India - UAE ties: പ്രധാനമന്ത്രി നരേന്ദ്രമോദിയും അബുദാബി കിരീടാവകാശിയും ഓണ്‍ലൈന്‍ കൂടിക്കാഴ്‍ച നടത്തും

Published : Feb 16, 2022, 07:36 PM ISTUpdated : Feb 16, 2022, 07:57 PM IST
India - UAE ties: പ്രധാനമന്ത്രി നരേന്ദ്രമോദിയും അബുദാബി കിരീടാവകാശിയും ഓണ്‍ലൈന്‍ കൂടിക്കാഴ്‍ച നടത്തും

Synopsis

ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം വാര്‍ഷികവും യുഎഇ അതിന്റെ രൂപീകരണത്തിന്റെ അന്‍പതാം വാര്‍ഷികവും ആഘോഷിക്കുന്ന വര്‍ഷത്തിലാണ് ഇരു രാഷ്‍ട്ര നേതാക്കളുടെയും കൂടിക്കാഴ്‍ച. 

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയും (Narendra Modi), അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാനും (Sheikh Mohamed bin Zayed Al Nahyan) വെള്ളിയാഴ്‍ച ഓണ്‍ലൈന്‍ കൂടിക്കാഴ്‍ച (virtual summit) നടത്തും. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് (Ministry of External Affairs) ഇക്കാര്യം അറിയിച്ചത്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന ചരിത്രപരമായ സൗഹൃദം സംബന്ധിച്ച് ഇരു രാഷ്‍ട്ര നേതാക്കളും ചര്‍ച്ച നടത്തും.

ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം വാര്‍ഷികവും യുഎഇ അതിന്റെ രൂപീകരണത്തിന്റെ അന്‍പതാം വാര്‍ഷികവും ആഘോഷിക്കുന്ന വര്‍ഷത്തിലാണ് ഇരു രാഷ്‍ട്ര നേതാക്കളുടെയും കൂടിക്കാഴ്‍ച. പരസ്‍പര സഹകരണത്തിനുള്ള കൂടുതല്‍ മേഖലകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് പുറമെ ഇരു രാജ്യങ്ങള്‍ക്കും താത്പര്യമുള്ള പ്രാദേശിക - അന്താരാഷ്‍ട്ര വിഷയങ്ങളും ഓണ്‍ലൈന്‍ കൂടിക്കാഴ്‍ചയില്‍ വിഷയമാവും. ശക്തമായ ഉഭയകക്ഷി ബന്ധമാണ് ഇപ്പോള്‍ ഇന്ത്യയും യുഎഇയും തമ്മില്‍ നിലനില്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ എല്ലാ മേഖലകളിലും സഹകരണം കൂടുതല്‍ ശക്തമാവുകയും തന്ത്രപരമായ പുതിയ സഹകരണ മേഖലകള്‍ തുറക്കുകയും ചെയ്‍തിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവന വിശദീകരിക്കുന്നു.
 

പ്രധാനമന്ത്രി നരേന്ദ്രമോദി 2015ലും 2018ലും 2019ലും യുഎഇ സന്ദര്‍ശിച്ചിരുന്നു. അബുദാബി കിരീടാവകാശിയാവട്ടെ 2016ലും 2017ലും ഇന്ത്യ സന്ദര്‍ശിക്കുകയും ചെയ്‍തു. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്‍ശങ്കര്‍ മൂന്ന് തവണ യുഎഇ സന്ദര്‍ശിച്ചു. കേന്ദ്ര വാണിജ്യ - വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ കഴിഞ്ഞ വര്‍ഷവും യുഎഇ സന്ദര്‍ശിച്ചിരുന്നു. കൊവിഡ് മഹാമാരിക്കാലത്ത് ആരോഗ്യം, ഭക്ഷ്യ സുരക്ഷ എന്നിവ ഉള്‍പ്പെടെയുള്ള തന്ത്രപ്രധാന മേഖലകളില്‍ ഇന്ത്യയും യുഎഇയും സഹകരിച്ച് പ്രവര്‍ത്തിച്ചു. ഉഭയകക്ഷി വ്യാപാരം, നിക്ഷേപം, ഊര്‍ജ രംഗത്തെ സഹകരണം എന്നിവയും പ്രധാനമാണ്. പുനരുപയോഗിക്കാവുന്ന ഊര്‍ജം, സ്റ്റാര്‍ട്ട്അപ്പുകള്‍, ഫിന്‍ടെക് എന്നിങ്ങനെയുള്ള നൂതന മേഖലകളിലും സഹകരണമുണ്ട്.

Read Also: ചരിത്രത്തിലാദ്യമായി സൗദി കരസേനാ മേധാവി ഇന്ത്യയില്‍

35 ലക്ഷത്തോളം ഇന്ത്യക്കാരാണ് യുഎഇയില്‍ താമസിക്കുന്നത്. കൊവിഡ് കാലത്ത് ഇന്ത്യക്കാര്‍ക്ക് യുഎഇ ഭരണകൂടം നല്‍കിയ പിന്തുണയ്‍ക്കും സഹായത്തിനും പ്രധാനമന്ത്രി യുഎഇ ഭരണകര്‍ത്താക്കളെ അഭിനന്ദിച്ചിരുന്നു. യുഎഇയുടെ വികസനത്തിന് ഇന്ത്യക്കാര്‍ ചെയ്യുന്ന സേവനത്തെ യുഎഇ ഭരണകൂടവും പ്രകീര്‍ത്തിച്ചു.  കൊവിഡ് കാലത്ത് വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് ഇന്ത്യയ്‍ക്കും യുഎഇക്കും ഇടയില്‍ 2020 മുതല്‍ എയര്‍ ബബിള്‍ കരാര്‍ നിലവില്‍വന്നിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദിയിൽ പ്രവാസികൾക്ക് ആശ്വാസം; ഫാക്ടറി തൊഴിലാളികളുടെ പ്രതിമാസ ലെവി റദ്ദാക്കി
യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ദുബൈ- തിരുവനന്തപുരം വിമാന സർവീസ് വൈകിയത് മണിക്കൂറുകൾ