
റിയാദ്: ഈജിപ്ത് സെന്‍ട്രല്‍ ബാങ്കില്‍ സൗദി അറേബ്യ 500 കോടി ഡോളറിന്റെ നിക്ഷേപം നടത്തിയതായി 'സൗദി പ്രസ് ഏജന്‍സി' റിപ്പോര്‍ട്ട് ചെയ്തു. റഷ്യ - യുക്രൈന്‍ യുദ്ധം ഈജിപ്തിന്റെ സമ്പദ്‌വ്യവസ്ഥയെ ബാധിച്ചതിനാല്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്താമെന്നാണ് സൗദി അറേബ്യ പ്രതീക്ഷിക്കുന്നത്.
റഷ്യ-യുക്രൈന്‍ പ്രതിസന്ധി ഈജിപ്‍തിന്റെ സാമ്പത്തിക രംഗത്ത് ഏല്‍പ്പിച്ച ആഘാതം മറികടക്കുന്നതിനുള്ള പണത്തിനും സാങ്കേതിക പിന്തുണയ്ക്കുമായി അന്താരാഷ്ട്ര നാണയനിധിയുമായി ചര്‍ച്ചകള്‍ നടത്തി വരികയാണെന്ന് കഴിഞ്ഞ ആഴ്ച ഈജിപ്ത് അറിയിച്ചിരുന്നു. ഐഎംഎഫില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നതിനുള്ള വ്യവസ്ഥ കൂടിയാണ് ഇതര സ്രോതസുകളില്‍ നിന്നുള്ള പണ ലഭ്യത.
സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) ഈജിപ്തില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തുമെന്ന് ബുധനാഴ്ച പുറത്തിറക്കിയ ഈജിപ്ഷ്യന്‍ ക്യാബിനറ്റ് പ്രസ്താവനയില്‍ പറയുന്നു. പിഐഎഫും ഈജിപ്തിലെ സ്വകാര്യ നിക്ഷേപക ഏജന്‍സിയായ ദ സോവറിന്‍ ഫണ്ട് ഓഫ് ഈജിപ്‍തും സഹകരിച്ച് 1000 കോടി ഡോളറിന്റെ നിക്ഷേപം ആകര്‍ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഈജിപ്ത് പ്രധാനമന്ത്രിയെ ഉദ്ധരിച്ച് ക്യാബിനറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ഉടനെ തന്നെ നിരവധി പ്രൊജക്ടുകള്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, വികസനം, സാമ്പത്തികരംഗം എന്നീ മേഖലകളിലായിരിക്കും നിക്ഷേപം. പിഐഎഫ് നിക്ഷേപങ്ങള്‍ വിദേശ ധനം ആകര്‍ഷിക്കാന്‍ സഹായിക്കുമെന്നും പ്രാദേശിക തൊഴിലുകളെ പിന്തുണയ്ക്കുകയും ആധുനിക സാങ്കേതികവിദ്യയും വൈദഗ്ധ്യവും കൊണ്ടുവരുമെന്നും ഈജിപ്തും സൗദിയും തമ്മിലുള്ള വ്യാപാരബന്ധം മെച്ചപ്പെടുത്തുമെന്നും ക്യാബിനറ്റ് പ്രസ്താവനയില്‍ വിശദമാക്കുന്നു. യുക്രൈനില്‍ നിന്നും റഷ്യയില്‍ നിന്നുമാണ് ഈജിപ്‍ത് ഏറ്റവുമധികം ഗോതമ്പ് ഇറക്കുമതി ചെയ്യുന്നത്. ഈജിപ്തിലേക്ക് ഏറ്റവുമധികം വിനോദ സഞ്ചാരികളെത്തിയിരുന്നതും ഈ രണ്ട് രാജ്യങ്ങളില്‍ നിന്നുമാണ്. അതിനാല്‍ തന്നെ ഇരുരാജ്യങ്ങളും തമ്മിലെ സംഘര്‍ഷം ഈജിപ്ത് സമ്പദ് വ്യവസ്ഥയെ സാരമായി ബാധിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam