
കുവൈത്ത് സിറ്റി: കുവൈത്തിൽ നടപ്പിലാക്കിയ പുതിയ മയക്കുമരുന്ന് വിരുദ്ധ നിയമം ഫലപ്രദമാകുന്നതായി ജനറൽ അഡ്മിനിസ്‌ട്രേഷൻ ഫോർ ഡ്രഗ് കൺട്രോൾ ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ഖബസാർദ്. പുതിയ നിയമത്തിന്‍റെ ഫലമായി രാജ്യത്ത് മയക്കുമരുന്ന് വിതരണത്തിൽ കുറവുണ്ടാവുകയും ലഹരിക്കടത്തുകാർക്കും വിതരണക്കാർക്കും ശക്തമായ താക്കീത് ലഭിക്കുകയും ചെയ്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, ചികിത്സ തേടി റിപ്പോർട്ട് ചെയ്യുന്ന ലഹരിക്ക് അടിമപ്പെട്ടവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായത് പോസിറ്റീവായ മാറ്റമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെമിക്കൽ സൊസൈറ്റി സംഘടിപ്പിച്ച “സിന്തറ്റിക് ഡ്രഗ്‌സ്: സമൂഹത്തിലെ ഒളിഞ്ഞിരിക്കുന്ന ശത്രു” എന്ന സെമിനാറിൽ സംസാരിക്കവെ, 2025-ൽ ഡ്രഗ് കൺട്രോൾ വിഭാഗം കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. നിരീക്ഷണം, വിശകലനം, ഫീൽഡ് എൻഫോഴ്‌സ്‌മെന്റ് എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള സുരക്ഷാ സംവിധാനമാണ് ലഹരിവിരുദ്ധ പോരാട്ടത്തിൽ കുവൈത്ത് അവലംബിക്കുന്നത്.
തീവ്രമായ സുരക്ഷാ പരിശോധനകളിലൂടെ കഴിഞ്ഞ വർഷം 3,039 മയക്കുമരുന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. കേസുകളുമായി ബന്ധപ്പെട്ട് 3,871 പേരെ അറസ്റ്റ് ചെയ്യുകയും ഇവരെ ഡ്രഗ് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. വിവിധ വിഭാഗങ്ങളിലായി ഏകദേശം 3 ടൺ ലഹരിമരുന്നുകളും 10 ദശലക്ഷത്തോളം സൈക്കോട്രോപിക് ഗുളികകളും അധികൃതർ പിടിച്ചെടുത്തു. മയക്കുമരുന്ന് വിതരണക്കാർക്കും ഉപയോഗിക്കുന്നവർക്കും സഹായം നൽകിയതിന് 1,197 പ്രവാസികളെ പൊതുതാൽപ്പര്യാർത്ഥം രാജ്യത്തുനിന്ന് നാടുകടത്തി. രാജ്യത്തെ ലഹരിമുക്തമാക്കുന്നതിനായുള്ള കർശനമായ നിയമനടപടികൾ വരും ദിവസങ്ങളിലും തുടരുമെന്ന് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ഖബസാർദ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam