
മസ്കറ്റ്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് ഒമാനിലെത്തും. ഡിസംബർ 17, 18 തീയതികളിൽ ഒമാൻ സന്ദര്‍ശിക്കുന്ന മോദിയെ ഉന്നതതല പ്രതിനിധി സംഘം അനുഗമിക്കും. 2018 ഫെബ്രുവരിയിലെ സന്ദർശനത്തിന് ശേഷം മോദിയുടെ രണ്ടാമത്തെ ഒമാൻ സന്ദർശനമാണിത്. 2023 ഡിസംബറിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ഇന്ത്യ സന്ദർശിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഈ നിർണായക യാത്ര.
ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധം ആരംഭിച്ചതിന്‍റെ 70-ാം വാർഷിക വേളയിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം നടക്കുന്നത് എന്നത് ഈ യാത്രയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നു. 2023ൽ നടന്ന സുൽത്താന്‍റെ ഇന്ത്യാ സന്ദർശനത്തിനിടെ, ഇരുരാജ്യങ്ങളും ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ലക്ഷ്യത്തിലായിരുന്നു. ആ പദ്ധതികളുടെ ഭാഗമായി നിരവധി സംരംഭങ്ങൾ ഇതിനകം നടപ്പാക്കി കഴിയുകയും മറ്റുചില സംരംഭങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയുമാണ്.
നൂറ്റാണ്ടുകൾ പഴക്കമുള്ള ബന്ധം–സമഗ്ര തന്ത്രപര പങ്കാളിത്തത്തിലേക്ക്
ചരിത്രപരമായി നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഇന്ത്യ–ഒമാൻ ബന്ധം വ്യാപാരവും ജനങ്ങൾ തമ്മിലുള്ള ബന്ധവുമാണ് ഊട്ടിയുറപ്പിച്ചത്. കാലാനുസൃതമായി ഈ ബന്ധം സമഗ്ര തന്ത്രപര പങ്കാളിത്തമായി വികസിച്ചു. രാഷ്ട്രീയ, സാമ്പത്തിക, പ്രതിരോധ, സാംസ്‌കാരിക മേഖലകളിൽ ശക്തമായ സഹകരണമാണ് ഇരു രാജ്യങ്ങളും പങ്കുവെക്കുന്നത്.
ഗൾഫ് മേഖലയിലെ ഇന്ത്യയുടെ പ്രധാന പങ്കാളി
ഗൾഫ് മേഖലയിലെ ഇന്ത്യയുടെ ഏറ്റവും പഴക്കമേറിയ തന്ത്രപര പങ്കാളികളിലൊന്നാണ് ഒമാൻ. ഉന്നതതല രാഷ്ട്രീയ ഇടപെടലുകളും മന്ത്രിതല കൂടിക്കാഴ്ചകളും ഇരു രാജ്യങ്ങളുടെയും ബന്ധത്തിന്റെ ആഴവും പക്വതയും വ്യക്തമാക്കുന്നു. വ്യാപാരം, നിക്ഷേപം, സമുദ്രസുരക്ഷ, ഊർജസുരക്ഷ, ഹരിത ഊർജം, കൃഷി, ഭക്ഷ്യസുരക്ഷ, ആരോഗ്യം, പ്രതിരോധം, സാങ്കേതികവിദ്യ, സംസ്കാരം എന്നിവ ഉൾപ്പെടുന്ന വിശാലമായ മേഖലകളിലാണ് സഹകരണം.
വ്യാപാര-നിക്ഷേപ ബന്ധം ശക്തം
2024–25 സാമ്പത്തിക വർഷത്തിൽ ഇന്ത്യ–ഒമാൻ വ്യാപാരം 10.61 ബില്യൺ യുഎസ് ഡോളറായി രേഖപ്പെടുത്തി. ഇന്ത്യയിലും ഒമാനിലും പ്രവർത്തിക്കുന്ന നിരവധി സംയുക്ത സംരംഭങ്ങൾ ഇരു രാജ്യങ്ങളുടെയും സാമ്പത്തിക വളർച്ചയിൽ നിർണായക പങ്കുവഹിക്കുന്നു. പ്രത്യേകിച്ച് ഒമാനിലെ ഇന്ത്യൻ–ഒമാനി സംയുക്ത സംരംഭങ്ങൾ രാജ്യത്തിന്‍റെ വികസനത്തിൽ വലിയ സംഭാവനയാണ് നൽകുന്നത്.
പ്രതിരോധവും സമുദ്രസുരക്ഷയും
ഇന്ത്യ–ഒമാൻ പ്രതിരോധ സഹകരണം സംയുക്ത സൈനിക അഭ്യാസങ്ങൾ, പരിശീലന പരിപാടികൾ, ഉയർന്നതല സന്ദർശനങ്ങൾ എന്നിവയിലൂടെ ശക്തിപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സമുദ്രസുരക്ഷ ഉറപ്പാക്കുന്നതിൽ ഇരുരാജ്യങ്ങളും അടുത്ത സഹകരണമാണ് പുലർത്തുന്നത്.
ഒമാനിലെ ഇന്ത്യൻ സമൂഹം
6.75 ലക്ഷത്തിലധികം ഇന്ത്യൻ പ്രവാസികളാണ് ഒമാനിൽ താമസിക്കുന്നത്. ഒമാനെ സ്വന്തം രണ്ടാമത്തെ വീടായി കണക്കാക്കുന്ന ഈ സമൂഹം രാജ്യത്തിന്റെ വികസനത്തിൽ നിർണായക പങ്ക് വഹിക്കുന്നു. ഇന്ത്യയും ഒമാനും തമ്മിലുള്ള സൗഹൃദത്തിന്റെ പാലമായാണ് ഇന്ത്യൻ സമൂഹത്തെ വിലയിരുത്തുന്നത്.
ഒമാൻ ഭരണാധികാരി സുൽത്താനുമായി നിർണായക ചർച്ചകൾ
സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖുമായി വിശദമായ ചർച്ചകൾ നടത്തും. രണ്ട് രാജ്യങ്ങളുടെയും ബന്ധം മുഴുവൻ മേഖലകളും അവലോകനം ചെയ്യുന്നതോടൊപ്പം പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങളിലും ചർച്ചകൾ ഉണ്ടാകും. കൂടാതെ ഇന്ത്യ–ഒമാൻ ബിസിനസ് ഫോറത്തിൽ പ്രധാനമന്ത്രി പങ്കെടുത്ത് വ്യവസായ നേതാക്കളെ അഭിസംബോധന ചെയ്യുകയും ഇന്ത്യൻ സമൂഹവുമായി സംവദിക്കുകയും ചെയ്യും.
സന്ദർശനത്തിനിടെ നിരവധി ഉഭയകക്ഷി കരാറുകളിൽ ഒപ്പുവെയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. കരാറുകളുടെ അന്തിമ രൂപീകരണം പുരോഗമിക്കുകയാണെന്നും വിശദാംശങ്ങൾ സന്ദർശനത്തിന് ശേഷം പുറത്തുവിടുമെന്നും ഇന്ത്യൻ എംബസി അറിയിച്ചു.
സൗഹൃദം കൂടുതൽ ശക്തമാകും
2023ലെ ഒമാൻ സുൽത്താന്‍റെ ചരിത്ര പ്രധാന ഇന്ത്യാ സന്ദർശനത്തിന്‍റെ തുടർച്ചയായി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈ ഒമാൻ യാത്ര ഇന്ത്യ–ഒമാൻ തന്ത്രപര പങ്കാളിത്തത്തെ കൂടുതൽ ശക്തിപ്പെടുത്തും. നയതന്ത്രബന്ധത്തിന്‍റെ 70-ാം വാർഷികത്തിൽ നടക്കുന്ന ഈ സന്ദർശനം, പുതിയ സഹകരണ സാധ്യതകൾ തുറക്കുകയും ഇന്ത്യ–ഒമാൻ ജനങ്ങൾ തമ്മിലുള്ള ദൃഢമായ ബന്ധം കൂടുതൽ ഉറപ്പിക്കുകയും ചെയ്യും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam