കുവൈത്തിൽ നടന്ന വ്യാപക ലഹരിമരുന്ന് വേട്ടയിൽ ഒരു സ്ത്രീ ഉൾപ്പെടെ 13 പേർ അറസ്റ്റിലായി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി 10 കേസുകളിലായാണ് പ്രതികളെ പിടികൂടിയത്. ഇവരിൽ നിന്ന് വൻതോതിൽ ലഹരിമരുന്നുകളും ആയുധങ്ങളും പണവും അധികൃതർ പിടിച്ചെടുത്തു.
കുവൈത്ത് സിറ്റി: കുവൈത്തിൽ ലഹരിമരുന്ന് കടത്തിനും വിൽപ്പനയ്ക്കുമെതിരെ ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ നടത്തിയ വ്യാപക തിരച്ചിലിൽ ഒരു സ്ത്രീ ഉൾപ്പെടെ 13 പേർ പിടിയിലായി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി പത്ത് വ്യത്യസ്ത കേസുകളിലാണ് പ്രതികൾ അറസ്റ്റിലായത്. ലോക്കൽ കൺട്രോൾ, ഇന്റർനാഷണൽ കൺട്രോൾ, ഓപ്പറേഷൻസ് എന്നീ വിഭാഗങ്ങൾ സംയുക്തമായി നടത്തിയ പരിശോധനയിലാണ് വൻ ലഹരിമരുന്ന് ശേഖരം കണ്ടെടുത്തത്.
4.48 കിലോഗ്രാം മെത്താംഫെറ്റാമൈൻ, 4.87 കിലോഗ്രാം ഹാഷിഷ്, 3 ഗ്രാം കൊക്കെയ്ൻ, 14,500 ലിറിക്ക ക്യാപ്സ്യൂളുകൾ, 100 കാപ്റ്റഗൺ ഗുളികകൾ, രാസവസ്തുക്കൾ കലർത്തിയ 99 എ4 ഷീറ്റുകൾ, ഹാഷിഷ് അടങ്ങിയ 40 മിഠായികൾ എന്നിവ ഉൾപ്പെടെ പിടിച്ചെടുത്തു. ലഹരിമരുന്നുകൾക്ക് പുറമെ മൂന്ന് ഷോട്ട്ഗണ്ണുകൾ, വൻതോതിലുള്ള വെടിയുണ്ടകൾ, 10 ഡിജിറ്റൽ ന്യൂനത അളക്കൽ ത്രാസുകൾ, പാക്കിംഗിനായി ഉപയോഗിക്കുന്ന കവറുകൾ, 12,155 കുവൈത്തി ദിനാർ എന്നിവയും പൊലീസ് പിടിച്ചെടുത്തു. ലഹരിമരുന്ന് വിതരണം നടത്താനും ഉപയോഗിക്കാനുമാണ് ഇവ സൂക്ഷിച്ചിരുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിടിക്കപ്പെട്ട പ്രതികളെയും പിടിച്ചെടുത്ത തൊണ്ടിമുതലുകളും മേൽനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.


