
റിയാദ്: താനൂർ തൂവലിൽ നടന്ന ബോട്ട് അപകടത്തിൽ സഹോദരി ഭർത്താവിനെയും അവരുടെ രണ്ടു മക്കളെയും നഷ്ട്ടപെട്ട താനൂർ കുണ്ടുങ്ങൽ ഉമ്മർ ഉള്ളാട്ടിന്റെ സങ്കടം ആശ്വസിപ്പിക്കാനെത്തിയ സുഹൃത്തുക്കളെയും കരയിച്ചു. ജുബൈൽ ഡൈൻ ഗാർഡൻ ഹോട്ടൽ ജീവനക്കാരനായ ഉമ്മറിന്റെ സഹോദരി ഭർത്താവായ ഓലപ്പീടിക സ്വദേശി സിദ്ധീഖ് (35) മകൾ ഫാത്തിമ മിൻഹ (12), മകൻ ഫൈസാൻ (4) വയസ് എന്നിവരാണ് കഴിഞ്ഞദിവസം താനൂരിൽ ഉണ്ടായ ബോട്ടപകടത്തിൽ മരിച്ചത്. മൂന്നാമത്തെകുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
മക്കൾക്ക് സ്കൂൾ യൂണിഫോമും ബുക്കുകളും വാങ്ങുന്നതിനു വേണ്ടി ഭാര്യയെ വീട്ടിലാക്കി മക്കളെയും കൂട്ടി പോയതായിരുന്നു സിദ്ദീഖ്. വൈകിട്ട് ആറരക്ക് ഭർത്താവിനെയും കുട്ടികളെയും കാണാത്തതിനെ തുടർന്ന് ഭാര്യ വിളിച്ചിരുന്നു. സാധനം വാങ്ങിയ ശേഷം കടൽ കാണാൻ വന്നതാണെന്നും ബോട്ട് സവാരി കൂടി നടത്തിയിട്ട് ഉടനെ മടങ്ങുമെന്നും പറഞ്ഞിരുന്നു. എന്നാൽ പിന്നീട് വിവരമൊന്നും ഇല്ലാതായതോടെ അങ്കലാപ്പിലായി. ഇതിനിടെ താനൂരിൽ അപകടംനടന്ന ഉടൻ വാട്ട്സ്ആപ്പ് ഗ്രുപ്പിൽ മരിച്ച ചിലരുടെ പേരുൾപ്പടെ വന്നതോടെ ഉമ്മർ തന്റെ സഹോദരി ഭർത്താവ് മരിച്ചത് അറിയുകയായിരുന്നു. അവരുടെ മക്കളും ഉണ്ടെന്നറിഞ്ഞതോടെ തകർന്നുപോയ ഉമ്മറിനെ ആശ്വസിപ്പിക്കാൻ കെ.എം.സി.സി ഭാരവാഹികളായ ഉസ്മാൻ ഒട്ടുമ്മൽ, ഷംസുദ്ദീൻ പള്ളിയാളി, ഇബ്രാഹിം കുട്ടി, റാഫി കൂട്ടായി, അനീഷ് താനൂർ എന്നിവർ വീട്ടിലെത്തി.
കുട്ടികളുമായി വളരെ നല്ല അടുപ്പംകാണിച്ചിരുന്ന ഉമ്മറിന് അവരുടെ വേർപാട് താങ്ങാവുന്നതിലും അധികമായിരുന്നു. നേരത്തെ പ്രവാസിയായിരുന്ന സിദ്ദീഖ് മൂത്തമകളുടെ ചികിത്സക്കും മറ്റുമായി നാട്ടിൽ തന്നെ കൂടുകയായിരുന്നു. നാട്ടിലേക്ക് തിരിച്ച ഉമ്മർ ഉള്ളാട്ടിന് അളിയന്റെയും മക്കളുടെയും മൃതദേഹം വിമാനത്താവളത്തിൽ വെച്ച് വീഡിയോയിൽ കൂടി മാത്രമേ കാണാനായുള്ളൂ.
Read also: 'വിവരം കൈമാറിയപ്പോൾ തട്ടിക്കയറിയ അബ്ദു റഹ്മാനും ഒഴിഞ്ഞുമാറിയ റിയാസും മനുഷ്യക്കുരുതിക്ക് കാരണക്കാർ'
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ