
കുവൈത്ത് സിറ്റി: രാജ്യാന്തര ലഹരിമരുന്ന് കടത്ത് ശൃംഖലയുടെ നീക്കങ്ങൾ പരാജയപ്പെടുത്തി കുവൈത്ത് കസ്റ്റംസ്. യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്നും ട്രാൻസിറ്റ് വഴി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്തിയ എയർ കാർഗോ ഷിപ്‌മെന്റിൽ നിന്നാണ് അതിവേഗം വിതരണം ചെയ്യാവുന്ന രീതിയിൽ ഒളിപ്പിച്ച ലഹരിമരുന്ന് പിടികൂടിയത്. പതിവ് പരിശോധനയ്ക്കിടെ സംശയം തോന്നിയ ഒരു കാർഗോ ഷിപ്‌മെന്റ് കസ്റ്റംസ് ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചു. അതീവ രഹസ്യമായി ചരക്കുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ്. ഏകദേശം 1.142 കിലോഗ്രാം ഭാരം വരുന്ന 12 കഷ്ണങ്ങൾ വീതമുള്ള ഹാഷിഷ് ശേഖരമാണ് പിടിച്ചെടുത്തത്.
ലഹരിമരുന്ന് പിടിച്ചെടുത്ത ഉടൻ തന്നെ ഔദ്യോഗിക റിപ്പോർട്ട് തയ്യാറാക്കുകയും തുടർനടപടികൾക്കായി കേസ് മയക്കുമരുന്ന് വിരുദ്ധ വിഭാഗത്തിന് കൈമാറുകയും ചെയ്തു. കുവൈത്തിലെ പുതുക്കിയ മയക്കുമരുന്ന് വിരുദ്ധ നിയമപ്രകാരം ലഹരിമരുന്ന് കടത്തുന്നവർക്ക് വധശിക്ഷ വരെ ലഭിക്കാൻ സാധ്യതയുണ്ട്. സമൂഹത്തെ ലഹരിയുടെ വിപത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായി വിമാനത്താവളങ്ങളിലും മറ്റ് അതിർത്തികളിലും സുരക്ഷാ പരിശോധനകൾ കൂടുതൽ കർശനമാക്കിയിട്ടുണ്ടെന്ന് - ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് കസ്റ്റംസ് വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam