
റിയാദ്: കൊവിഡ് വ്യാപനം ശമനം ഇല്ലാതെ തുടരുന്ന സാഹചര്യത്തിൽ സൗദി അറേബ്യയിൽ റമദാനിലെ സമൂഹ നോമ്പുതുറയ്ക്കും അത്താഴ വിരുന്നിനും നിയന്ത്രണം. പള്ളികളിലും റസ്റ്റോറന്റുകളിലും ഹോട്ടലുകളിലും പൊതു ഇഫ്താർ ഉണ്ടാകില്ല. റമദാൻ, ഈദ് അവധി ദിവസങ്ങളിൽ കൊവിഡ് പടരുന്നത് തടയുന്നതിനുള്ള മുൻകരുതൽ നടപടികളുടെയും പ്രതിരോധ നടപടികളുടെയും ഭാഗമായായി ആഭ്യന്തരം, ആരോഗ്യം, നഗര ഗ്രാമീണ കാര്യങ്ങൾ, ഇസ്ലാമിക് കാര്യങ്ങൾ, ടൂറിസം, മാധ്യമങ്ങൾ എന്നീ ആറ് മന്ത്രാലയങ്ങൾ സംയുക്തമായാണ് ഇത്തരത്തിൽ തീരുമാനം എടുത്തത്.
റെസ്റ്റോറന്റുകളിൽ ഇഫ്താർ പാർസൽ ഓർഡറുകൾ നേരത്തെ വിതരണം ചെയ്യണം. ഡ്രൈവ്-ത്രൂ ഡെലിവറി സംവിധാനം ക്രമീകരിക്കണം. നഗരപ്രദേശങ്ങളിലെ പാർക്കുകളിലും ലൈസൻസില്ലാത്ത കളിസ്ഥലങ്ങളിലും നിരീക്ഷണ കാമ്പയിനുകൾ വ്യാപിപ്പിക്കും. വലിയ പാർക്കുകളിൽ ഒത്തുകൂടാൻ അനുവദിക്കുന്ന ആളുകളുടെ എണ്ണത്തിന് പരിധിയുണ്ടാകും. ഇവിടേക്ക് പ്രവേശിക്കാനും പുറത്തുകടക്കാനും പ്രത്യേകം പ്രവേശന കവാടങ്ങൾ സജ്ജീകരിക്കും. ചെറിയ പാർക്കുകൾ പ്രവർത്തിക്കാൻ അനുവദിക്കില്ല. കൂടുതൽ പള്ളികളും പ്രാർത്ഥനാ സ്ഥലങ്ങളും ക്രമീകരിച്ച് ഈദ് നമസ്കാരത്തിനുള്ള സ്ഥലങ്ങൾ വിപുലീകരിക്കാൻ ഇസ്ലാമികകാര്യ മന്ത്രാലയം മുൻകൈ എടുക്കുമെന്നും അധികൃതർ അറിയിച്ചു.
പ്രതിരോധ നടപടികൾ പാലിക്കുന്നതിന്റെ ഭാഗമായി മാളുകളുടെയും ഷോപ്പിംഗ് സെന്ററുകളുടെയും പ്രവർത്തന സമയം 24 മണിക്കൂറായി നീട്ടാനും മന്ത്രാലയങ്ങൾ തീരുമാനിച്ചു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന ചട്ടങ്ങളും മുൻകരുതലുകളും പാലിക്കാനാവശ്യമായ ബോധവത്കരണ സന്ദേശങ്ങൾ തയ്യാറാക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും മാധ്യമ മന്ത്രാലയം ശ്രദ്ധിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam