
കുവൈത്ത് സിറ്റി: വരും ദിവസങ്ങളിൽ രാജ്യത്ത് താപനില ക്രമാതീതമായി കുറയുന്നത് തുടരുമെന്നും, പ്രത്യേകിച്ച് രാത്രിയിലും പുലർച്ചെയുമുള്ള സമയങ്ങളിൽ തണുപ്പ് അനുഭവപ്പെടുമെന്നും പ്രമുഖ കാലാവസ്ഥാ നിരീക്ഷകൻ ഈസ്സ റമദാൻ വ്യക്തമാക്കി. അമ്പത് ഡിഗ്രി സെൽഷ്യസോ അതിൽ കൂടുതലോ എത്തിനിന്നിരുന്ന കൊടുംചൂടുകാലം അവസാനിച്ചതായും, ഇനി അത്തരത്തിലുള്ള ഉയർന്ന താപനില അനുഭവപ്പെടില്ലെന്നും അദ്ദേഹം സ്ഥിരീകരിച്ചു. ചൂടേറിയ വേനൽക്കാലത്തിന് വിരാമമായി അടുത്ത ഒക്ടോബർ പകുതിയോടെ മിതമായ കാലാവസ്ഥയുടെ ലക്ഷണങ്ങൾ ക്രമാതീതമായി കണ്ടുതുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ ദിവസങ്ങളിൽ രാജ്യത്തെ ഉയർന്ന താപനില 37 ഡിഗ്രി മുതൽ 46 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്നും, കുറഞ്ഞ താപനില 24 ഡിഗ്രി മുതൽ 32 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥയിൽ വ്യക്തമായ മാറ്റമാണ് പ്രകടമായിരിക്കുന്നത്, പ്രത്യേകിച്ചും രാത്രിയിലും പുലർച്ചെയും. കടൽത്തീരങ്ങളിലും തീരപ്രദേശങ്ങളിലും ഈർപ്പം കേന്ദ്രീകരിക്കുമെന്നും, എന്നാൽ ഉൾപ്രദേശങ്ങളിലും കടലിൽ നിന്ന് അകന്നുകിടക്കുന്ന പ്രദേശങ്ങളിലും കാലാവസ്ഥ താരതമ്യേന വരണ്ടതായിരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. ചൊവ്വാഴ്ച വരെ കാറ്റ് പല ദിശകളിൽ നിന്ന് വീശിയടിച്ച ശേഷം തെക്ക് കിഴക്കൻ ദിശയിലേക്ക് തിരിയും.
തുടർന്നുള്ള ദിവസങ്ങളെക്കുറിച്ച് സംസാരിച്ച അദ്ദേഹം, ബുധനാഴ്ച മുതൽ അവധി ദിനങ്ങൾ വരെ രാജ്യത്ത് സൂര്യപ്രകാശമുള്ളതും താരതമ്യേന വരണ്ടതുമായ കാലാവസ്ഥയായിരിക്കുമെന്ന് വ്യക്തമാക്കി. രാത്രിയിൽ കാറ്റ് ശാന്തമായിരിക്കുമെന്നും, പ്രത്യേകിച്ച് അതിരാവിലെ താപനിലയിൽ നേരിയ കുറവുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരും മാസങ്ങളെക്കുറിച്ച് പ്രവചിച്ച അദ്ദേഹം, നവംബർ മാസം മഴയുടെ മാസമായിരിക്കുമെന്നും ഡിസംബറോടെ തണുപ്പുകാലം ആരംഭിക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam