ലോകത്തെ ഏറ്റവും വലിയ ‘ഡൗൺടൗൺ’ പദ്ധതി റിയാദില്‍ പ്രഖ്യാപിച്ച് എംബിഎസ്; നഗരത്തിന്റെ പുതിയ ചിഹ്നമാവാന്‍ ‘ക്യൂബ്’

Published : Feb 18, 2023, 07:37 PM ISTUpdated : Feb 18, 2023, 07:42 PM IST
ലോകത്തെ ഏറ്റവും വലിയ ‘ഡൗൺടൗൺ’ പദ്ധതി റിയാദില്‍ പ്രഖ്യാപിച്ച് എംബിഎസ്; നഗരത്തിന്റെ പുതിയ ചിഹ്നമാവാന്‍ ‘ക്യൂബ്’

Synopsis

ന്യൂ സ്‌ക്വയർ ഡെവലപ്‌മെൻറ് കമ്പനി പ്രഖ്യാപിച്ച് കിരീടാവകാശി 19 ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ ലോകത്തെ ഏറ്റവും വലിയ ‘ഡൗൺടൗൺ’  

റിയാദ്: സൗദി അറേബ്യൻ തലസ്ഥാന നഗരത്തിന്റെ മോടി കൂട്ടാൻ പുതിയ ചത്വര വികസന പദ്ധതി (ന്യൂ സ്‌ക്വയർ ഡെവലപ്‌മെൻറ് കമ്പനി). കിരീടാവകാശിയും പ്രധാനമന്ത്രിയും ന്യൂ സ്‌ക്വയർ ഡെവലപ്‌മെൻറ് കമ്പനി ഡയറക്ടർ ബോർഡ് ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാനാണ് ലോകത്തെ ഏറ്റവും വലിയ ‘ഡൗൺടൗൺ’ പദ്ധതി പ്രഖ്യാപച്ചത്. ‘വിഷൻ 2030’ന്റെ കാഴ്ചപ്പാടിന് അനുസൃതമായി തലസ്ഥാന നഗരത്തിന്റെ വികസനമാണ് ലക്ഷ്യം. 

ഹരിത ഇടങ്ങൾ, നടപ്പാതകൾ, ആരോഗ്യ പരിപാലന-കായിക വ്യായാമ സൗകര്യങ്ങൾ ഒരുക്കൽ ഇതിന്റെ ഭാഗമാണ്. നൂതനമായ ഒരു മ്യൂസിയം, ടെക്‌നോളജിയിലും ഡിസൈനിലും വൈദഗ്ധ്യമുള്ള ഒരു സർവകലാശാല, ഒരു സംയോജിത മൾട്ടി-യൂസ് തിയേറ്റർ, ലൈവ് ഷോകൾക്കും ഉല്ലാസത്തിനുമായി 80 ലധികം വിനോദ കേന്ദ്രങ്ങൾ എന്നിവയും പദ്ധതിയിലുണ്ടാകും.

റിയാദിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്ത് കിങ് സൽമാൻ റോഡും കിങ് ഖാലിദ് റോഡും സന്ധിക്കുന്ന ഭാഗത്ത് 19 ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ രണ്ടര കോടി ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് പദ്ധതി നടപ്പാക്കാൻ പോകുന്നത്. ലക്ഷക്കണക്കിന് താമസക്കാരെ ഉൾക്കൊള്ളാൻ ശേഷിയുണ്ടാകും. 1,04,000 ഭവന യൂനിറ്റുകൾ, 9,000 ഹോട്ടൽ, അപ്പാർട്ട്മെൻറ് യൂനിറ്റുകൾ, 980,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ കച്ചവട കേന്ദ്രം, 14 ലക്ഷം ചതുരശ്ര മീറ്റർ വലിപ്പത്തിൽ ഓഫീസ് സ്ഥലം, 620,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വിനോദകേന്ദ്രം, 18 ലക്ഷം ചതുരശ്ര മീറ്റർ വലിപ്പത്തിൽ വ്യായാമത്തിനും ആളുകളുടെ ഒത്തുകൂടലിനും വിശ്രമത്തിനുമുള്ള തുറസ്സായ കേന്ദ്രം എന്നിവയും പദ്ധതിയിലുൾപ്പെടും. ജീവിക്കാനും ജോലി ചെയ്യാനും വിനോദത്തിനും അതുല്യമായ അനുഭവം പ്രദാനം ചെയ്യുന്നതായിരിക്കും പുതിയ നഗരചത്വര പദ്ധതി. ആഭ്യന്തര ഗതാഗതത്തിനും സൗകര്യങ്ങളുണ്ടാകും. വിമാനത്താവളത്തിൽനിന്ന് 20 മിനുട്ട് കൊണ്ട് ഇവിടെ എത്തിച്ചേരാനാവും.

നഗരത്തിന്റെ പുതിയ ചിഹ്നമായി ‘ക്യൂബ്’
റിയാദ് നഗരത്തെ ആഗോള ഭൂപടത്തിൽ അടയാളപ്പെടുത്താനായി ‘ക്യൂബ്’ ആകൃതിയിൽ പുതിയ ഐക്കൺ നിർമിക്കും. നൂതന സാങ്കേതികവിദ്യയിൽ അതുല്യമായ സവിശേഷതകൾ ഉൾപ്പെടുത്തിയാണ് ക്യൂബ് നിർമിക്കുക. 400 മീറ്റർ വീതം ഉയരവും വീതിയും നീളവും ഇതിനുണ്ടാകും. നിർമാണം പൂർത്തിയാകുമ്പോൾ ലോകത്തെ ഏറ്റവും വലിയ ലാൻഡ്‌മാർക്കുകളിൽ ഒന്നാവും ഇത്. ക്യൂബിന്റെ പുറംഭാഗം പൗരാണിക റിയാദായ നജ്ദിന്റെ പ്രതീകങ്ങളുൾപ്പെടുത്തി ക്രിയേറ്റീവ് ടെക്നിക്കൽ ഡിസ്പ്ലേ ബോർഡ് കൊണ്ട് അലങ്കരിക്കും. 

ഡിജിറ്റൽ, വെർച്വൽ സാങ്കേതികmവിദ്യകളിലൂടെയും ഏറ്റവും പുതിയ ഹോളോഗ്രാഫിക് ഇമേജിങ് സാങ്കേതിക വിദ്യകളിലൂടെയും നിർമിക്കുന്ന ക്യൂബ് അസാധാരണമായ പ്രതീതി അനുഭവം പ്രദാനം ചെയ്യും. വ്യതിരിക്തവും അതുല്യവുമായ രൂപകൽപ്പനയിൽ നിർമിക്കുന്ന ഗോപുരത്തിലാണ് ക്യൂബ് ഉറപ്പിക്കുക. നിരവധി ബ്രാൻഡുകൾ, സാംസ്കാരിക ഭൂവടയാളങ്ങൾ, അതിഥികൾക്കും സന്ദർശകർക്കും വേണ്ടിയുള്ള ആകർഷണ കേന്ദ്രങ്ങൾ, ഹോട്ടൽ, റെസിഡൻഷ്യൽ യൂനിറ്റുകൾ, ബിസിനസ് ഓഫീസ് ഇടങ്ങൾ, വിനോദ സൗകര്യങ്ങൾ എന്നിവ ഈ ബഹുനില ഗോപുരത്തിൽ ഉണ്ടാവും.

പൊതുനിക്ഷേപ ഫണ്ടിന്റെ പ്രഖ്യാപിത സംരംഭങ്ങളുടെ ഭാഗമായാണ് പുതിയ സ്‌ക്വയർ ഡെവലപ്‌മെൻറ് കമ്പനി ആരംഭിച്ചിരിക്കുന്നത്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ വരുമാന സ്രോതസുകൾ വൈവിധ്യവത്കരിക്കുകയാണ് പദ്ധതി ലക്ഷ്യം. എണ്ണ ഇതര ജി.ഡി.പിയിലേക്ക് 180 ശതകോടി റിയാൽ വരെ സംഭാവന ചെയ്യാൻ നിർമാണം പൂർത്തിയാവുന്നതോടെ ഈ പദ്ധതിക്ക് കഴിയും. പ്രത്യക്ഷവും പരോക്ഷവുമായ 334,000 തൊഴിലവസരങ്ങൾ ഉണ്ടാവുകയും ചെയ്യും. 2030ലാണ് നിർമാണം പൂർത്തിയാകുക.

Read also: ആറുമാസത്തിനിടെ ഉംറ നിര്‍വഹിക്കാനെത്തിയ തീർഥാടകരുടെ എണ്ണം 48 ലക്ഷം കവിഞ്ഞു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം