
റിയാദ്: സൗദി അറേബ്യയില്‍ കടയില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച മൂന്നംഗ സംഘത്തെ സൗദി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്‍തു. രണ്ട് യെമന്‍ സ്വദേശികളും ഒരു സുഡാന്‍ പൗരനുമാണ് കഴിഞ്ഞ ദിവസം പിടിയിലായത്. റിയാദിലെ ഒരു കടയിലാണ് സംഘം മോഷണം നടത്തിയത്.
കടയിലെ ജീവനക്കാര്‍ സ്ഥാപനം തുറന്നപ്പോള്‍ അകത്ത് കയറിയ മോഷ്ടാക്കള്‍ പിന്നീട് കട അടയ്ക്കുന്നതു വരെ അകത്ത് ഒളിച്ചിരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 26 മൊബൈല്‍ ഫോണുകളാണ് ഇവര്‍ മോഷ്ടിച്ചത്. ഇവയില്‍ 21 എണ്ണവും പിന്നീട് അന്വേഷണത്തില്‍ പിടിച്ചെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം തുടര്‍ നിയമ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനായി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി സുരക്ഷാ വിഭാഗം അറിയിച്ചു.
കുവൈത്തിലെ ജോലി സ്ഥലത്ത് കൊല്ലപ്പെട്ടത് ഇന്ത്യക്കാരനെന്ന് സ്ഥിരീകരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിലെ സബാഹ് അല്‍ അഹ്‍മദില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത് ഇന്ത്യക്കാരനാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സബാഹ് അല്‍ അഹ്‍മദിലെ മരുഭൂമിയിലുള്ള ഒരു ഫാമിലാണ് കഴിഞ്ഞ ദിവസം മൃതദേഹം കണ്ടെത്തിയതെന്ന് കുവൈത്തി മാധ്യമമായ അല്‍ റായ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു.
കണ്ടെടുക്കുന്ന സമയത്ത് മൃതദേഹത്തിലെ വസ്‍ത്രങ്ങള്‍ രക്തത്തില്‍ കുളിച്ചിരുന്നു. ശരീരത്തില്‍ മുറിവുകളുമുണ്ടായിരുന്നെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ചുള്ള മറ്റ് വിശദ വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്‍ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Read also: അവധി കഴിഞ്ഞ് ഒരു മാസം മുമ്പ് തിരിച്ചെത്തിയ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam