
റിയാദ്: സൗദിയിൽ നാളെ വരെയും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു. മക്ക ഏരിയകളിൽ നേരിയതോ ഇടത്തരമോ ആയ മഴ ലഭിക്കും. തായിഫ്, മെയ്‌സാൻ, അൽ-മുവൈഹ്, തുർബ, അല്ലൈത്ത്, ഖുൻഫുദ, ജിദ്ദ, റാബിഗ് തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത മഴയും ആലിപ്പഴ വർഷവും അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റിയാദിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ ലഭിക്കും. വെള്ളപ്പൊക്ക സാധ്യതയും ഉണ്ട്. കൂടാതെ ഇവിടങ്ങളിൽ ആലിപ്പഴ വർഷവും ശക്തമായ കാറ്റും അനുഭവപ്പെടുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
സൗദിയുടെ കിഴക്കൻ പ്രവിശ്യകളായ ഖാസിം, ഹെയ്ൽ, വടക്കൻ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ കനത്ത മഴയും അൽ ജൗഫ്, മദീന, അൽ ബഹ ഏരിയകളിൽ നേരിയതോ ഇടത്തരമോ ആയ മഴയും ലഭിക്കും. കനത്ത മഴയുടെ സാഹചര്യങ്ങളിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുകളും സിവിൽ ഡിഫൻസ് നൽകിയിട്ടുണ്ട്. വെള്ളപ്പൊക്ക സാധ്യതയുള്ള ഏരിയകളിലോ താഴ്വാര പ്രദേശങ്ങളിലോ യാത്ര ചെയ്യുന്നതും ഇവിടങ്ങളിൽ നീന്തൽ പോലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും ഒഴിവാക്കാൻ അധികൃതർ നിർദേശിച്ചു. കാലാവസ്ഥ അറിയിപ്പുകൾ ഔദ്യോഗിക പോർട്ടലുകൾ വഴിയോ സാമൂഹിക മാധ്യമങ്ങൾ വഴിയോ പിന്തുടരണമെന്നും പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
read more: നിമിഷ പ്രിയയുടെ മോചനം, ഹൂതി വിമത ഗ്രൂപ്പ് പ്രതിനിധിയുമായി ഇറാൻ ചർച്ച നടത്തി
തലസ്ഥാന നഗരമായ റിയാദിലും ചുറ്റുമുള്ള മറ്റ് പ്രവിശ്യകളിലും വെള്ളം കയറുന്നതിനാൽ അടിയന്തിര പ്രതികരണ സംവിധാനം നടപ്പാക്കിയിട്ടുള്ളതായി മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചിരുന്നു. വെള്ളം ഒഴുകിപ്പോകുന്നതിനുള്ള ചാലുകൾ വൃത്തിയാക്കൽ, ഡ്രെയിനേജുകൾ പരിപാലിക്കൽ, അടിയന്തിര പ്രവർത്തന കേന്ദ്രങ്ങൾ സജ്ജമാക്കുക തുടങ്ങി നിരവധി മുൻകരുതൽ നടപടികൾ ഇതിനോടകം തന്നെ അധികൃതർ സ്വീകരിച്ചിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് ഗതാഗത തടസ്സം ഒഴിവാക്കുന്നതിനും ഡ്രെയിനേജ് വൃത്തിയാക്കുന്നതിനും മറ്റുമായി പ്രധാനപ്പെട്ട ഇടങ്ങളിൽ ആളുകളെ വിന്യസിച്ചിട്ടുമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ