ഒമാനില്‍ കർശന നിയന്ത്രണം ആവശ്യമെന്ന് ആരോഗ്യ മന്ത്രി; തൊഴിൽ സ്ഥലങ്ങളിൽ മിന്നൽ പരിശോധന

By Web TeamFirst Published Jul 5, 2020, 3:52 PM IST
Highlights

മേയ് 24ന‌് രാജ്യത്ത് 7770 പേർക്ക് മാത്രമായിരുന്നു കൊവിഡ് രോഗ ബാധ സ്ഥിരീകരിച്ചിരുന്നത്. എന്നാൽ 40 ദിവസം പിന്നിട്ടപ്പോൾ  രോഗ ബാധിതരുടെ എണ്ണം 45,106 ആയി ഉയർന്നു. മരണസംഖ്യ 36ൽ നിന്നും 203ൽ എത്തിയെന്നും ആരോഗ്യ മന്ത്രി  അറിയിച്ചു. 

മസ്‍കത്ത്: ഒമാനിൽ കൊവിഡ് വ്യാപനം ക്രമാതീതമായി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ  ഒമാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി തൊഴിലിടങ്ങളിലും ഓഫീസുകളിലും മുന്നറിയിപ്പില്ലാതെ മിന്നൽ പരിശോധനകൾ നടത്തുമെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് മുഹമ്മദ് ഉബൈദ് അൽ സൈദി പറഞ്ഞു. ഇതിനായി ആരോഗ്യ മന്ത്രാലയം പ്രത്യേക പരിശോധനാ സംഘങ്ങൾക്ക് രൂപം നൽകി. ആരോഗ്യ സുരക്ഷാ നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ തൽക്ഷണം നടപടിയെടുക്കുമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. 

മേയ് 24ന‌് രാജ്യത്ത് 7770 പേർക്ക് മാത്രമായിരുന്നു കൊവിഡ് രോഗ ബാധ സ്ഥിരീകരിച്ചിരുന്നത്. എന്നാൽ 40 ദിവസം പിന്നിട്ടപ്പോൾ  രോഗ ബാധിതരുടെ എണ്ണം 45,106 ആയി ഉയർന്നു. മരണസംഖ്യ 36ൽ നിന്നും 203ൽ എത്തിയെന്നും ആരോഗ്യ മന്ത്രി  അറിയിച്ചു. രോഗവ്യാപന തോത്  ക്രമാതീതമായി വർദ്ധിക്കുന്നതിൽ ആരോഗ്യ മന്ത്രി ആശങ്ക പ്രകടിപ്പിച്ചു. എല്ലാ സ്ഥാപനങ്ങളും പ്രതിരോധ നടപടികൾ പിന്തുടരണം. സർക്കാർ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ജീവനക്കാർ പ്രതിരോധ-സുരക്ഷാ നടപടികളെക്കുറിച്ച് ബോധവാന്മാരാകണം. സുരക്ഷാ നടപടികൾ പാലിക്കാത്തവരെക്കുറിച്ച് റിപ്പോർട്ട്  ചെയ്യണമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

കൊവിഡുമായി ബന്ധപ്പെട്ട സർക്കാർ നിർദേശങ്ങൾ ലംഘിക്കുന്ന സ്വകാര്യ  കമ്പനികൾക്ക് 500 റിയാൽ വരെ പിഴ ചുമത്തും. തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ  ക്വാറന്റീൻ സൗകര്യങ്ങൾ നൽകാതിക്കുക, ഇതിനായി ഒരു പ്രത്യേക കമ്പനിയുമായി കരാർ ഇല്ലാതിരിക്കുക, ഐസൊലേഷനിൽ  കഴിയുന്ന  ജീവനക്കാരന്  ഒരു സുരക്ഷാ ഉദ്യോഗസ്ഥന്റെ മേൽനോട്ടം നല്കാതിരിക്കുക തുടങ്ങിയവയ്ക്കും 500 ഒമാനി റിയാലായിരിക്കും പിഴ ചുമത്തുക.

മുറികളുടെ പരിമിതി അനുസരിച്ച് ജീവനക്കാരെ താമസിപ്പിക്കുകയും വൃത്തിയും വെടിപ്പുമുള്ള  ശൗചാലയങ്ങൾ ഉറപ്പാക്കുകയും വേണം. ഭക്ഷണ സമയത്ത്  കൂട്ടം കൂടാന്‍ പാടില്ല. ഇത് പാലിക്കാത്ത സ്ഥാപനങ്ങൾക്ക് 300 ഒമാനി റിയൽ പിഴ ചുമത്തും. കമ്പനി ബസുകളിലോ മറ്റു വാഹനങ്ങളിലോ തൊഴിലാളികളെ കൊണ്ടുപോകുമ്പോൾ  ഒരോ സീറ്റ് ഒഴിച്ചിട്ടുവേണം യാത്ര ചെയ്യുന്നവർ ഇരിക്കേണ്ടതെന്നും  ചട്ടത്തിൽ  പറയുന്നു. തൊഴിലാളികളുടെ താമസ സ്ഥലത്ത് ഒത്തു കൂടുന്നതും, തിക്കും തിരക്കും ഉണ്ടാക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഇത് ലംഘിക്കുന്നവർക്ക്‌ 100 ഒമാനി റിയാൽ പിഴ ലഭിക്കും.

click me!