മധ്യാഹ്ന വിശ്രമ സമയത്ത് തൊഴിലാളികളെ ജോലി ചെയ്യിപ്പിച്ചാല്‍ തടവുശിക്ഷയും പിഴയും; ഉത്തരവിറക്കി ഒമാന്‍

By Web TeamFirst Published Jun 2, 2020, 3:04 PM IST
Highlights

മലയാളികള്‍ അടക്കം ആയിരക്കണക്കിന് തൊഴിലാളികളാണ് പകല്‍ സമയം കനത്ത വെയിലിലും  ചൂടിലും ജോലി ചെയ്ത് വരുന്നത്. ഒമാന്‍ മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ ഈ പ്രഖ്യാപനം തുറസ്സായ സ്ഥലത്ത് ജോലി ചെയ്യുന്നവര്‍ക്ക് വലിയൊരു ആശ്വാസം തന്നെയാകും.

മസ്കറ്റ്: ഒമാനില്‍ ചൂട് കടുത്തതിനെ തുടര്‍ന്ന് തുറസ്സായ സ്ഥലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് മധ്യാഹ്ന വിശ്രമം നിര്‍ബന്ധമാക്കികൊണ്ട് ഒമാന്‍ മാനവ വിഭവശേഷി മന്ത്രാലയം ഉത്തരവ് പുറത്തിറക്കി. ഉച്ച വിശ്രമ സമയത്ത് തൊഴിലാളികളെ ജോലിയെടുപ്പിച്ചാല്‍ തൊഴിലുടമയ്ക്ക് പിഴയും ശിക്ഷയും ഉണ്ടാകുമെന്നും മന്ത്രാലയം അറിയിച്ചു. 

ഉച്ച കഴിഞ്ഞ് 12.30മുതല്‍  3:30വരെയാണ് തൊഴിലാളികള്‍ക്ക് വിശ്രമസമയം അനുവദിച്ചിരിക്കുന്നത്. തുറസ്സായ സ്ഥലത്ത് ജോലി ചെയ്യുന്ന   തൊഴിലാളികളെ  ഉച്ച വിശ്രമ സമയത്ത് ജോലി ചെയ്യുവാന്‍ നിര്‍ബന്ധിക്കുന്നത് തൊഴില്‍ നിയമലംഘനമാണെന്നും ഒമാന്‍ തൊഴില്‍ മന്ത്രാലയം  വ്യക്തമാക്കിയിട്ടുണ്ട് .

100 ഒമാനി റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴയും ഒരു വര്‍ഷം തടവുമാണ് നിയമലംഘനത്തിനുള്ള ശിക്ഷ. തൊഴിലാളികള്‍ക്ക് വിശ്രമത്തിനുള്ള സൗകര്യങ്ങള്‍ തൊഴില്‍ സ്ഥലത്ത് തന്നെ   ഒരുക്കണമെന്ന്  തൊഴില്‍ മന്താലയം  നിര്‌ദേശിച്ചിട്ടുണ്ട്. കഠിന ചൂട് കാരണം  ശരീരത്തിലെ ജലാംശം കുറയുന്നത് ഒഴിവാക്കുവാന്‍   തൊഴില്‍ ഇടങ്ങളില്‍ കുടിവെള്ള  ലഭ്യത ഉറപ്പാക്കുവാനും  മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട് .

മലയാളികള്‍ അടക്കം ആയിരക്കണക്കിന് തൊഴിലാളികളാണ് പകല്‍ സമയം കനത്ത വെയിലിലും ചൂടിലും ജോലി ചെയ്ത് വരുന്നത്. ഒമാന്‍ മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ ഈ പ്രഖ്യാപനം തുറസ്സായ സ്ഥലത്ത് ജോലി ചെയ്യുന്നവര്‍ക്ക് വലിയൊരു ആശ്വാസം തന്നെയാകും. ജൂണ്‍ ഒന്ന്  മുതല്‍ ആഗസ്ത് അവസാനം വരെ തൊഴിലാളികള്‍ക്ക് ഉച്ച വിശ്രമം നല്‍കണമെന്നാണ് ഒമാന്‍ തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം

click me!