ഒമാനിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഇന്ത്യൻ കുടുംബത്തെ കാണാതായി

By Web TeamFirst Published May 20, 2019, 11:51 PM IST
Highlights

ശനിയാഴ്ച ഒമാനിലെ പ്രശസ്ത വിനോ​ദസഞ്ചാരകേന്ദ്രങ്ങളിൽ ഒന്നായ വാദി ബനീ ഖാലിദില്‍ വച്ചാണ് ഖൈറുള്ള ഖാനും കുടുംബവും അപകടത്തിൽപ്പെട്ടത്.

മസ്‌കത്ത്: ഒമാനിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മഹാരാഷ്ട്രയിലെ ഒരു കുടുംബത്തിലെ ആറ് പേരെ കാണാതായി. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽനിന്നുള്ള ഖൈറുള്ള ഖാനെയും കുടുംബത്തെയുമാണ് കാണാതായത്. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. അവധിക്കാലം ആഘോഷിക്കാൻ എത്തിയതായിരുന്നു കുടുംബം. ഖൈറുള്ളയുടെ മൂത്തമകൻ സർദാർ ഫസൽ അഹമ്മദ് രണ്ട് വർഷമായി ഒമാനിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുകയാണ്.

ശനിയാഴ്ച ഒമാനിലെ പ്രശസ്ത വിനോ​ദസഞ്ചാരകേന്ദ്രങ്ങളിൽ ഒന്നായ വാദി ബനീ ഖാലിദില്‍ വച്ചാണ് ഖൈറുള്ള ഖാനും കുടുംബവും അപകടത്തിൽപ്പെട്ടത്. വാദി ബനീ ഖാലിദില്‍ എത്തിയപ്പോഴാണ് ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടത്. തുടർന്ന് കാറെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കനത്തമഴയും മൂടൽമഞ്ഞും കാരണം പരാജയപ്പെടുകയായിരുന്നു. അതിനിടയിൽ കാറിന്റെ ഡോർ തുടറന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സർ​ദാറിന്റെ നാല് വയസ്സുള്ള മകൾ സിദ്ര ഒഴുക്കിൽപ്പെടുകയായിരുന്നു. മകളെ രക്ഷിക്കാൻ വെള്ളത്തിലേക്ക് ചാടിയെങ്കിലും പരാജയപ്പെടുകയായിരുന്നുവെന്ന് അപകടത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട സർദാർ പറഞ്ഞു. സമീപത്ത് കണ്ട മരത്തില്‍ പിടിച്ചാണ് താൻ ഒഴുക്കതിൽപ്പെടാതെ രക്ഷപ്പെട്ടതെന്നും സർദാർ കൂട്ടിച്ചേർത്തു.

അതേസമയം വെളിച്ചക്കുറവു മൂലം ഞായറാഴ്ച രാത്രിയില്‍ തിരച്ചില്‍ നിര്‍ത്തിവയ്ക്കുകയും തിങ്കാളാഴ്ച അതിരാവിലെ തന്നെ തിരച്ചില്‍ പുനരാരംഭിക്കുകയും ചെയ്തു. റിട്ടയേർഡ് അധ്യാപകനായ ഖൈറുള്ള ഖാൻ, ഭാര്യ ശബാന, മരുമകൾ അർഷി, മൂന്ന് പേരക്കുട്ടികൾ എന്നിവരേയാണ് കാണാതായത്.  തലസ്ഥാനന​ഗരിയായ മസ്കത്തിൽനിന്ന് 126 കിലോമീറ്റർ അകലെയാണ്  വാദി ബനീ ഖാലിദ്. 

click me!