
ദില്ലി: ഭാര്യമാരെ ഇന്ത്യയിൽ ഉപേക്ഷിച്ചുപോയ 45 പ്രവാസികളുടെ പാസ്‍പോര്‍ട്ട് റദ്ദാക്കിയതായി വനിതാ ശിശുവികസന വകുപ്പ് മന്ത്രി മനേകാ ഗാന്ധി. ഭാര്യമാരെ ഉപേക്ഷിച്ച് കടന്ന് കളയുന്ന പ്രവാസികളെക്കുറിച്ച് അന്വേഷിക്കുന്നതിനായി രൂപീകരിച്ച നോഡല്‍ ഏജന്‍സിയുടെ ശുപാര്‍ശ പ്രകാരമാണ് വിദേശകാര്യ മന്ത്രാലയം പാസ്‍പോര്‍ട്ട് റദ്ദാക്കിയത്.
ഭാര്യമാരെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞ പ്രവാസികളെ പിടികൂടുന്നതിനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുവരെ 45 പേര്‍ക്കെതിരെ നോട്ടീസ് പുറപ്പെടുവിച്ചതായും ഇത്തരക്കാരുടെ പാസ്‌പോര്‍ട്ടുകള്‍ വിദേശകാര്യ മന്ത്രാലയം തടഞ്ഞുവെച്ചതായും മന്ത്രി പറഞ്ഞു. കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം സെക്രട്ടറി രാകേഷ് ശ്രീവാസ്തവയുടെ അധ്യക്ഷതയിലാണ് നോഡല്‍ ഏജന്‍സി പ്രവര്‍ത്തിക്കുന്നത്.
പ്രവാസികളായ ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിച്ചു പോകുന്ന സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ രാജ്യസഭയില്‍ ബില്‍ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ ബില്‍ രാജ്യസഭ ഇതുവരെ പാസാക്കിയിട്ടില്ല. വിദേശകാര്യമന്ത്രാലയം, വനിതാ ശിശുവികസന മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, നിയമ നീതി മന്ത്രാലയം എന്നിവര്‍ ചേര്‍ന്ന് സംയുക്തമായാണ് ബില്‍ കൊണ്ടുവന്നിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam