
കുവൈത്ത് സിറ്റി: കുവൈത്തിലെ നുവൈസീബ് അതിർത്തി കടക്കാൻ വ്യാജ ഗൾഫ് പാസ്‌പോർട്ടുകളുമായി എത്തിയ ഏഴംഗ കുടുംബത്തെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. അതിർത്തിയിലെ രേഖകൾ പരിശോധിക്കുന്നതിനിടെ ഒരു ഉദ്യോഗസ്ഥൻ പുലർത്തിയ അതീവ ജാഗ്രതയാണ് വൻ സുരക്ഷാ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടുന്ന സംഘത്തെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
യാത്രക്കാരുടെ പാസ്‌പോർട്ടുകൾ പരിശോധിക്കുന്നതിനിടെ, നിർബന്ധമായും ഉണ്ടായിരിക്കേണ്ട എക്സിറ്റ് സ്ലിപ്പുകൾ (യാത്ര രേഖകൾ) പാസ്‌പോർട്ടിൽ ഇല്ലാത്തത് ഉദ്യോഗസ്ഥന്റെ ശ്രദ്ധയിൽപ്പെട്ടു. ഇക്കാര്യം ചോദിച്ചപ്പോൾ, പാസ്‌പോർട്ട് ഉദ്യോഗസ്ഥർ സ്ലിപ്പ് നൽകാൻ മറന്നുപോയതാണെന്നായിരുന്നു ഇവരുടെ മറുപടി. എന്നാൽ ഈ വിശദീകരണത്തിൽ സംശയം തോന്നിയ അധികൃതർ ഇവരെ വിശദമായി പരിശോധിച്ചപ്പോഴാണ് പാസ്‌പോർട്ടുകളിൽ ഔദ്യോഗിക എക്സിറ്റ് സ്റ്റാമ്പുകൾ ഇല്ലെന്ന് കണ്ടെത്തിയത്. തുടർന്ന് ഇവരെ വിരലടയാള പരിശോധനയ്ക്കായി കൊണ്ടുപോയി.
പരിശോധനാ ഫലം പുറത്തുവന്നതോടെ തട്ടിപ്പിന്റെ ചുരുളഴിഞ്ഞു. പാസ്‌പോർട്ടിൽ രേഖപ്പെടുത്തിയിരുന്നത് പോലെ ഇവർ ഗൾഫ് പൗരന്മാരല്ലെന്നും വ്യാജ രേഖകൾ ചമച്ചതാണെന്നും വിരലടയാള റെക്കോർഡുകൾ തെളിയിച്ചു. അതേസമയം, സംഘം സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവർ യഥാർത്ഥ ഗൾഫ് പൗരനാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഔദ്യോഗിക രേഖകളിൽ തിരിമറി നടത്തിയതിനും നിയമവിരുദ്ധമായി രാജ്യം വിടാൻ ശ്രമിച്ചതിനും പ്രതികൾക്കെതിരെ കേസെടുത്തു. തുടർന്നുള്ള നിയമനടപടികൾക്കായി ഇവരെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam