
റിയാദ്: ജി20 രാജ്യങ്ങളുടെ ഉച്ചകോടി സൗദി അറേബ്യയുടെ അധ്യക്ഷതയില്‍ ശനിയാഴ്ച ആരംഭിക്കും. രണ്ട് ദിവസം നീളുന്ന സമ്മേളനത്തിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. കൊവിഡ് കാരണം വെര്‍ച്വല്‍ സംവിധാനത്തിലാണ് ഉച്ചകോടി. പുതിയ സാഹചര്യത്തില്‍ ലോകം ഏറെ പ്രതീക്ഷയോടെയാണ് പ്രബലരാജ്യങ്ങളുടെ ഈ ഉച്ചകോടിയെ കാത്തിരിക്കുന്നത്. ആഗോള രാഷ്ട്രീയ, സാമ്പത്തിക തലങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട സംഭവമാകും അസാധാരണ സാഹചര്യത്തില്‍ നടക്കുന്ന ഉച്ചകോടിയെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രധാന ചര്‍ച്ചാ വിഷയം കൊവിഡുമായി ബന്ധപ്പെട്ട നിലവിലെ സംഭവ വികാസങ്ങളായിരിക്കും. കൂടാതെ ആഗോള സാമ്പത്തിക, സാമൂഹിക, സമ്പത്തിക പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യും. ഉച്ചകോടിയില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷ പ്രസംഗം ലോകം ഉറ്റുനോക്കുകയാണ്. ലോകത്തിനാവശ്യമായ പ്രധാന നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സല്‍മാന്‍ രാജാവിന്റെ പ്രസംഗത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോള സാമ്പത്തിക ഉല്‍പാദനത്തിലെ പ്രമുഖ രാജ്യങ്ങള്‍ ഉള്‍പ്പെടുന്നതിനാല്‍ ജി20 ഉച്ചകോടിക്ക് ഏറെ പ്രധാന്യമുണ്ട്. ജി20 അധ്യക്ഷപദവി വലിയ ഉത്തരവാദിത്തവും അഭിമാനവുമായാണ് സൗദി അറേബ്യ കാണുന്നത്.
തുടര്‍ച്ചയായ യോഗങ്ങളിലുടെ ഉച്ചകോടി വിജയകരമാക്കാനാവശ്യമായ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. അംഗരാജ്യങ്ങള്‍ക്കിടയില്‍ നൂറിലധികം യോഗങ്ങള്‍ ഇതിനായി നടന്നിട്ടുണ്ട്. കൊവിഡ് പടരാതിരിക്കാന്‍ സ്വീകരിച്ച നടപടികളുടെ അനന്തര ഫലങ്ങളില്‍ നിന്ന് ലോകത്തിന്റെ സമ്പദ് വ്യവസ്ഥകളെ എങ്ങനെ സംരക്ഷിക്കാമെന്നതും ദരിദ്രരാജ്യങ്ങളുടെ അവസ്ഥയും കടാശ്വാസ പ്രതിസന്ധിയുമടക്കം വിവിധ വിഷയങ്ങള്‍ ഉച്ചകോടി ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam