
റിയാദ്: ലേബർ (ആമിൽ) ഉൾപ്പടെയുള്ള എട്ട് തസ്തികകളിൽ ഇനി സൗദിയിലേക്ക് വിദേശ റിക്രൂട്ട്മെന്റില്ല. ഡോക്ടർ, സ്‍പെഷ്യലിസ്റ്റ്, എൻജിനീയർ, സാങ്കേതിക വിദഗ്ദ്ധൻ, പ്രത്യേക വിഷയത്തിലെ വിദഗ്ധൻ, കൺട്രോൾ ടെക്നീഷ്യൻ, തൊഴിലാളി, സാദാ തൊഴിലാളി എന്നീ തസ്തികകളിൽ നിലവിലുള്ളവർ മറ്റൊരു തസ്തികയിലേക്ക് മാറണം. അത് മാറ്റാൻ തൊഴിലാളിയുടെ അനുമതി കൂടാതെ തന്നെ ഇനി തൊഴിലുടമക്ക് കഴിയും.
തൊഴിലാളി, സാദാ തൊഴിലാളി എന്നീ തസ്തികകളുടെ മാറ്റത്തിനുള്ള ഫീസും ഒഴിവാക്കി. തൊഴിൽ മന്ത്രാലയത്തിന്റെ ‘ക്വിവ’ പ്ലാറ്റ്ഫോമിൽ ഫീസ് നൽകാതെ തസ്തിക തിരുത്തുന്ന നടപടി ആരംഭിച്ചു. തൊഴിലുടമകൾക്ക് തങ്ങളുടെ കീഴിൽ ‘തൊഴിലാളി’, ‘സാദാ തൊഴിലാളി’ എന്നീ തസ്തികകളിലുള്ള ജീവനക്കാരെ 67 തസ്തികകളിൽ ഒന്നിലേക്ക് മാറ്റാനാകും.
Read also: ഉംറ വിസയുടെ കാലാവധി മൂന്നുമാസമാക്കി ദീര്‍ഘിപ്പിച്ചു; രാജ്യത്തുടനീളം സഞ്ചരിക്കാം
മേൽപ്പറഞ്ഞ എട്ട് തൊഴിലുകളിൽ ഇനി വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ അനുവദിക്കില്ല. തൊഴിലാളികളുടെ റിക്രൂട്ടിങ് നടത്തുമ്പോൾ ഏത് തസ്തികകളിലേക്കാണ് എന്ന് കൃത്യമായ വിവരണം നൽകേണ്ടതുണ്ട്. ക്വിവ ഫ്ലാറ്റ്ഫോമിലൂടെ തൊഴിൽ മാറ്റം നടത്താൻ അനുവാദം കമ്പനികൾക്ക് മാത്രമാണ്. വ്യക്തിഗത സ്പോൺഷിപ്പിലുള്ളവർക്ക് ഈ പ്ലാറ്റ്ഫോമിലൂടെ തൊഴിൽ മാറ്റാനാകില്ല.
സാധാരണഗതിയിൽ തൊഴിൽ മാറുമ്പോൾ തൊഴിലാളിയുടെ അനുമതിയും 2,000 റിയാൽ ഫീസും ആവശ്യമാണ്. അതിൽ നിന്നാണ് മേൽപ്പറഞ്ഞ എട്ട് തസ്തികകളെ ഒഴിവാക്കിയത്. എന്നാൽ ആദ്യ തവണത്തെ തൊഴിൽ മാറ്റത്തിന് മാത്രമാണ് ഫീസ് ഇളവ്. രണ്ടാം തവണ തൊഴിൽ മാറ്റുമ്പോൾ നിശ്ചിത ഫീസ് അടക്കേണ്ടതുണ്ട്. തൊഴിലാളി, സാദാ തൊഴിലാളി (ലേബർ) എന്നിങ്ങനെ ഇഖാമയിൽ രേഖപ്പെടുത്തിയിരിക്കുന്നവർക്ക് 67 മറ്റ് തസ്തികകളിലേക്കാണ് മാറാൻ കഴിയുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ