അബുദാബി: യുഎഇ ഭരണകൂടം പ്രഖ്യാപിച്ച പൊതുമാപ്പ് ഒരു മാസം പിന്നിടുകയാണ്. അനധികൃതമായി രാജ്യത്ത് താമസിക്കുന്നവര്‍ക്ക് ഒന്നുകില്‍ സ്പോണ്‍സറുടെ കീഴില്‍ രേഖകള്‍ ശരിയാക്കുകയോ അല്ലെങ്കില്‍ ശിക്ഷാ നടപടികള്‍ക്ക് വിധേയമാകാതെ രാജ്യം വിടാനോ ഉള്ള അവസരമാണ് പൊതുമാപ്പ് ലഭ്യമാക്കുന്നത്. ഇതിനോടകം തന്നെ ഇന്ത്യക്കാരടക്കം ആയിരക്കണക്കിന് പേര്‍ ഈ ആനുകൂല്യം പ്രയോജനപ്പെടുത്തിക്കഴിഞ്ഞു.
എന്നാല്‍ പൊതുമാപ്പ് നിലവില്‍ വന്ന ഓഗസ്റ്റ് ഒന്നിന് ശേഷം രാജ്യത്ത് അനധികൃതമായി കടന്നവര്‍ക്ക് പൊതുമാപ്പിന്റെ ആനുകൂല്യങ്ങള്‍ ഒന്നും ലഭ്യമാവില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇക്കൂട്ടര്‍ പിടിക്കപ്പെട്ടാല്‍ നേരത്തെ ഉണ്ടായിരുന്നത് പോലുള്ള എല്ലാ നിയമനടപടികള്‍ക്കും വിധേയമാകേണ്ടി വരും. ഓഗസ്റ്റിന് മുന്‍പ് രാജ്യത്ത് നിയമവിരുദ്ധമായി കടന്നവര്‍ ഉള്‍പ്പെടെ അനധികൃതമായി താമസിക്കുന്ന എല്ലാവരും പൊതുമാപ്പ് പ്രയോജനപ്പെടുത്തണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. നിലവില്‍ ജോലി ഇല്ലാതെ യുഎഇയില്‍ തുടരുന്നവര്‍ നാട്ടിലേക്ക് മടങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ അക്കൂട്ടര്‍ക്ക് പുതിയ ജോലി കണ്ടെത്താനായി ആറ് മാസത്തെ താല്‍ക്കാലിക വിസ അനുവദിക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam