
റിയാദ്: ഈ മാസം 14-ന് നാട്ടിൽ പോകാൻ റിയാദ് വിമാനത്താവളത്തിലെത്തി വിമാനത്തിലിരിക്കുമ്പോൾ ഹൃദയാഘാതമുണ്ടായി മരിച്ച കണ്ണൂർ മലപ്പട്ടം സ്വദേശി മരിയാക്കണ്ടി മുഹമ്മദിന്റെ (54) മൃതദേഹം എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വ്യാഴാഴ്ച രാവിലെ കോഴിക്കോട് വിമാനത്താവളത്തിൽ എത്തും. റിയാദ് ശുമൈസി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ബുധനാഴ്ച രാത്രിയാണ് റിയാദിൽ നിന്ന് കൊണ്ടുപോയത്.
റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിൽ കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കയറിയിരിക്കുമ്പോഴാണ് ഹൃദയാഘാതമുണ്ടായത്. ഉടൻ വിമാനത്താവളത്തിലെ ഡോക്ടർമാരെത്തി പരിശോധിക്കുകയും പ്രാഥമികശുശ്രൂഷക്ക് ശേഷം തൊട്ടടുത്തുള്ള കിങ് അബ്ദുല്ല ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
35 വർഷമായി പ്രവാസിയായിരുന്ന ഇദ്ദേഹം റിയാദിൽനിന്ന് 200 കിലോമീറ്റര്‍ അകലെ മജ്മഅ പട്ടണത്തിൽ ലഘുഭക്ഷണ ശാല (ബൂഫിയ) നടത്തുകയായിരുന്നു. മൂന്നാഴ്ച മുമ്പ് നെഞ്ചുവേദനയുണ്ടാവുകയും റിയാദിലെ ആശുപത്രിയിൽ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാവുകയും ചെയ്തിരുന്നു. വിദഗ്ധ ചികിത്സ തേടുക എന്ന ലക്ഷ്യത്തോടെ അവധിയെടുത്ത് നാട്ടിലേക്ക് പോകാനാണ് രാവിലെ റിയാദ് വിമാനത്താവളത്തിലെത്തിയത്.
മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചത് കെ.എം.സി.സി വെൽഫെയർ വിങ് കൺവീനർ മെഹബൂബ് ചെറിയവളപ്പിന്റെ നേതൃത്വത്തിലാണ്. മരിച്ച മുഹമ്മദ് 11 മാസം മുമ്പാണ് അവസാനമായി നാട്ടിൽ പോയി വന്നത്. ഭാര്യമാർ - നസീമ, നസീബ. മക്കൾ - നസീഹത്ത്, മുഹമ്മദ് റാഹിദ്, സഹദ് (വിദ്യാർഥി). സഹോദരങ്ങൾ - ജബ്ബാർ, ഹസൈനാർ, ആമിന, നബീസ, ഖദീജ, കുഞ്ഞാതു, ഹൈറുന്നിസ, മറിയം.
Read also: കുഞ്ഞുപിറന്ന സന്തോഷ വാര്‍ത്ത പങ്കുവെച്ചതിന് പിന്നാലെ മരണം; യുകെ മലയാളികള്‍ക്ക് നൊമ്പരമായി ഷൈജു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam