അഞ്ചുമാസമായി മോർച്ചറിയിൽ

Published : Mar 25, 2023, 11:06 AM IST
മറ്റൊരാളുടെ പേരിൽ വാടകക്കെടുത്ത മുറിയിൽ കിടന്ന് മരിച്ച പ്രവാസിയുടെ മൃതദേഹം അഞ്ചുമാസമായി മോർച്ചറിയിൽ

Synopsis

മരണപ്പെട്ടയാളെ കുറിച്ച് വിവരം ലഭിക്കാത്തതിനാൽ റൂം എടുത്ത വ്യക്തിയുടെ പേരിലാണ് പോലീസ് മരണം രജിസ്റ്റർ ചെയ്തത്. മരണം റിപ്പോർട്ട് ചെയ്ത വ്യക്തിയുടെ നമ്പർ ഉണ്ടായിരുന്നില്ല. തുടർന്ന് ശക്കീബിന്റെ സ്‍പോൺസറുടെ മൊബൈൽ നമ്പർ തരപ്പെടുത്തി. അദ്ദേഹത്തെ വിളിച്ചപ്പോൾ തന്റെ തൊഴിലാളി മരണപ്പെട്ടിട്ടില്ലെന്ന് പറഞ്ഞു. ശക്കീബിന്റെ മൊബൈൽ നമ്പറിലേക്ക് വിളിച്ച് അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നുറപ്പ് വരുത്തി.

റിയാദ്: മറ്റൊരാളുടെ പേരിൽ വാടകക്കെടുത്ത മുറിയിൽ കിടന്ന് മരിച്ച ഇന്ത്യക്കാരെൻറ മൃതദേഹം സാങ്കതിക പ്രശ്നത്തിൽ കുടുങ്ങി അഞ്ചുമാസമായി റിയാദിലെ മോർച്ചറിയിൽ. റിയാദ് നസീമിൽ താമസിച്ചിരുന്ന ആന്ധ്രപ്രദേശ് സ്വദേശി ഹനീഫിന്റെ (30) മൃതദേഹമാണ് ശുമൈസി ആശുപത്രി മോർച്ചറിയിൽ രേഖകൾ കൃത്യമല്ലാത്തതിനാൽ ഇത്രയും മാസങ്ങളായി കിടന്നത്. ഇന്ത്യൻ എംബസിയുടെ സഹായത്തോടെ റിയാദ് കെ.എം.സി.സി വെൽഫെയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂരാണ് ഹനീഫിന്റെ മൊബൈൽ ഫോൺ വഴി ബന്ധുക്കളെ തിരിച്ചറിഞ്ഞത്.

കഴിഞ്ഞവർഷം ഡിസംബർ 22-നാണ് നസീം പോലീസ് സ്റ്റേഷനിൽ നിന്ന് ഒരു ഇന്ത്യക്കാരെൻറ മൃതശരീരം ശുമൈസി ആശുപത്രി മോർച്ചറിയിലുള്ള വിവരം സിദ്ദീഖിനെ അറിയിച്ചത്. ഇന്ത്യക്കാരനായ ശക്കീബ് എന്നയാളുടെ മൃതദേഹമാണിതെന്നാണ് പോലീസ് രേഖയിലുണ്ടായിരുന്നത്. ഹനീഫ മരിച്ച താമസസ്ഥലം വാടകക്കെടുത്തിരുന്നത് ശക്കീബിന്റെ ഇഖാമയിലായിരുന്നു. മരണപ്പെട്ടയാളെ കുറിച്ച് വിവരം ലഭിക്കാത്തതിനാൽ റൂം എടുത്ത വ്യക്തിയുടെ പേരിലാണ് പോലീസ് മരണം രജിസ്റ്റർ ചെയ്തത്. മരണം റിപ്പോർട്ട് ചെയ്ത വ്യക്തിയുടെ നമ്പർ ഉണ്ടായിരുന്നില്ല. തുടർന്ന് ശക്കീബിന്റെ സ്‍പോൺസറുടെ മൊബൈൽ നമ്പർ തരപ്പെടുത്തി. അദ്ദേഹത്തെ വിളിച്ചപ്പോൾ തന്റെ തൊഴിലാളി മരണപ്പെട്ടിട്ടില്ലെന്ന് പറഞ്ഞു. ശക്കീബിന്റെ മൊബൈൽ നമ്പറിലേക്ക് വിളിച്ച് അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നുറപ്പ് വരുത്തി.

മരിച്ചയാളെ കുറിച്ച് വിവരങ്ങളറിയാൻ വിരലടയാളമുൾപ്പെടെ മറ്റു മാർഗങ്ങൾ സ്വീകരിക്കണമെന്ന് പോലീസിനോട് അപേക്ഷിച്ചു. വിവരങ്ങൾ ലഭിച്ചെങ്കിലും പാസ്‍പോർട്ട് നമ്പറിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നതിനാല്‍ അഡ്രസ് ലഭിക്കുന്നതിന് തടസ്സമായി. അദ്ദേഹത്തിന്റെ മൊബൈല് ഫോണ്‍ പരിശോധിച്ചാല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന് പോലീസിനെ അറിയിച്ചു. ഇന്ത്യന്‍ എംബസി ചുമതലപ്പെടുത്തിയത് പ്രകാരം സ്റ്റേഷനിലെത്തി മൊബൈല്‍ ഫോണ്‍ കൈപ്പറ്റി. മൊബെല്‍ ഫോണ്‍ ലോക്കായതിനാല്‍ വിവരങ്ങള് ലഭിക്കില്ലെന്നായി. 

റീചാര്‍ജ്ജ് ചെയ്ത് മൊബെല്‍ ഓപ്പണ്‍ ചെയ്യാനുള്ള പാറ്റേണ്‍ അടയാളം സ്‍ക്രീനില്‍ നോക്കി കണ്ടെത്തി മൊബൈല്‍ ഓണാക്കി. പല നമ്പറുകളിലും വിളിച്ചെങ്കിലും വീട്ടുകാരെ അറിയില്ലെന്നായി. ശേഷം ഇന്ത്യയിലെ നമ്പറുകളില്‍ വിളിച്ച് സഹോദരനുമായി സംസാരിച്ചു. മരണ വിവരം അപ്പോഴാണ് അദ്ദേഹം അറിഞ്ഞത്. തുടര്‍ന്ന് പാസ്‍പോര്‍ട്ട് കോപ്പി ലഭിച്ചു. ആന്ധ്രാ പ്രദേശ് സ്വദേശി ഹനീഫിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞു. ഭാര്യയും രണ്ട് മക്കളുമുണ്ട്. അഞ്ച് മാസത്തോളം ഇദ്ദേഹത്തെ കുറിച്ച് വിവരം ലഭിക്കാതിരുന്നിട്ടും പലരോടും വിവരങ്ങള്‍ അന്വേഷിച്ചിരുന്നുവെന്നല്ലാതെ കുടുംബം എവിടെയും പരാതിനല്കിയിരുന്നില്ല.

ആത്മഹത്യ ചെയ്യാനൊരുങ്ങുന്നതിന്റെ വീഡിയോ, തായ്‍ലന്റ് ലോട്ടറി ടിക്കറ്റുകള്‍ ഉള്‍പ്പെടെ വീഡിയോകളും ഫോട്ടോകളും മൊബൈലിലുണ്ട്. ചതിയില്‍പെട്ട് ആത്മഹത്യ ചെയ്തതാകാമെന്ന് കരുതുന്നു. ഇഖാമ കാലാവധി തീരുകയും ഹുറൂബാകുകയും ചെയ്തത് കൊണ്ട് ശക്കീബിന്റെ ഇഖാമയിലാണ് റൂം വാടകക്കെടുത്തിരുന്നത്. അദ്ദേഹത്തിന്റെ പേരിലാണ് പോലീസ് മരണം രജിസ്റ്റര്‍ ചെയ്തിതിരുന്നതും. തിരിച്ചറിഞ്ഞതോടെ ശക്കീബിന്റെയും ഹനീഫിന്റെയും രേഖകള് ശരിയാക്കി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഒമാനിൽ നിര്യാതനായി
നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ