കുവൈത്തിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് നടത്തിയ സുരക്ഷാ പരിശോധനയിൽ 33,590 ട്രാഫിക് നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തു. ഗുരുതരമായ നിയമലംഘനങ്ങൾക്ക് 26 ഡ്രൈവർമാരെ അറസ്റ്റ് ചെയ്യുകയും 640 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. പരിശോധനയിൽ പിടികിട്ടാപ്പുള്ളികളും താമസാനുമതി കഴിഞ്ഞ പ്രവാസികളും ഉൾപ്പെടെ നിരവധി പേർ പിടിയിലായി.
കുവൈത്ത് സിറ്റി: കുവൈത്തിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് നടത്തിയ സുരക്ഷാ-ഗതാഗത പരിശോധനകളിൽ 33,590 ട്രാഫിക് നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തു. ഗുരുതരമായ നിയമലംഘനങ്ങൾ നടത്തിയ 26 ഡ്രൈവർമാരെ അറസ്റ്റ് ചെയ്യുകയും 640 വാഹനങ്ങളും എട്ട് മോട്ടോർ സൈക്കിളുകളും ഇംപൗണ്ട് ഗാരേജിലേക്ക് മാറ്റുകയും ചെയ്തു.
ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനമോടിച്ച എട്ട് പ്രായപൂർത്തിയാകാത്തവരെ പിടികൂടി ജുവനൈൽ പ്രോസിക്യൂഷന് കൈമാറി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടത്തിയ ട്രാഫിക് പട്രോളിങ്ങിൽ 2,233 ട്രാഫിക് റിപ്പോർട്ടുകൾ കൈകാര്യം ചെയ്തു. ഇതിൽ 764 അപകടങ്ങളും പരിക്കുകൾ ഉൾപ്പെട്ട 144 അപകടങ്ങളും ഉൾപ്പെടുന്നു. വിവിധ കേസുകളിൽ പിടികിട്ടാനുള്ള 401 പേരെയും കണ്ടെത്തി. താമസാനുമതി കാലാവധി കഴിഞ്ഞ 50 പ്രവാസികളെയും, ഔദ്യോഗിക തിരിച്ചറിയൽ രേഖകളില്ലാത്ത 14 പേരെയും പിടികൂടി.
സുരക്ഷാ, ജുഡീഷ്യൽ അധികൃതർ അന്വേഷിച്ചിരുന്ന 25 വാഹനങ്ങളും പരിശോധനയിൽ കണ്ടെത്തി. അസ്വാഭാവിക നിലയിൽ കണ്ടെത്തിയ ഒമ്പത് പേരെ ലഹരിവിരുദ്ധ വിഭാഗത്തിന് കൈമാറി. അതേസമയം, ജനറൽ ഡയറക്ടറേറ്റ് ഓഫ് എമർജൻസി പൊലീസ് നടത്തിയ പരിശോധനകളിൽ വിവിധ കേസുകളിൽ പിടികിട്ടാനുള്ള 59 പേരെയും, താമസാനുമതി കാലാവധി കഴിഞ്ഞ 33 പേരെയും പിടികൂടി. എമർജൻസി പൊലീസ് 2,009 ട്രാഫിക് നിയമലംഘനങ്ങളും രജിസ്റ്റർ ചെയ്തു. എമർജൻസി പൊലീസ് പട്രോളുകൾ കഴിഞ്ഞ ആഴ്ച 1,990 സുരക്ഷാ ഓപ്പറേഷനുകൾ നടത്തുകയും 1,162 കേസുകളിൽ സഹായം നൽകുകയും ചെയ്തു. ലഹരി അല്ലെങ്കിൽ മദ്യപാനവുമായി ബന്ധപ്പെട്ട ഏഴ് കേസുകളും അസ്വാഭാവിക പെരുമാറ്റം സംശയിക്കുന്ന 13 കേസുകളും കണ്ടെത്തി ബന്ധപ്പെട്ടവരെ ലഹരിവിരുദ്ധ വിഭാഗത്തിന് കൈമാറി. കുവൈത്തിലെ ആറ് ഗവർണറേറ്റുകളിലും ആഭ്യന്തര-ബാഹ്യ റോഡുകളിലും ട്രാഫിക് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.


