
ദുബായ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് യുഎഇയുടെ പരമോന്നത ബഹുമതി. മികച്ച സേവനം ചെയുന്ന രാഷ്ട്രതലവന്മാര്‍ക്ക് യുഎഇ നല്‍കുന്ന പരമോന്നത പുരസ്കാരം, യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ പേരിലുള്ള സായിദ് മെഡല്‍ ആണ് മോദിയ്ക്ക് നല്‍കാന്‍ തീരുമാനിച്ചത്. യു എ ഇയുടെ ഏറ്റവും അടുത്ത സുഹൃത്ത് എന്ന് നരേന്ദ്ര മോദിയെ വിശേഷിപ്പിച്ചു കൊണ്ട് അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനകളുടെ ഉപ സര്‍വ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്.
ഇന്ത്യ-യു എ ഇ ബന്ധം മെച്ചപ്പെടുത്തുന്നതില്‍ നരേന്ദ്ര മോദി വഹിച്ച പങ്ക് മഹത്തരമാണ് എന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ട്വീറ്റ് ചെയ്തു. യു.എ.ഇ യും ഇന്ത്യയും തമ്മിലുള്ള ബന്ധം എല്ലാ തലത്തിലും ശക്തിപ്പെടുത്തുന്നതിനായി മോദി നടത്തിയ ശ്രമങ്ങള്‍ക്കുള്ള അംഗീകാരമായാണ് യു.എ.ഇ പ്രസിഡന്റ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ പുരസ്‌കാരം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് തവണയാണ് യുഎഇ സന്ദര്‍ശിച്ചത്.
അവസാനത്തെ സന്ദര്‍ശനത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നിരവധി കരാറുകളിലും ഒപ്പുവെച്ചിരുന്നു. രണ്ട് വര്‍ഷം മുന്‍പ് അബുദാബി കിരീടാവകാശി ശൈഖ് ശൈഖ് മുഹമ്മദ് ബിന്‍ സായിദും ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി ഇന്ത്യയിലെത്തിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണം ചൂടിപിടിച്ചിരിക്കെ കടല്‍കടന്നെത്തുന്ന പുരസ്കാരം ബിജെപി ക്യാമ്പിന് ആവേശം നല്‍കുമെന്നകാര്യത്തില്‍ തര്‍ക്കമില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam