
റിയാദ്: യമനില്‍ നിന്നുള്ള സയാമീസ് ഇരട്ടകളെ റിയാദിൽ വിജയകരമായി വേർപ്പെടുത്തി. യൂസുഫിനും യാസീനുമാണ് സൗദി അറേബ്യന്‍ ഭരണകൂടത്തിന്റെ കാരുണ്യം കൊണ്ട് വേറിട്ട ജീവിതങ്ങൾ ലഭിച്ചത്. ഒരു വർഷമായി റിയാദിലെ ആശുപത്രിയിൽ നിരന്തരമുള്ള വിവിധ ചികിത്സകളുടെയും ശസ്ത്രക്രിയകളുടെയും അവസാനത്തിലാണ് പൂർണമായും വേർപെടുത്തുന്ന ശസ്‍ത്രക്രിയക്ക് ഇവരെ വിധേയമാക്കിയത്.
സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ നിർദേശാനുസരണം കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് യമനിലെ ഹദർ മൗത്തിൽനിന്ന് തലച്ചോറുകൾ ഒട്ടിപിടിച്ച നിലയിലുള്ള സയാമീസുകളെ എയർ ആംബുലൻസിൽ അറബ് സംഖ്യസേനയുടെ സഹായത്തോടെ റിയാദിലെ ആശുപത്രിയിലെത്തിച്ചത്. പീഡിയാട്രിക് ന്യൂറോ സർജറി, പ്ലാസ്റ്റിക് സർജറി, അനസ്‌തേഷ്യ, നഴ്‌സിങ്, ടെക്‌നീഷ്യൻ എന്നീ വിഭാഗങ്ങളിലെ 24 വിദഗ്ധരുടെ പങ്കാളിത്തത്തോടെ തുടർച്ചയായ 15 മണിക്കൂർ നീണ്ടുനിന്ന സങ്കീർണമായ ശസ്ത്രക്രിയയായിരുന്നു ഇത്.
സയാമീസ് ഇരട്ടകളെ വേർപെടുത്തുന്നതിനുള്ള സൗദി പദ്ധതിയിൽ ഉള്‍പ്പെട്ട 51-ാമത് ശസ്‍ത്രക്രിയ ആണ് ഇപ്പോൾ നടന്നത്. 23 രാജ്യങ്ങളിൽ നിന്നുള്ള 122-ലധികം ഇരട്ടകൾ ഈ പദ്ധതിയിൽ ആകെ ഉൾപ്പെട്ടിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam