
റിയാദ്: സൗദി അറേബ്യയുടെ 95-ാമത് ദേശീയ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ രാജ്യം ഒരുങ്ങി. സെപ്റ്റംബർ 23 നാണ് ദേശീയ ദിനം. രാജ്യത്തിന്റെ പൈതൃകവും ഭാവിയും വിളിച്ചോതുന്ന പരിപാടികളാണ് ഇത്തവണത്തെ ആഘോഷങ്ങളുടെ പ്രത്യേകത. 'നമ്മുടെ പ്രകൃതിയിൽ അഭിമാനം' എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. ഇത് സൗദി അറേബ്യയുടെ തനതായ മൂല്യങ്ങളെയും ജനങ്ങളുടെ അഭിനിവേശത്തെയും രാജ്യത്തിൻ്റെ പ്രകൃതിദത്തമായ വൈവിധ്യത്തെയും ഉയർത്തിക്കാട്ടുന്നു. ദേശീയ പതാക ഉയർത്തിയും പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചും സൗദി പൗരന്മാർ ഈ ദിനം ആഘോഷമാക്കും. രാജ്യത്തിന്റെ പൈതൃകവും സംസ്കാരവും പുതിയ തലമുറയിലേക്ക് കൈമാറുന്നതിനുള്ള അവസരം കൂടിയാണ് ഈ ആഘോഷങ്ങൾ.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദേശികൾക്കും ദേശീയദിന ആഘോഷങ്ങളിൽ പങ്കെടുക്കാൻ അവസരമുണ്ട്. സെപ്റ്റംബർ 23 ചൊവ്വാഴ്ച മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം രാജ്യത്തെ പൊതു, സ്വകാര്യ മേഖല സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് രാജ്യത്തെ എല്ലാ പൗരന്മാർക്കും താമസക്കാർക്കും ആഘോഷങ്ങളിൽ പങ്കെടുക്കാൻ അവസരം നൽകുന്നു. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തുടനീളം കലാ, സാംസ്കാരിക പരിപാടികൾ അരങ്ങേറും. റിയാദ്, ജിദ്ദ, അൽഖോബാർ തുടങ്ങിയ പ്രധാന നഗരങ്ങൾ ആകർഷകമായ പരിപാടികൾക്കായി ഒരുങ്ങിയിട്ടുണ്ട്. റോയൽ സൗദി എയർഫോഴ്‌സിന്റെ ടൈഫൂൺ, എഫ്-15 യുദ്ധവിമാനങ്ങൾ അണിനിരക്കുന്ന വ്യോമാഭ്യാസ പ്രകടനങ്ങൾ ആകാശത്ത് പച്ചയും വെള്ളയും നിറങ്ങൾ ചാലിച്ച് രാജ്യത്തിൻ്റെ അഭിമാനവും കരുത്തും വിളിച്ചോതും. വ്യോമാഭ്യാസങ്ങൾക്ക് പുറമെ, പ്രധാന സ്ഥലങ്ങളിൽ വർണ്ണശബളമായ കരിമരുന്ന് പ്രയോഗവും നടക്കും. പരമ്പരാഗത സൗദി 'അർദ' നൃത്തങ്ങൾ, സംഗീത കച്ചേരികൾ, രാജ്യത്തിൻ്റെ വൈവിധ്യമാർന്ന പൈതൃകം ആഘോഷിക്കുന്ന പ്രദർശനങ്ങൾ എന്നിവയും സാംസ്കാരിക പരിപാടികളുടെ ഭാഗമാണ്.
രാജ്യ തലസ്ഥാനമായ റിയാദ് കുതിരകളുടെ പരേഡുകളും കലാപ്രദർശനങ്ങളും ഉൾപ്പെടെ നിരവധി പരിപാടികൾക്ക് ആതിഥേയത്വം വഹിക്കും. ദമ്മാം, അൽഖോബാർ പോലുള്ള നഗരങ്ങളിൽ കാർണിവൽ പരേഡുകളും സംവേദനാത്മക ഷോകളും ഉൾപ്പെടെയുള്ള പരിപാടികൾക്ക് വലിയ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. കിങ് അബ്ദുൽ അസീസ് സെന്റർ ഫോർ വേൾഡ് കൾച്ചർ (ഇത്റ) ഉൾപ്പെടെയുള്ള രാജ്യത്തെ പ്രധാന സ്ഥാപനങ്ങൾ വിവിധ പ്രദർശനങ്ങൾ, സംഗീത പരിപാടികൾ, വർക്ക്‌ഷോപ്പുകൾ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. ജിദ്ദയിലെ ചരിത്രപ്രസിദ്ധമായ അൽബലദ് പ്രദേശം ആഘോഷങ്ങളുടെ പ്രധാന കേന്ദ്രമായിരിക്കും. ഇവിടെ ക്ലാസിക് ഷോകൾ, കവിതാ സദസ്സുകൾ, സംവേദനാത്മക സാംസ്കാരിക പരിപാടികൾ എന്നിവ നടക്കും. കടൽ തീരമായ ജിദ്ദ 'ആര്ട്ട് പ്രൊമെനേഡ്' പ്രദേശത്ത് ലൈവ് സംഗീതവും വാട്ടർ ഷോകളും ഉൾപ്പെടെയുള്ള കാർണിവൽ അന്തരീക്ഷം ഒരുക്കും. പുരാതന നഗരമായ അൽഉലയിൽ 'അസിമുത്ത് ഫെസ്റ്റിവലു'മായി ആഘോഷങ്ങൾ നടക്കും. അന്താരാഷ്ട്ര ഡി.ജെകൾ പങ്കെടുക്കുന്ന മരുഭൂമിയിലെ ഈ സംഗീതാനുഭവം തികച്ചും സവിശേഷമായിരിക്കും.
ദേശീയ ദിനാഘോഷങ്ങൾ സൗദി അറേബ്യയുടെ സാംസ്കാരിക വൈവിധ്യവും ദേശീയ ഐക്യവും ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക മേഖലകളിൽ വലിയ പരിവർത്തനങ്ങൾക്ക് തുടക്കമിട്ട 'വിഷൻ 2030' പദ്ധതിയുടെ വിജയകരമായ മുന്നേറ്റം ഈ വർഷത്തെ ദേശീയ ദിനാഘോഷങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നു. സുരക്ഷിതവും അഭിവൃദ്ധിയുള്ളതുമായ ഒരു ഭാവിക്കായി രാജ്യം നടത്തുന്ന പരിശ്രമങ്ങളെ ദേശീയദിനം ഓർമ്മിപ്പിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ