
മസ്‌കറ്റ് (ദാഖിലിയ): ഉപഭോക്താക്കളുടെ പരാതികള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനും അവരുടെ അവകാശങ്ങള്‍ വീണ്ടെടുക്കുന്നതിനുമുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയായി 2020 ല്‍ ഒമാനിലെ അല്‍ ദഖിലിയ ഗവര്‍ണറേറ്റിലെ ഉപഭോക്തൃ സംരക്ഷണ സമതി 47,817 ഒമാനി റിയാല്‍ വീണ്ടെടുത്ത് ഉപഭോക്താക്കള്‍ക്ക് മടക്കി നല്‍കി. സമതി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
അല്‍ ദാഖിലിയ ഗവര്‍ണറേറ്റില്‍ 2020 ല്‍ സമിതിക്ക് മുന്‍പാകെ 1011 പരാതികളും 540 റിപ്പാര്‍ട്ടുകളുമാണ് ഉപഭോകതാക്കളില്‍ നിന്നും ലഭിച്ചത്. വാഹന വില്പന മേഖലയും അതിന്റെ അനുബന്ധ സേവനങ്ങളും,വാഹനങ്ങളുടെ അറ്റകുറ്റപണികള്‍ തീര്‍ക്കുന്ന വര്‍ക്ക് ഷോപ്പുകള്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക് ഉപകരണങ്ങളുടെ കരാറുകള്‍, നിര്‍മാണ സാമഗ്രികള്‍ തുടങ്ങിയ മേഖലയില്‍ നിന്നും ലഭിച്ച പരാതികളിലാണ് തീര്‍പ്പുകല്പിച്ചിട്ടുള്ളത്. ഒപ്പം ടെലിഫോണുകളും അവയുടെ സേവനങ്ങളും, ഫര്‍ണിച്ചര്‍, ഫര്‍ണിഷിംഗ് വര്‍ക്ക് ഷോപ്പുകള്‍, വസ്ത്രങ്ങളുടെയും തുണിത്തരങ്ങളുടെയും വില്‍പ്പന എന്നി മേഖലയില്‍ നിന്നും ലഭിച്ച പരാതികളില്‍മേലും ഉപഭോക്തൃ സംരക്ഷണ വകുപ്പ് തീരുമാനങ്ങള്‍ എടുക്കുകയുണ്ടായി.
ഒമാന്‍ ഉപഭോക്തൃ സംരക്ഷണ നിയമമായ 66/2014 പാലിക്കാത്ത മാന്‍പവര്‍ സ്ഥാപനങ്ങളും മറ്റു കമ്പനികളില്‍ നിന്നുമായി 85 പരാതികളും ലഭിച്ചതായി പ്രസ്താവനയില്‍ പറയുന്നു. പരാതിയിന്മേല്‍ 7310 ഒമാനി റിയാല്‍ ഈ സ്ഥാപനങ്ങളില്‍ നിന്നും വീണ്ടെടുത്ത് ഉപഭോക്താക്കള്‍ക്കു നല്‍കുകയും ചെയ്തു. രാജ്യത്ത് വളര്‍ന്നു വരുന്ന ഉപഭോക്തൃ വിപണിയെ പിന്തുണയ്ക്കുന്നതിനും ഉപഭോക്തൃ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമായി സുസ്ഥിരമായ ഒരു ഉപഭോക്തൃ സംരക്ഷണ സമതി 2011 ലാണ് ഒമാനില്‍ പ്രവര്‍ത്തനമാരംഭിച്ചത് .
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam