രണ്ട് മാസത്തിനുള്ളിൽ 100 കോടി ബാരൽ എണ്ണയുടെ കുറവ്, ആഗോള ഊർജ്ജ പ്രതിസന്ധി പരിഹരിക്കാൻ സമയമെടുക്കുമെന്ന് സൗദി അരാംകോ

Published : May 11, 2026, 03:09 PM IST
saudi aramco president

Synopsis

ആഗോള ഊർജ്ജ പ്രതിസന്ധി പരിഹരിക്കാൻ സമയമെടുക്കുമെന്ന് സൗദി അരാംകോ. ഈ ഭൗമരാഷ്ട്രീയ വെല്ലുവിളികൾക്കിടയിലും, അരാംകോ ഒന്നാം പാദത്തിൽ പ്രതീക്ഷകളെ മറികടന്ന് വൻ ലാഭം നേടി.

റിയാദ്: കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ ആഗോള ഊർജ്ജ വിപണിക്ക് ഏകദേശം 100 കോടി ബാരൽ എണ്ണയുടെ കുറവുണ്ടായതായി സൗദി അരാംകോ പ്രസിഡൻറും സി.ഇ.ഒയുമായ എൻജി. അമീൻ നാസർ അറിയിച്ചു. ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് അന്താരാഷ്ട്ര വിപണി നേരിടുന്ന കടുത്ത പ്രതിസന്ധികളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചത്.

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത തടസ്സങ്ങൾ വിതരണ ശൃംഖലയെ സാരമായി ബാധിച്ചിട്ടുണ്ടെന്നും, എണ്ണ നീക്കം പുനരാരംഭിച്ചാൽ പോലും വിപണി സ്ഥിരത കൈവരിക്കാൻ ഇനിയും സമയമെടുക്കുമെന്നും അദ്ദേഹം റോയിട്ടേഴ്സ് വാർത്താ ഏജൻസിയോട് പറഞ്ഞു. ആഗോളതലത്തിൽ നിലനിൽക്കുന്ന കടുത്ത സമ്മർദ്ദങ്ങൾക്കിടയിലും ഊർജ്ജ വിതരണം തടസ്സമില്ലാതെ ഉറപ്പാക്കുക എന്നതിനാണ് കമ്പനി നിലവിൽ പരമപ്രധാനമായ ഊന്നൽ നൽകുന്നത്.

ഷിപ്പിങ് പാതകൾ വീണ്ടും തുറക്കുന്നത് വിപണി ഉടൻ സാധാരണ നിലയിലാകുമെന്ന് അർത്ഥമാക്കുന്നില്ലെന്ന് അമീൻ നാസർ ചൂണ്ടിക്കാട്ടി. 100 കോടി ബാരലോളം എണ്ണയുടെ കുറവ് വിപണിയിൽ ഇതിനകം പ്രതിഫലിച്ചു കഴിഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി എണ്ണ മേഖലയിലുണ്ടായ നിക്ഷേപക്കുറവ്, നിലവിൽ തന്നെ കുറഞ്ഞുകൊണ്ടിരിക്കുന്ന ആഗോള എണ്ണ ശേഖരത്തിന്മേലുള്ള സമ്മർദ്ദം വർദ്ധിപ്പിക്കാൻ കാരണമായതായും അദ്ദേഹം നിരീക്ഷിച്ചു.

ഷിപ്പിങ് റൂട്ടുകളിൽ മാറ്റങ്ങൾ വരുത്തേണ്ടി വരുന്നുണ്ടെങ്കിലും, ഏഷ്യൻ വിപണികൾ കമ്പനിയുടെ പ്രധാന മുൻഗണനയായി തുടരുമെന്നും ആഗോള ക്രൂഡ് ഓയിൽ ഡിമാൻഡിെൻറ കേന്ദ്രബിന്ദു ഏഷ്യയാണെന്നും അദ്ദേഹം ആവർത്തിച്ചു. ഇറാൻ ഹോർമൂസ് കടലിടുക്ക് ഭാഗികമായി അടച്ചിട്ടതിനെത്തുടർന്ന് കപ്പൽ ഗതാഗതം പരിമിതപ്പെടുകയും, യുദ്ധം ആരംഭിച്ചത് മുതൽ എണ്ണവില കുത്തനെ ഉയരുകയും ചെയ്തിരുന്നു. ഇത് ആഗോള വിപണിയിലേക്കുള്ള ഊർജ്ജ വിതരണത്തെ ഗണ്യമായി കുറച്ചിട്ടുണ്ട്. 

എന്നാൽ ഇത്തരത്തിലുള്ള ഭൗമരാഷ്ട്രീയ വെല്ലുവിളികൾക്കിടയിലും അരാംകോ തങ്ങളുടെ സാമ്പത്തിക കരുത്ത് തെളിയിച്ചിരിക്കുകയാണ്. ഈ വർഷത്തെ ഒന്നാം പാദത്തിൽ വിദഗ്ധരുടെ പ്രവചനങ്ങളെ മറികടന്ന് 120 ബില്യൺ റിയാൽ ലാഭമാണ് കമ്പനി നേടിയത്. മുൻവർഷത്തെക്കാൾ 25 ശതമാനത്തിലധികം വളർച്ചയാണ് ഇതിലൂടെ രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള വിപണിയിലെ അസ്ഥിരതകളെ അതിജീവിക്കാനുള്ള കമ്പനിയുടെ മികച്ച പ്രവർത്തനക്ഷമതയാണ് ഈ ഫലം സൂചിപ്പിക്കുന്നതെന്ന് അമീൻ നാസർ കൂട്ടിച്ചേർത്തു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒറ്റ നിമിഷം ഇല്ലാതായത് ലക്ഷങ്ങളുടെ കടബാധ്യത, ഹീറോയായി ഇന്ത്യൻ വംശജൻ, ഏറ്റെടുത്തത് കോളേജിലെ ബിരുദധാരികളുടെ വായ്പകൾ
ഭക്ഷണം പാഴാകുന്നത് കുറയ്ക്കും; പീകബോക്സുമായി ധാരണയിലെത്തി യൂണിയൻ കോപ്