
കുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശികളുടെ താമസരേഖകളും വിസ നടപടികളും പരിഷ്കരിച്ചുകൊണ്ടുള്ള പുതിയ നിയമം നടപ്പിലാക്കുന്നതിലൂടെ രാജ്യം വലിയൊരു ഡിജിറ്റൽ മാറ്റത്തിന് സാക്ഷ്യം വഹിക്കുകയാണെന്ന് റെസിഡൻസി അഫയേഴ്സ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ മസ്യാദ് അൽ മുതൈരി. കുവൈത്ത് ടെലിവിഷനിലെ 'കുവൈത്ത് നൈറ്റ്സ്' എന്ന പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം പുതിയ നിയമത്തിലെ സുപ്രധാന വശങ്ങൾ പങ്കുവെച്ചത്. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസഫ് പുറപ്പെടുവിച്ച പുതിയ താമസ നിയമം 2025 നവംബർ 23 മുതലാണ് പ്രാബല്യത്തിൽ വന്നത് (എക്സിക്യൂട്ടീവ് റെഗുലേഷൻസ് ഡിസംബർ 23 മുതൽ).
നിലവിൽ പ്രതിവാരം 17,000 മുതൽ 20,000 വരെ സന്ദർശക വിസകളാണ് (ഫാമിലി, ബിസിനസ്, ടൂറിസ്റ്റ്) മന്ത്രാലയം അനുവദിക്കുന്നത്. കൂടാതെ ഏകദേശം 25,000 റെസിഡൻസി പെർമിറ്റുകളും ആഴ്ചതോറും നൽകുന്നുണ്ട്. തിരക്കേറിയ സീസണുകളിൽ ഈ കണക്കുകളിൽ മാറ്റമുണ്ടാകാം. വിസ നടപടികൾ ലഘൂകരിക്കുന്നതിനായി 85 ശതമാനം സേവനങ്ങളും ഇപ്പോൾ ഓൺലൈനാക്കി മാറ്റിയിട്ടുണ്ട്. 'സഹേൽ', 'കുവൈത്ത് വിസ' ആപ്പുകൾ വഴി വെറും അഞ്ച് മിനിറ്റിനുള്ളിൽ സന്ദർശക വിസകൾ അനുവദിക്കാനുള്ള സംവിധാനമാണ് നിലവിലുള്ളത്.
ഒൻപത് തരം റെസിഡൻസി വിസകളും പന്ത്രണ്ട് തരം വിസിറ്റ് വിസകളുമാണ് പുതിയ നിയമത്തിലുള്ളത്. വിദേശ നിക്ഷേപകർക്ക് 15 വർഷം വരെയും, കുവൈത്തി പൗരത്വമുള്ള സ്ത്രീകളുടെ മക്കൾക്കും വസ്തു ഉടമകൾക്കും 10 വർഷം വരെയും ദീർഘകാല താമസാനുമതി നൽകുന്ന വ്യവസ്ഥകൾ ഇതിൽ ഉൾപ്പെടുന്നു. എല്ലാത്തരം എൻട്രി വിസകൾക്കും വിസിറ്റ് വിസകൾക്കും പ്രതിമാസം 10 കുവൈത്ത് ദിനാർ എന്ന നിരക്കിൽ ഫീസ് ഏകീകരിച്ചിട്ടുണ്ട്.
റെസിഡൻസി നടപടികൾക്ക് ഇനി പാസ്‌പോർട്ടിന്റെ കാലാവധി തടസ്സമാകില്ല. സാധുവായ പാസ്‌പോർട്ട് ഉണ്ടെങ്കിൽ റെസിഡൻസി അപേക്ഷ സമർപ്പിക്കാം. കൂടാതെ ഗാർഹിക തൊഴിലാളികൾക്ക് രാജ്യത്തിന് പുറത്ത് നിൽക്കാവുന്ന കാലാവധി നാല് മാസമായി നിജപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ നിയമങ്ങൾ കർശനമായി പാലിച്ചുകൊണ്ട് തന്നെ സേവനങ്ങൾ ജനങ്ങളിലേക്ക് വേഗത്തിൽ എത്തിക്കുക എന്നതാണ് മന്ത്രാലയത്തിന്റെ ലക്ഷ്യമെന്ന് ബ്രിഗേഡിയർ ജനറൽ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam