
റിയാദ്: സൗദിയില്‍ (Saudi Arabia) ആശ്വാസമായി പുതിയ കൊവിഡ് (covid 19) ബാധിതരുടെ എണ്ണം ആയിരത്തില്‍ താഴെയെത്തി. ശനിയാഴ്ച 997 പുതിയ രോഗികളും 1,928 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,38,331 ഉം രോഗമുക്തരുടെ എണ്ണം 7,09,420 ഉം ആയി. ഒരു മരണവും പുതുതായി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 8,982 ആയി. നിലവില്‍ 19,929 പേര്‍ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരില്‍ 876 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്.
ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.08 ശതമാനവും മരണനിരക്ക് 1.21 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 295, ദമ്മാം 86, ജിദ്ദ 70, ഹുഫൂഫ് 42, ജിസാന്‍ 30, ത്വാഇഫ് 28, മദീന 26, ബുറൈദ 24, മക്ക 23. സൗദി അറേബ്യയില്‍ ഇതുവരെ 6,00,93,317 ഡോസ് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്തു. ഇതില്‍ 2,58,42,521 ആദ്യ ഡോസും 2,40,35,875 രണ്ടാം ഡോസും 1,02,14,921 ബൂസ്റ്റര്‍ ഡോസുമാണ്.
റിയാദ്: ഒറ്റയ്‍ക്ക് യാത്ര ചെയ്യുന്ന സ്‍ത്രീകള്‍ക്ക് ലോകത്ത് ഏറ്റവും സുരക്ഷിത നഗരം സൗദി അറേബ്യയിലെ മദീന. പ്രമുഖ ട്രാവല്‍ ഇന്‍ഷുറന്‍സ് വെബ്‍സൈറ്റായ ഇന്‍ഷ്വര്‍ മൈ ട്രിപ്പ് (InsureMyTrip) നടത്തിയ പഠനത്തിലാണ് ഈ വിവരമുള്ളത്. സ്‍ത്രീകളുടെ സുരക്ഷിത നഗരങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ദുബൈ (Dubai). അതേസമയം അവസാന അഞ്ചിലാണ് ദില്ലി (Delhi) ഇടം പിടിച്ചിരിക്കുന്നത്.
കുറ്റകൃത്യങ്ങളുടെ തോത് അങ്ങേയറ്റം കുറവായതാണ് മദീനയെ സുരക്ഷിത നഗരമായി തെരഞ്ഞെടുക്കാന്‍ കാരണം. ഒറ്റയ്‍ക്ക് സഞ്ചരിക്കുമ്പോള്‍ സ്‍ത്രീകള്‍ക്കുള്ള സുരക്ഷിതത്വ ബോധം, കുറ്റകൃത്യങ്ങളുടെ കുറവ്, സ്‍ത്രീകള്‍ക്ക് ആവശ്യമാവുന്ന സഹായങ്ങള്‍ നല്‍കല്‍, സ്‍ത്രീകളെ മാനിക്കല്‍ എന്നിങ്ങനെയുള്ള പത്ത് സൂചകങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് നഗരങ്ങളുടെ സുരക്ഷിതത്വ പട്ടിക തയ്യാറാക്കിയത്. ഇതില്‍ പത്ത് പോയിന്റുകളും ലഭിച്ചതോടെയാണ് മദീന ഒന്നാമതെത്തിയത്.
തായ്‍ലന്റിലെ ചിയാങ് മൈ നഗരമാണ് സ്‍ത്രീ സുരക്ഷയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്. പത്തില്‍ 9.06 പോയിന്റുകളാണ് ഈ നഗരത്തിനുള്ളത്. തൊട്ട് പിന്നില്‍ 9.04 പോയിന്റുകളോടെ ദുബൈയും അതിന് ശേഷം 9.02 പോയിന്റുകളോടെ ജപ്പാനിലെ ക്യോട്ടോവുമാണുള്ളത്. ചൈനയിലെ മക്കാഉ നഗരമാണ് ഒറ്റയ്‍ക്ക് യാത്ര ചെയ്യുന്ന സ്‍ത്രീകള്‍ക്ക് സുരക്ഷിതമായ അഞ്ചാമത്തെ നഗരം. പത്തില്‍ 8.75 പോയിന്റുകളാണ് മക്കാഉവിനുള്ളത്.
അതേസമയം തനിച്ച് യാത്ര ചെയ്യുന്ന സ്‍ത്രീകള്‍ക്ക് ഒട്ടും സുരക്ഷിതമല്ലാത്ത നഗരമായി കണ്ടെത്തിയിരിക്കുന്നത് ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്‍ബര്‍ഗാണ്. പത്തില്‍ പൂജ്യം പോയിന്റുകളാണ് ജൊഹന്നാസ്‍ബര്‍ഗിന് ഈ പഠന റിപ്പോര്‍ട്ടില്‍ നല്‍കിയിരിക്കുന്നത്. 2.98 പോയിന്റുകളുള്ള ക്വലാലമ്പൂരാണ് തൊട്ട് മുന്നിലുള്ളത്. 3.39 പോയിന്റുകളുള്ള ദില്ലിയും സ്‍ത്രീ സുരക്ഷയുടെ കാര്യത്തില്‍ അവസാന അഞ്ചില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇന്തോനേഷ്യയിലെ ജക്കാര്‍ത്ത (3.47 പോയിന്റ്), ഫ്രാന്‍സിലെ പാരിസ് (3.78 പോയിന്റ്) എന്നിവയാണ് അവസാന അഞ്ച് നഗരങ്ങളുടെ പട്ടികയിലുള്ള മറ്റ് സ്ഥലങ്ങള്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam