
കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വന്തം അച്ഛനെ വെടിവെച്ചു കൊന്ന ശേഷം രക്ഷപ്പെട്ട യുവാവിനായി തെരച്ചില്‍. കഴിഞ്ഞ ദിവസം അല്‍ ഫിര്‍ദൗസിലായിരുന്നു സംഭവം. അച്ഛനും മകനും തമ്മിലുണ്ടായ രൂക്ഷമായ വാദപ്രതിവാദമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.
ഗുരുതരമായി പരിക്കേറ്റ പിതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പബ്ലിക് പ്രോസിക്യൂഷന്റെ അനുമതിയോടെ ക്രിമിനല്‍ അന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ കൊലപാതകം നടന്ന സ്ഥലത്ത് വിശദമായ പരിശോധന നടത്തി. സംഭവത്തിന് ശേഷം രക്ഷപ്പെട്ട യുവാവിനെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമായി പുരോഗമിക്കുകയാണ്. ഇയാള്‍ രാജ്യം വിട്ടുപോകുന്നത് തടയാന്‍ പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ വിമാനത്താവളങ്ങള്‍ക്കും കര അതിര്‍ത്തി പോസ്റ്റുകള്‍ക്കും തുറമുഖങ്ങള്‍ക്കും ചെക്ക് പോസ്റ്റുകള്‍ക്കും നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
Read also: നാട്ടില്‍ പോകേണ്ട ദിവസം ഹൃദയാഘാതം മൂലം മരണപ്പെട്ട പ്രവാസിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
രണ്ടാഴ്ചയ്ക്കിടെ മാത്രം പിടികൂടി നാടുകടത്തിയത് 600 പ്രവാസികളെ; ഭൂരിഭാഗവും താഴ്ന്ന വരുമാനക്കാര്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ രണ്ടാഴ്ചയ്ക്കിടെ മാത്രം അറുനൂറിലധികം പ്രവാസികളെ റെയ്ഡുകളില്‍ അറസ്റ്റ് ചെയ്‍ത് നാടുകടത്തല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റിയെന്ന് ഔദ്യോഗിക കണക്കുകള്‍. രാജ്യത്തെ തൊഴില്‍ വിപണിയില്‍ നിന്ന് നിയമലംഘകരായ പ്രവാസികളെ പൂര്‍ണമായി ഒഴിവാക്കാനും രാജ്യത്ത് സ്വദേശികളും പ്രവാസികളും തമ്മിലുള്ള ജനസംഖ്യാ അനുപാതം സന്തുലിതമായി നിലനിര്‍ത്താനും ലക്ഷ്യമിട്ടാണ് ഊര്‍ജിത നടപടികള്‍ സ്വീകരിക്കുന്നതെന്ന് അധികൃതര്‍ വിശദീകരിക്കുന്നു. ആഭ്യന്തര മന്ത്രിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ ശൈഖ് തലാല്‍ അല്‍ ഖാലിദിന്റെ നേരിട്ടുള്ള നിര്‍ദേശം ഇക്കാര്യത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ചിട്ടുണ്ട്.
നിയമലംഘകരെ പിടികൂടാനായി വ്യാപക പരിശോധനകള്‍ രാജ്യത്തിന്റെ എല്ലാ ഭാഗത്തും ഇപ്പോള്‍ ദിനേനയെന്നോണം നടന്നുവരുന്നുണ്ട്. മാന്‍പവര്‍ പബ്ലിക് അതോറിറ്റിയുടെ കീഴിലുള്ള പ്രത്യേക സംഘങ്ങളാണ് പരിശോധന നടത്തുന്നത്. റെസിഡന്‍സി അഫയേഴ്‍സ് ഇന്‍വെസ്റ്റിഗേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിലെയും ആഭ്യന്തര മന്ത്രാലയത്തിലെ മറ്റ് വിവിധ വിഭാഗങ്ങളുടെയും പിന്തുണയോടെയാണ് ഇത്തരം റെയ്‍ഡുകള്‍. പിടിയിലായിട്ടുള്ളവരില്‍ ബഹുഭൂരിപക്ഷവും താഴ്‍ന്ന വരുമാനക്കാരായ പ്രവാസികളാണെങ്കിലും അടുത്തിടെയായി വ്യാജ ഡോക്ടര്‍മാരും നഴ്‍സുമാരും വ്യാപകമായി പിടിയിലായിട്ടുണ്ടെന്ന വിവരവും അധികൃതര്‍ പങ്കുവെയ്‍ക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam