
റിയാദ്: നാട്ടിലേക്കുള്ള യാത്രയ്‍ക്കിടെ ദമ്മാമിലെ എയർപ്പോർട്ടിൽ (Dammam International Airport) കുഴഞ്ഞുവീണ് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഫെബ്രുവരി നാലിന് അവധിക്ക് നാട്ടിൽ പോകാൻ വിമാനത്തിൽ കയറുന്നതിന് തൊട്ടുമുമ്പ് കുഴഞ്ഞുവീണു മരിച്ച തൃശുർ പൂങ്കുന്നം നെല്ലിപ്പറമ്പിൽ ഗിരീഷിന്‍റെ മൃതദേഹമാണ് ബുധനാഴ്ച നാട്ടിലെത്തിച്ച് സംസ്കരിച്ചത്.
15 വർഷത്തിലേറെയായി പ്രവാസിയായ ഗിരീഷ് ഖത്വീഫിലെ സേഫ്റ്റി എക്യുപ്മെൻറ് കമ്പനിയിൽ ബിസ്നസ് ഡവലപ്മെൻറ് മാനേജരായിരുന്നു. ഒന്നര വർഷത്തിന് ശേഷം 90 ദിവസത്തെ അവധിക്കായി നാട്ടിലേക്കുള്ള യാത്രയിലാണ് ഗിരീഷിനെ മരണം തട്ടിയെടുത്തത്. ദമ്മാം എയർപ്പോർട്ടിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഫ്ലൈ ദുബൈ വിമാനത്തിന് സമീപമെത്തിയ ഗിരീഷ് പെട്ടെന്ന് കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു.
അവിടെ നിന്ന് ഖത്വീഫ് സെൻട്രൽ ആശുപത്രി മോർച്ചറിയിൽ എത്തിച്ച മൃതദേഹം പോസ്റ്റുമോർട്ടം കൂടാതെ നാട്ടിലെത്തിച്ച് തരണമെന്ന് കുടുംബം അഭ്യർഥിക്കുകയായിരുന്നു. പോസ്റ്റുമോർട്ടം ഒഴിവാക്കുന്നതിന് പകരമുള്ള ഫോറൻസിക് പരിശോധനകൾ പൂർത്തിയാക്കി അനുമതി ലഭിക്കാൻ കാത്തിരുന്നത് കൊണ്ടാണ് 25 ദിവസത്തോളം വൈകിയത്.
തങ്ങളുടെ യാത്രക്കാരനായ ഗിരിഷിന്റെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുന്നതിന് തയാറാണെന്ന് ഫ്ലൈ ദുബൈ അറിയിച്ചിരുന്നു. എന്നാൽ അതിന്‍റെ അനുമതിക്കായി ഇനിയും കാലതാമസം വരുമെന്നതിനാൽ കമ്പനി തന്നെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ് വഹിക്കുകയായിരുന്നു. സതീദേവിയാണ് ഗിരീഷിന്‍റെ ഭാര്യ. ഗൗതം കൃഷ്ണ, വിഷ്ണുപ്രിയ എന്നിവർ മക്കളാണ്.
ദോഹ: മലപ്പുറം സ്വദേശിയായ പ്രവാസി മലയാളി യുവാവ് ഖത്തറില്‍ (Qatar) ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം പുറത്തൂര്‍ ഇല്ലിക്കല്‍ സിദ്ദീഖിന്റെ മകന്‍ അഷ്റഫ് (22) ആണ് മരിച്ചത്. ഖത്തറില്‍ ഡ്രൈവറായി ജോലി ചെയ്‍തുവരികയായിരുന്നു.
സഫിയയാണ് മാതാവ്. സഹോദരിമാര്‍ - റിനു ഷെബ്രി, മിന്നു. പിതാവും ഖത്തറില്‍ ജോലി ചെയ്യുകയാണ്. കെ.എം.സി.സി അല്‍ ഇഹ്‍സാന്‍ മയ്യിത്ത് പരിപാലന സമിതി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ചൊവ്വാഴ്‍ച രാത്രിയോടെ ഖത്തര്‍ എയര്‍വെയ്‍സ് വിമാനത്താവളത്തില്‍ നാട്ടിലെത്തിച്ചു.
റിയാദ്: ഹൃദയാഘാതം മൂലം മലയാളി ജിദ്ദയിൽ (Jeddah, Saudi Arabia) മരിച്ചു. മലപ്പുറം കോട്ടക്കൽ ഇരിമ്പിളിയം മേച്ചിരിപ്പറമ്പ് സ്വദേശി കരുവാരക്കുന്നിൽ ഉണ്ണീൻകുട്ടിയുടെ മകൻ അഷ്റഫലി (42) ആണ് മരിച്ചത്. തായിഫിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ഇദ്ദേഹം ഗോതമ്പ് എടുക്കുന്നതിനായി ജിദ്ദയിൽ ട്രൈലറുമായി എത്തിയതായിരുന്നു. ജിദ്ദയിലെ സനാബീൽ എന്ന സ്ഥലത്ത് വെച്ച് ഹൃദയാഘാതം ഉണ്ടാവുകയും മരിക്കുകയുമായിരുന്നു. തുടർനടപടികൾക്കായി തായിഫ്, ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.
മസ്‍കത്ത്: പ്രവാസി മലയാളി ഒമാനില്‍ (Oman) നിര്യാതനായി. കൊല്ലം കൊട്ടാരക്കര വെട്ടിക്കവല സ്വദേശി ശ്രീകൃഷ്ണ മന്ദിരത്തിൽ ശ്രീധരൻ ആചാരിയുടെ മകൻ സുരേഷ് കുമാർ (56) ആണ് മരിണപ്പെട്ടത്. ഹൃദയാഘാതം മൂലം (Cardiac arrest) മസ്‌കത്തിലെ ഖൗള ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
മാതാവ് - സരസമ്മാൾ. ഭാര്യ - അജിത. മൃതദേഹം ഇന്ത്യൻ സോഷ്യൽ ക്ലബ് മലബാർ വിഭാഗത്തിന്റെ നേതൃത്വത്തിൽ നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ നടന്നുവരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ