
റിയാദ്: യെമനിലെ(Yemen) തടങ്കല്‍ കേന്ദ്രം സഖ്യസേന ലക്ഷ്യമിട്ടതായി ഹൂതി(houthi) മിലിഷ്യകള്‍ നടത്തുന്ന പ്രചാരണം നിഷേധിച്ച് സഖ്യസേന. യെമനിലെ സഅ്ദ പ്രവിശ്യയിലെ തടങ്കല്‍ കേന്ദ്രവുമായി ബന്ധപ്പെട്ടുള്ള പ്രചാരണം തെറ്റാണെന്ന് സഖ്യസേനയുടെ സംയുക്തസേന വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍കി അല്‍ മാലികി പറഞ്ഞു.
സഅ്ദ ഗവര്‍ണറേറ്റിലെ തടങ്കല്‍ കേന്ദ്രം ലക്ഷ്യമിട്ട് സഖ്യസേന ആക്രമണം നടത്തിയതായി ഹൂതികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ നിരീക്ഷിച്ചിരുന്നെന്നും ആരോപണം തെറ്റാണെന്ന് ബോധ്യപ്പെട്ടതായും അദ്ദേഹം ശനിയാഴ്ച സൗദി പ്രസ് ഏജന്‍സിയിലൂടെ നടത്തിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ഇത്തരം ആരോപണങ്ങളെ ഗൗരവകരമായി കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ച പുലര്‍ച്ചെ ആക്രമണം നേരിട്ട തടങ്കല്‍ കേന്ദ്രത്തില്‍ നിരപരാധികളും ഇരയായെന്ന് ഹൂതികള്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ സഖ്യസേനയുടെ ആന്തരിക സംവിധാനം ഉപയോഗിച്ച് നടത്തിയ അവലോകനത്തിലൂടെ ആരോപണം തെറ്റാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഹ്യൂമാനിറ്റേറിയന്‍ കോര്‍ഡിനേഷന്‍ ഓഫീസ്(ഒസിഎച്ച്എ) അംഗീകരിച്ച സംവിധാനം അനുസരിച്ച് ആരോപിക്കപ്പെടുന്ന മേഖല ആക്രമണ നിരോധിത മേഖലയല്ല. ഇന്റന്‍നാഷണല്‍ കമ്മറ്റി ഓഫ് റെഡ് ക്രോസ് (ഐസിആര്‍സി)റിപ്പോര്‍ട്ടിലുള്ളതോ അന്താരഷ്ട്ര മാനുഷിക നിയമത്തിലെ മാനദണ്ഡങ്ങള്‍ ബാധകമായതോ ആയ കേന്ദ്രമല്ലിതെന്നും ബ്രിഗേഡിയര്‍ ജനറല്‍ തുര്‍കി അല്‍ മാലികി വിശദമാക്കി. ആക്രമണം ആരോപിക്കപ്പെടുന്ന കേന്ദ്രത്തെ കുറിച്ചുള്ള വസ്തുതകളും ഹൂതി മാധ്യമങ്ങളുടെ തെറ്റായ പ്രചാരണങ്ങളും വെളിച്ചത്ത് കൊണ്ടുവരികയും ഒസിഎച്ച്എ, ഐസിആര്‍സി എന്നീ ഏജന്‍സികളെ സത്യാവസ്ഥ അറിയിക്കുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam