
അജ്‍മാന്‍: അച്ഛന്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായതോടെ തനിച്ചായ ഒന്‍പത് വയസുകാരിയെ യുഎഇ അധികൃതര്‍ സുരക്ഷിതയായി നാട്ടിലെത്തിച്ചു. കുട്ടിയുടെ അമ്മയുമായി സംസാരിച്ചാണ് അജ്‍മാന്‍ പൊലീസ് ഇതിനായുള്ള നടപടികള്‍ സ്വീകരിച്ചതെന്ന് അജ്‍മാന്‍ വിമണ്‍ ആന്റ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ജനറല്‍ ശൈഖ അസ്സ ബിന്‍ത് റാഷിദ് അല്‍ നുഐമി പറഞ്ഞു.
യുഎഇയില്‍ മയക്കുമരുന്ന് കച്ചവടം നടത്തിയതിനാണ് ഒന്‍പത് വയസുകാരിയുടെ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്‍തത്. ഇയാളുടെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയ പൊലീസ് സംഘം വീട്ടില്‍ കയറി അറസ്റ്റ് ചെയ്യുകയായിരുന്നു. സന്ദര്‍ശക വിസയിലായിരുന്നു ഇയാള്‍ നേരത്തെ മകളെ യുഎഇയിലേക്ക് കൊണ്ടുവന്നിരുന്നത്. തന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മറയായി കുട്ടിയുടെ സാന്നിദ്ധ്യം ഇയാള്‍ ഉപയോഗിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ അറസ്റ്റിലായ വ്യക്തി ഏത് രാജ്യക്കാരനാണെന്നതടക്കമുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Read also: പ്രവാസികള്‍ക്ക് സന്തോഷ വാർത്ത: പുതിയ തൊഴിലുടമയിലേക്ക് മാറാൻ ലെവി കുടിശ്ശിക അടയ്‌ക്കേണ്ട
അപ്പാര്‍ട്ട്മെന്റില്‍ പൊലീസ് റെയ്ഡ് നടത്തിയതോടെ പരിഭ്രാന്തയായ ഒന്‍പത് വയസുകാരിയെ അജ്‍മാന്‍ വിമണ്‍ ആന്റ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഫൗണ്ടേഷന്‍ അധികൃതര്‍ ഏറ്റെടുത്ത് സമാധാനിപ്പിച്ചു. എല്ലാ മാനുഷിക പരിഗണനയും കുട്ടിയ്ക്ക് ലഭ്യമാക്കുകയും നാട്ടിലുള്ള അമ്മയുമായി ബന്ധപ്പെടുകയും ചെയ്‍തു. കുട്ടിയെ നാട്ടിലെത്തിക്കുന്നതിനുള്ള രേഖകള്‍ ശരിയാക്കാന്‍ അമ്മയ്‍ക്ക് എല്ലാ പിന്തുണയും അജ്‍മാന്‍ വിമണ്‍ ആന്റ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഫൗണ്ടേഷന്‍ നല്‍കി. തുടര്‍ന്ന് കുട്ടിയെ നാട്ടിലെത്തിക്കുകയായിരുന്നു.
കുട്ടികള്‍ക്കും സ്‍ത്രീകള്‍ക്കും നിയമ സഹായവും സംരക്ഷണവും നല്‍കിയാണ് അജ്‍മാന്‍ വിമണ്‍ ആന്റ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നതെന്ന് ശൈഖ അസ്സ പറഞ്ഞു. സമൂഹത്തിന്റെ സുരക്ഷയും സ്ഥിരതയും ലക്ഷ്യമിട്ടാണിത്. അതേസമയം രാജ്യത്തെ യുവജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാനും ദേശീയ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാവുന്ന മയക്കുമരുന്ന് ഭീഷണിക്ക് അറുതി വരുത്താനും അജ്‍മാന്‍ പൊലീസ് നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുന്നതായും അവര്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ