
ദോഹ: കോഴിക്കോട്ടേക്കും ബഹ്‌റൈനിലേക്കും പ്രതിദിന വിമാന സർവീസുകൾ പുനരാരംഭിക്കാനൊരുങ്ങി ഖത്തർ എയർവേയ്സ്. മേയ് 1 മുതലാണ് ഈ നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ ഖത്തർ എയർവേയ്സ് പുനഃരാരംഭിക്കുന്നത്. മേഖലയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മുടങ്ങിയ സർവീസുകൾ ഘട്ടം ഘട്ടമായി പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് എയർലൈനിന്റെ പുതിയ പ്രഖ്യാപനം.
ദുബായ്, ഷാർജ എന്നിവിടങ്ങളിലേക്ക് ഏപ്രിൽ 23 മുതൽ ഖത്തർ എയർവേയ്സ് സർവീസുകൾ പുനഃരാരംഭിച്ചിരുന്നു. ഇതോടെ പശ്ചിമേഷ്യൻ മേഖലയിലും അന്താരാഷ്ട്ര തലത്തിലും യാത്രക്കാർക്ക് കൂടുതൽ കണക്റ്റിവിറ്റിയും സൗകര്യവും ലഭ്യമാകുമെന്ന് എയർലൈൻ അറിയിച്ചു. വേനൽക്കാല യാത്രാ തിരക്ക് പരിഗണിച്ച് ജൂൺ 16 മുതൽ 150ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസുകൾ വർദ്ധിപ്പിക്കാനും ഖത്തർ എയർവേയ്സിന് പദ്ധതിയുണ്ട്.
യാത്രാ തടസ്സങ്ങൾ നേരിട്ടവർക്കായി ഇളവുകളും എയർലൈൻ പ്രഖ്യാപിച്ചിട്ടുണ്ട്. 2026 ഫെബ്രുവരി 28 നും സെപ്റ്റംബർ 15 നും ഇടയിൽ യാത്ര ചെയ്യാൻ ടിക്കറ്റെടുത്തവർക്ക് ഒക്ടോബർ 31 വരെയുള്ള മറ്റൊരു തീയതിയിലേക്ക് സൗജന്യമായി ടിക്കറ്റ് മാറ്റാൻ സാധിക്കും. സീറ്റുകളുടെ ലഭ്യതയും സീസൺ നിരക്കുകളും ഇതിന് ബാധകമായിരിക്കും. യാത്രക്കാർക്ക് ടിക്കറ്റ് റീഫണ്ട് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്. റീഫണ്ട് നടപടികൾ പൂർത്തിയാക്കാൻ ഏകദേശം 28 പ്രവൃത്തി ദിവസങ്ങൾ വരെ എടുത്തേക്കാം. വിമാന സമയങ്ങളിൽ മാറ്റങ്ങൾ വരാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ എയർലൈനിന്റെ വെബ്സൈറ്റോ മൊബൈൽ ആപ്പോ വഴി ഏറ്റവും പുതിയ വിവരങ്ങൾ പരിശോധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. കോൺടാക്റ്റ് വിവരങ്ങൾ കൃത്യമായി അപ്ഡേറ്റ് ചെയ്യാനും കൺഫേം ചെയ്ത ടിക്കറ്റ് ഉണ്ടെങ്കിൽ മാത്രം വിമാനത്താവളത്തിലേക്ക് വരാനും യാത്രക്കാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam