
റിയാദ്: ആഗോള വിപണിയിൽ സൗദി ഈന്തപ്പഴത്തിന്റെ സ്വീകാര്യത വർധിക്കുന്നതിനിടെ, ഇന്ത്യൻ വിപണിയിലേക്കുള്ള കയറ്റുമതിയിൽ വൻ കുതിച്ചുചാട്ടം. 2024-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2025ൽ ഇന്ത്യയിലേക്കുള്ള കയറ്റുമതിയിൽ 25 ശതമാനത്തിന്‍റെ ഗണ്യമായ വർധനവ് രേഖപ്പെടുത്തിയതായി നാഷണൽ സെന്‍റർ ഫോർ പാംസ് ആൻഡ് ഡേറ്റ്‌സ് അറിയിച്ചു.
ലഭ്യമായ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2025ൽ സൗദി അറേബ്യയുടെ ആകെ ഈന്തപ്പഴ കയറ്റുമതി മൂല്യം 193.8 കോടി റിയാലിലെത്തി. ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽ സൗദി ഈന്തപ്പഴത്തിന്റെ ഉപഭോഗം വർധിക്കുന്നത് ഈ മേഖലയിലെ മികച്ച വളർച്ചയ്ക്ക് അടിവരയിടുന്നു. നിലവിൽ ലോകത്തെ 125-ലധികം രാജ്യങ്ങളിലേക്ക് സൗദി അറേബ്യയിൽ നിന്ന് ഈന്തപ്പഴം വിതരണം ചെയ്യുന്നുണ്ട്.
ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനൊപ്പം വിതരണ ശൃംഖലകൾ ആധുനികവൽക്കരിക്കാനും പുതിയ വിപണികൾ കണ്ടെത്താനും നടത്തുന്ന നിരന്തര ശ്രമങ്ങളാണ് ഈ നേട്ടത്തിന് പിന്നിലെന്ന് കേന്ദ്രം വ്യക്തമാക്കി. രാജ്യത്തിന്‍റെ എണ്ണയിതര വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പായാണ് ഈ വികാസത്തെ സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.
കാർഷിക മേഖലയ്ക്ക് സർക്കാർ നൽകുന്ന വലിയ പിന്തുണയും ഉൽപ്പാദന-വിപണന രംഗത്തെ കാര്യക്ഷമതയുമാണ് ഈ വളർച്ചയ്ക്ക് കരുത്തേകിയത്. അന്താരാഷ്ട്ര വിപണിയിൽ സൗദി ഉൽപ്പന്നങ്ങളുടെ മത്സരക്ഷമത വർധിപ്പിക്കാൻ ആവിഷ്കരിച്ച വിവിധ പദ്ധതികൾ, ഈന്തപ്പഴത്തെ ആഗോളതലത്തിൽ തന്ത്രപ്രധാനമായ ഒരു ഉൽപ്പന്നമായി ഉയർത്താൻ സഹായിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam