
ദോഹ: ഖത്തറിന്റെ പുതിയ പ്രധാനമന്ത്രിയായി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുള്ളസീസ് അല്‍ താനി അധികാരമേറ്റു. പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി എന്നീ പദവികളിൽ ഷെയ്ഖ് ഖാലിദിനെ പ്രഖ്യാപിച്ചുകൊണ്ട് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മുൻപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായിരുന്ന ഷെയ്ഖ് അബ്ദുള്ള ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനിയുടെ രാജി സ്വീകരിച്ച ശേഷമാണ് പുതിയ നിയമനം. അതേസമയം, ഷെയ്ഖ് അബ്ദുള്ള ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി രാജിവച്ചതിന്റെ കാരണം വ്യക്തമല്ല.
അമീരി ദിവാനില്‍ നടന്ന ചടങ്ങില്‍ അമീറിന്റെ മുമ്പാകെയാണ് രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയായി ഷെയ്ഖ് ഖാലിദ് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. ഡെപ്യൂട്ടി അമീര്‍ ഷെയ്ഖ് അബ്ദുള്ള ബിന്‍ ഹമദ് അല്‍ താനിയും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. ഷെയ്ഖ് ഖാലിദിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയിട്ടുണ്ട്.
മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച 2020 ലെ 3-ാം നമ്പര്‍ അമീരി ഉത്തരവ് പ്രകാരമാണിത്. ആഭ്യന്തരമന്ത്രി ഒഴികെയുള്ള മന്ത്രിമാരെല്ലാം പഴയ മന്ത്രിസഭയിലെ അംഗങ്ങള്‍ തന്നെയാണ്. അമീറുമായി ഏറ്റവും അടുപ്പമുള്ളയാളാണ് പുതിയ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ്. 2014 മുതൽ അമീറിന്റെ ഭരണനിർവണ ഓഫീസായ അമീരി ദിവാന്റെ തലവനായി പ്രവർത്തിച്ചുവരികയായിരുന്നു അദ്ദേഹം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam